Saturday 8 December 2018

987.Santosh Subramaniam(Tamil,2008)



987.Santosh Subramaniam(Tamil,2008)

        പത്തു പന്ത്രണ്ടു വര്ഷം മുന്‍പുള്ള നൊസ്റ്റാള്‍ജിയ ആണ് "ബൊമ്മരില്ലു",'സന്തോഷ്‌ സുബ്രമണിയം' ഒക്കെ.നാഗര്‍കോവിലില്‍ പഠിക്കുന്ന സമയം തെലുങ്ക്‌ സിനിമ ഒക്കെ ചിരന്ജീവിയുടെയുടെയും നാഗര്‍ജുനയുടെയും  സിനിമകള്‍ കണ്ടുള്ള പരിചയം മാത്രമായിരുന്നു.ജെമിനി ടി വിയില്‍ ആണെന്ന് തോന്നുന്നു അന്ന് ചുമ്മാ ഇരിക്കുമ്പോള്‍ തെലുങ്ക് സിനിമ കാണുക ആയിരുന്നു ഞങ്ങളുടെ SMRVയിലെ റൂമിലെ 'ടെറസ് ക്രിക്കറ്റ്' കഴിഞ്ഞാല്‍ ഉള്ള പ്രധാന പരിപാടി.അങ്ങനെ ഇരിക്കെയാണ് 'ആര്യ' ഇറങ്ങുന്നതും.അതിന്റെ സി ഡി ആകസ്മികം ആയി കിട്ടുന്നതും.അത് വേറൊരു കഥയാണ്.അന്ന് കോളേജ് സമയത്ത് ആ സി ഡി ഒരു തരംഗം ആയിരുന്നു ഞങ്ങളുടെ സര്‍ക്കിളില്‍.ആ കഥ പിന്നീട്.

     ഇന്ന് സീരിയല്‍ കില്ലര്‍,ത്രില്ലര്‍ സിനിമകള്‍ തിരഞ്ഞു പിടിച്ചു കാണുന്നത് പോലെ ആയിരുന്നു തെലുങ്ക്‌ പടങ്ങളോട് ഉള്ള ആര്‍ത്തി.തമിഴ് സിനിമകള്‍ എല്ലാം തിയറ്ററില്‍ പോയി കാണും.തെലുങ്ക്‌ സിനിമകള്‍ എങ്ങനെ എങ്കിലും സി ഡി ഒപ്പിച്ചും.മലയാള സിനിമയോട് ഒടുക്കത്തെ പുച്ഛം.ഇപ്പൊ അന്നത്തെ എന്റെ പ്രായത്തില്‍ ഉള്ളവര്‍ മലയാള സിനിമ പോരാ,പണം മുടക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ അന്നത്തെ സിനിമയെ കുറിച്ചുള്ള concept ന്‍റെ ഒക്കെ നിലവാരം ഓര്‍ത്തു ചിരി വരും.അങ്ങനെ കണ്ട കുറെ തെലുങ്ക്‌ സിനിമയുടെ ഇടയില്‍ ഒരു തരംഗം ആയാണ് 'ബൊമ്മരില്ലു' വരുന്നത്.ബോയ്സിനു ശേഷം ഇഷ്ടമുള്ള സിദ്ധാര്‍ഥ്-ജെനീലിയ ടീമിന്‍റെ പടം.അപ്പോഴേക്കും 'wap movies download' ഒക്കെ സര്‍വസാധാരണം ആയിരുന്നു.അതിന്റെ ഒപ്പം വീട്ടില്‍ കുഴപ്പമില്ലാത്ത ഇന്റര്‍നെറ്റ് സ്പീഡ് ഉണ്ടായിരുന്നു.രണ്ടു മൂന്നു ദിവസം എടുത്തിട്ട് ആണെങ്കിലും സിനിമ ഡൌണ്‍ലോഡ് ചെയ്യും.അത് കണ്ടു കഴിഞ്ഞാണ് എന്ന് തോന്നുന്നു 'സന്തോഷ്‌ സുബ്രമണിയം' വരുന്നത്.

   നല്ല കളര്‍ഫുള്‍,enjoyable ചിത്രം എന്ന് പറയാവുന്നതാണ് ഈ സിനിമയുടെ കഥ.അച്ഛന്‍-മകന്‍ ബന്ധത്തില്‍ അധികം ശ്രദ്ധിക്കാതെ പോയിക്കൊണ്ടിരുന്ന ഒരു ഘടകം ആയിരുന്നു ഇതില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്.ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല.പക്ഷെ ഒരു പരിധി വരെ എന്തിനും ഏതിനും അപ്പന്‍റെ അഭിപ്രായങ്ങള്‍  ഒരു പരിധി വരെ എല്ലാത്തിലും influence ചെയ്യും എന്ന് തോന്നിയ സമയം.പതുക്കെ വീട്ടില്‍ റിബല്‍ ആയി തുടങ്ങിയപ്പോള്‍ ആണ് പടം വരുന്നത്.ചെറുതായി ലൈഫിനോട്  ബന്ധം ഉള്ള കഥയും കൂടി ആയപ്പോള്‍ ഇഷ്ടം കൂടി.ഒരു പരിധി വരെ അന്നത്തെ  തലമുറയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എന്നാണ് തോന്നല്‍.വെറുതെ ഇരിക്കുമ്പോള്‍  സംസാരത്തില്‍ ടോപിക് ആയി വരുമായിരുന്നു ഈ ഒരു സംഭവം.അന്നത്തെ 'ക്യൂട്ട് ജെനീലിയ'യ്ക്ക് ഇന്ന് കാണുമ്പോള്‍ ഓവര്‍ ആക്റ്റിംഗ് ആണോ അതോ അല്‍പ്പം പിരി ലൂസ് ആണോ എന്നൊക്കെ തോന്നാറുണ്ട്.അങ്ങനെ ഉള്ള വേറൊരു നടി ആണ് പഴയ ലൈല.എന്തായാലും അന്ന് അതൊക്കെ നല്ല രസമായിരുന്നു.മൊത്തത്തില്‍ രസകരം ആയ ഫാമിലി.നല്ല പാട്ടുകള്‍.അന്നത്തെ പ്രായത്തിനു അതൊക്കെ ധാരാളം ആയിരുന്നു എന്നതാണ് സത്യം.

  എന്തായാലും അന്ന് യൂത്തിന്റെ ഇടയില്‍ അല്‍പ്പം മാര്‍ക്കറ്റ് ഉണ്ടായിരുന്ന ജയം രവിയെ ഒക്കെ ഇന്ന് സിനിമ ആകസ്മികം ആയി കാണേണ്ടി വന്നപ്പോള്‍ ആണ് അന്നത്തെ ഷര്‍ട്ട്,പാന്‍റ് സ്റ്റൈലിനെ ഓര്‍ത്തത്‌.ചെറിയ ബെല്‍സ് ഉള്ള പാന്റും ഷര്‍ട്ടും ഒക്കെ പണ്ട് ഞങ്ങളൊക്കെ ബെല്‍ ബോട്ടം പാന്റിനെ കളിയാക്കിയത് പോലെ വരുന്ന തലമുറകള്‍ കളിയാക്കും എന്ന് ഉറപ്പാണ്.അന്നത്തെ ഡിസൈനില്‍ ഉള്ള ഷര്‍ട്ട് ഒക്കെ ആയിരുന്നു പരിഷ്ക്കാരം.ഇന്ന് അതൊക്കെ കാണുമ്പോള്‍ വേറെ ഭാവം ആണ് വരുക.'സന്തോഷ്‌ സുബ്രമണിയം' ഇന്ന് കണ്ടപ്പോള്‍ പഴകിയ കഥയായോ മടുപ്പിക്കുന്ന ഒന്നായോ തോന്നിയില്ല.എങ്കിലും ഇന്ന് പുതുതായി ഇറങ്ങിയാല്‍ എന്താകും പ്രതികരണം എന്ന് ഉറപ്പും ഇല്ല.

   ഓരോരുത്തരുടെയും ജീവിതത്തിലെ ഗോള്‍ഡന്‍ ഏജ് ആയിരിക്കും കോളേജ് ജീവിതം.കാരണം,മോശം ആയാലും നല്ലത് ആയാലും നമ്മളെ തന്നെ പിന്നീട് പുറകോട്ട് ചിന്തിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ എന്തായാലും ഉണ്ടാകും നല്ല 'ലൈവ്' ആയി തന്നെ.അന്നത്തെ ഓരോ സന്ദര്‍ഭങ്ങളും രേഖപ്പെടുത്താന്‍ ഓരോ പാട്ടിനു പോലും കഴിയും.യഥാര്‍ത്ഥത്തില്‍ സിനിമയെ കുറിച്ച് എഴുതാന്‍ ആണ് വന്നത്.എന്നാല്‍ വിഷയം മാറി പോയത് ശ്രദ്ധിച്ചു.പക്ഷേ മിയ്ക്കവാറും ആളുകള്‍ കണ്ട സിനിമ ആയതു കൊണ്ട് കൂടുതല്‍ ഒന്നും പറയണ്ട എന്ന് കരുതുന്നു.പകരം  സിനിമ ഇന്ന് കണ്ടപ്പോള്‍ ഇങ്ങനെ ഓര്‍മയില്‍ കൂടി പോയ കുറെ സംഭവങ്ങളുണ്ട്.റൂം,കൂട്ടുകാര്‍,പ്രണയം,കോളേജ് കഴിഞ്ഞുള്ള ജോലി തേടിയുള്ള സമയം.അങ്ങനങ്ങനെ.പലതും ഇത് പോലെ മാര്‍ക്ക് ചെയ്യാന്‍ കഴിയും.ഇങ്ങനെ സിനിമ കണ്ട് നൊസ്റ്റു അടിക്കാറുണ്ടോ ആവോ?എന്തായാലും കോളേജ്-ജോലി കിട്ടുന്നതിന് മുന്‍പുള്ള  ജീവിതം എനിക്ക് ഇങ്ങനെ കുറെ സിനിമകള്‍ ആയിരുന്നു.

'സന്തോഷ് സുബ്രമണിയം, ബൊമ്മരില്ലു'  സിനിമകള്‍ കണ്ടിട്ടില്ലാത്തവര്‍ കണ്ടോളൂ...ഒടിയ,ബംഗാളി റീമേക്കുകളും ഉണ്ടായിരുന്നു..കുഴപ്പമില്ല ആദ്യമായി കാണുക ആണെങ്കിലും!!


No comments:

Post a Comment

1835. Oddity (English, 2024)