Monday 30 October 2017

791.MIDNIGHT RUNNERS(KOREAN,2017)

791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park


Synopsis:-


  കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്‌.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു.

  രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍ ഇരുവരും തങ്ങളുടെ പരിശീലനത്തിലും തങ്ങള്‍ പിന്നീട് ചെയ്യാന്‍ പോകുന്ന ജോലിയുടെ വില തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നു.ഒരു ദിവസം രാത്രിയില്‍ അക്കാദമിയില്‍ നിന്നും ഒഴിവുക്കിട്ടിയ സമയം പുറത്തു പോയ അവര്‍,സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ വച്ച് കാണുന്നു.എന്നാല്‍ നിമിഷ നേരം കൊണ്ട് അജ്ഞാതരായ കുറച്ചാളുകള്‍ അവളെ ഒരു കാറില്‍ വന്നു തട്ടിക്കൊണ്ടു പോകുന്നു.

 കിം-ജൂനും ,ഹീ-യൂലും തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രായോഗികം ആക്കാന്‍ ശ്രമിക്കുന്നു.അവര്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പഠനം കഴിയാത്ത അവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു.എന്നാല്‍ അവരിലെ കര്‍ത്തവ്യ ബോധം തങ്ങളുടെ നിസഹായവസ്ഥയെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു.ആരായിരുന്നു ആ പെണ്‍ക്കുട്ടി? അവളെ തട്ടി കൊണ്ട് പോയത് ആരായിരുന്നു?എന്തായിരുന്നു അവരുടെ ഉദ്ദേശം?കൂടുതലറിയാന്‍ ചിത്രം കാണുക.


PoV:-

  കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് Midnight Runners.2017 ലെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് തമാശകള്‍ ഇട ചേര്‍ന്ന ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയാണ്.അല്‍പ്പം പോലും മുഷിപ്പിക്കാതെ ഒറ്റയിരുപ്പില്‍ കാണാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ആയിരുന്നു സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൂടെ 2 മുഖ്യ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞൂ.

  വ്യത്യസ്തമായ സ്വഭാവങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവരുടെ ചിന്തകള്‍ പലപ്പോഴും യോജിച്ചു പോകുന്നു.ചിത്രത്തിന്റെ കഥയുടെ സ്വഭാവം മാറുന്ന സ്ഥലം മുതല്‍ കൊറിയന്‍ സിനിമകളിലെ ഡാര്‍ക്ക്‌ ത്രില്ലറുകളില്‍ ഒന്നായി മാറിയെങ്കിലും കി-ജൂനും ,ഹിയൂളും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കി തീര്‍ത്തൂ.നവീന ലോകത്തിലെ പുത്തന്‍ കുറ്റ കൃത്യങ്ങള്‍ പലപ്പോഴും വിചിത്രമായിരിക്കും.അതില്‍ ഇരയായി മാറുന്ന പലരും ഉണ്ടാകാം.അത്തരത്തില്‍ ഒരു ഗൗരവമേറിയ പ്രമേയം ആയിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്,


  സൌഹൃദത്തിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് മികച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാരിലേക്ക് മാറാനുള്ള ലക്‌ഷ്യം വന്ന രണ്ടു യുവാക്കളിലേക്ക്‌ മാറുന്നു.തങ്ങളുടെ നിസഹായവസ്ഥയിലും സ്വാര്‍ത്ഥത ഇല്ലാതെ തങ്ങള്‍ എന്ത് ലക്‌ഷ്യം വയ്ക്കുന്നോ അതിനു പ്രമൂഖ്യം നല്‍കിക്കൊണ്ട് ഏതറ്റം വരെ പോയിട്ടാണെങ്കിലും തങ്ങളുടെ കടമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവരുടെ കഥ പ്രേക്ഷകന് താല്‍പ്പര്യത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല.ഈ വര്‍ഷത്തിലെ മികച്ച കൊറിയന്‍ ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Midnight Runners.

790.V.I.P(KOREAN,2017)

790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk.


  Synopsis:-

   ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു.

  കഥ പിന്നീട് പോകുന്നത് അഞ്ചു വര്‍ഷം മുന്‍പ് നടന്ന കൊറിയയില്‍ പലയിടത്തായി ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടികളുടെ മരണത്തിലേക്ക് ആണ്.ഉത്തര കൊറിയയിലെ ഒരു കുടുംബത്തില്‍ മൂന്നു പേരെ കൊല്ലുകയും അവിടത്തെ പെണ്‍ക്കുട്ടിയെ കൂട്ടം ചേര്‍ന്ന് ഭീകരമായ രീതിയില്‍ കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ ഘാതകരെ കണ്ടെത്തിയ ഡേ-ബം എന്ന ഉത്തര കൊറിയന്‍ പോലീസ് ഉദ്യോഗസ്ഥന് അവര്‍ സമ്മാനിച്ചത്‌ അവഗണന ആയിരുന്നു.കാരണം കൊലപാതകി ആയ കിം ഗ്വാംഗ് II ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകനായിരുന്നു.

  ഒരു പരമ്പര കൊലയാളി ആയി മാറിയ അവന്‍ കൂട്ടം ചേര്‍ന്ന് പെണ്‍ക്കുട്ടികളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.അവിടെ നിന്നും കഥ ചെല്ലുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സിയോളില്‍ വീണ്ടും സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആണ്.കിമ്മിന്റെ പിതാവ്,മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍  ഉത്തര കൊറിയന്‍ അധികാരികള്‍ക്ക് അഭിമതന്‍ ആവുകയും,അതിന്റെ ഫലമായി ഉത്തര കൊറിയയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിച്ച കിം  തന്‍റെ ക്രൂരതകള്‍ ദക്ഷിണ കൊറിയയില്‍ തുടരുകയും ചെയ്തതിന്റെ തെളിവായി ധാരാളം മൃത ദേഹങ്ങള്‍ കണ്ടെത്തുന്നു.മുന്‍പ് നടന്ന കൊലപാതകങ്ങളുടെ അതെ രീതിയില്‍.  പോലീസ് ഉദ്യോഗസ്ഥനായ ചേ-യി ഡോ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

 ആ സമയം കിമ്മിനെ അന്വേഷിച്ചു വേറൊരു കൂട്ടരും എത്തുന്നു.അമേരിക്കയില്‍ നിന്നും.അവര്‍ക്ക് അജ്ഞാതമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്.അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനായി അവര്‍ സമീപിച്ചിരിക്കുന്നത് പാര്‍ക്കിനെ ആയിരുന്നു.ഇതേ സമയം കിമ്മിനെ പിടിക്കൂടന്‍ മറ്റൊരാള്‍ കൂടി എത്തുന്നു.കിം തന്‍റെ ക്രൂരതകള്‍ ഫോട്ടോ ആയും വീഡിയോ ആയും പകര്‍ത്തുമ്പോള്‍ തെളിവുകള്‍ ഉണ്ടാകുന്നു.എന്നാല്‍ കിമ്മിനെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കാം ഒരുങ്ങുന്ന FBI യും,കൊറിയന്‍ ഇന്റലിജന്‍സും ആയി പോലീസിനു നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നു.ഈ സാഹചര്യം കിമ്മിന് കൂടുതല്‍ എളുപ്പമാക്കി,കേസില്‍ നിന്നും രക്ഷപ്പെടാന്‍.ഇവരില്‍ അവസാന വിജയം ആരുടെ ആയിരിക്കും? ബാക്കി എന്തുണ്ടായി എന്നതാണ് V.I.P എന്ന കൊറിയന്‍ ക്രൈം ത്രില്ലര്‍ പറയുന്നത്.

  PoV

വളരെയധികം വിമര്‍ശങ്ങള്‍ ലഭിച്ചിരുന്നു ബോക്സോഫീസില്‍ വന്‍ വിജയം ആയിരുന്നിട്ടും ഈ ചിത്രത്തിന്.അതിനുള്ള കാരണം ചിത്രത്തില്‍ കൊല ചെയ്യപ്പെടുന്ന പെണ്‍ക്കുട്ടികളുടെ  ആയി വരുന്ന രംഗങ്ങളില്‍ കണ്ടെത്തിയ അശ്ലീലതയും വയലന്‍സും  ആയിരുന്നു.ഒരു പരിധി വരെ കുറ്റപ്പെടുത്തലുകള്‍ ശരിയായിരുന്നു.കാരണം ,അക്കാദമിക് താല്‍പ്പര്യങ്ങള്‍ ഉള്ള ചിത്രത്തില്‍ നിന്നും ഭിന്നമായി ജനകീയ താരങ്ങള്‍ അഭിനയിച്ച ചിത്രം കുടുതല്‍ ആളുകളില്‍ എത്തിച്ചേരുമ്പോള്‍  വ്യാപകമായി  ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷം ആയിരുന്നു.

   എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ പ്രേക്ഷകര്‍ ചിത്രത്തെ വന്‍ വിജയം ആക്കിയതും ചരിത്രം.തുടക്കം കൊറിയന്‍ സിനിമകളിലെ സ്ഥിരം മഴയും കൊലപാതകങ്ങളും എല്ലാം സ്ഥിരം ഫോര്‍മാറ്റില്‍ ഉള്ള ചിത്രത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളും മുഖവും നല്കുംമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ അധികാരവും കടമയും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ ആയിരുന്നു.ലേ-ബൂമ്മും,യി-ഡോയും സമാനമായ സാഹചര്യങ്ങളോട് പോരുതിയവര്‍ ആയിരുന്നു.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ FBI ഉദ്യോഗസ്ഥന്‍ സാഹചര്യങ്ങള്‍ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു.


  ഈ അടുത്ത് ഇറങ്ങിയ കൊറിയന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു V.I.P.സ്ഥിരം രീതിയില്‍ തുടങ്ങുകയും എന്നാല്‍ പിന്നീട് സങ്കീര്‍ണമായ ഒരു കഥയും അതിന്റെ ദുരൂഹതകളും മാറി വരുമ്പോള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.കൊറിയന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും V.I.P

Saturday 28 October 2017

789.LIAR'S DICE(HINDI,2013)

789.LIAR'S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta.


87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത "Liar's Dice".റോഡ്‌ മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

   Synopsis:-

       ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെ പുലര്‍ത്തുന്ന ഗ്രാമത്തില്‍ നിന്നും ഉള്ള അവളുടെ യാത്രയെ ആരും അവിടെ പിന്താങ്ങുന്നില്ല.എന്നാല്‍ തന്‍റെ ഭര്‍ത്താവിനു എന്ത് പറ്റി എന്നറിയാന്‍ ഉള്ള ത്വരയില്‍ അവള്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന നവാസുധീന്‍ എന്ന പട്ടാളക്കാരന്‍ ആണെന്ന് തോന്നിപ്പിക്കുന്ന ആളുമായി ഉടലെടുക്കുന്ന ബന്ധവും  (അത് പ്രണയത്തിന്‍റെ അല്ല).കമലയും മകളും അവരുടെ യാത്രയില്‍ കണ്ടെത്തുന്ന രഹസ്യങ്ങളും ആണ് ചിത്രത്തിന്റെ ബാക്കിയുള്ള കഥ.

 PoV:-


  അസംഘിടതമായ ഒരു തൊഴില്‍ മേഘലയാണ്‌ ഇന്ത്യയിലെ കെട്ടിടം നിര്‍മാണ തൊഴിലാളികളുടെ.പല സ്ഥലങ്ങളിലും നിന്നുമായി വന്നു മതിയായ സുരക്ഷ ഉപകരണങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്ന അവരില്‍ പലരും അപകടത്തില്‍ പെടുകയും ,പിന്നീട് കാഴ്ചയില്‍ നിന്നും മറയുകയും ചെയ്യുന്നത് പതിവ് കാഴ്ചകളാണ്.അവരുടെ അപകടങ്ങളുടെ മേല്‍ നിര്‍മാണ കമ്പനികള്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന ഭീകരമായ സത്യം മനുഷ്യന് ജീവന്,അവന്‍ ചെയ്യുന്ന ജോലിയനുസരിച്ചു നല്‍കുന്ന തുച്ഛമായ വില പേടിപ്പിക്കുന്നതാണ്.

  Liar's Dice എന്ന ചിത്രം പറയാന്‍ ശ്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ഒരു വിഷയമാണ്.കമലയോട് ഒരു ദയയും ഇല്ലാതെ പെരുമാറുന്ന നവാസുധിന്‍,അപരിചിതയായ സ്ത്രീയോട് ,അവളുടെ സാഹചര്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ചിന്താഗതിയിലേക്ക് താഴുന്നുണ്ട്‌.എന്നാല്‍ അയാളില്‍ ചില നന്മയോക്കെ ഉണ്ടായിരുന്നു എന്ന് ഇടയ്ക്ക് തോന്നി പോകും.

  ചിത്രത്തിന്റെ അവസാനം നവാസുധീന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ ചേരുന്ന ഏറ്റവും മികച്ച പേരാണ് Liar's Dice.എതിരാളികളെ പറ്റിക്കാനും അവരുടെ പറ്റിക്കാനുള്ള ശ്രമങ്ങളെ കണ്ടെത്താനും ഉള്ള ഈ കളി പോലെ നവാസുധീനും അവസാനം തന്‍റെ ഭാവങ്ങള്‍ മാറുന്നു.ചിത്രം അവതരിപ്പിക്കുന്ന പ്രമേയം എല്ലാവര്‍ക്കും അറിയാവുന്ന ,എന്നാല്‍ പ്രതികരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരു വിഷയമാണ്.ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത ഗീതു മോഹന്‍ദാസ്‌ പ്രശംസയര്‍ഹിക്കുന്നു.നവാസുധീന്‍ സിദ്ധിഖിയുടെയും ഗീതാഞ്ജലി ഥാപ്പയുടെയും മികച്ച അഭിനയം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.

  ഒരു റോഡ്‌ മൂവിയുടെ അധികം ആഡംബരങ്ങള്‍ ഇല്ലാതെ,എന്നാല്‍ പ്രമേയപരമായും സിനിമ എന്ന നിലയിലും പ്രസക്തവും മികച്ചു നില്‍ക്കുന്ന  ഒന്നാണ് Liar's Dice.



   

788.GUKORORKU:TRACES OF SIN(JAPANESE,2016)

788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide.


   Synopsis:-

    ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്ന നിഗൂഡതകള്‍ ഏറെ ഉള്ള ഒരു കൊലപാതകത്തിനെ കുറിച്ച് സ്വന്തമായ രീതിയില്‍ അന്വേഷണം നടത്താനുള്ള അനുവാദം നേടുന്നു.ഒരു വര്‍ഷത്തില്‍ മരണപ്പെട്ടവരും ആയി ബന്ധമുള്ള ആളുകളെ കണ്ടെത്തി, സന്തുഷ്ടമായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന അന്വേഷണം ആയിരുന്നു ഉദ്ദേശ്യം.

  ടനാകയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളോടൊപ്പം അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭാവങ്ങള്‍ക്കുള്ള ഉത്തരം കൂടി കണ്ടെത്താന്‍ ഉണ്ട്.വളരെ വലിയ ഒരു ലക്‌ഷ്യം ആണ് അയാളുടെ മുന്നില്‍ ഉള്ളത്.മരണപ്പെട്ടവരുടെ ഭൂതക്കാലവും ,പുറമേ ഉള്ള കാഴ്ചയില്‍ നിന്നും വിഭിന്നമായ അവരുടെ താല്‍പ്പര്യങ്ങളും അവരുടെ സുഹൃത്തുക്കളിലൂടെയും,ശത്രുക്കളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.ഇതിനോടൊപ്പം കൊലപാതകിയെയും അവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങളും ചുരുളഴിയുന്നു.


   Point-of-View

   വളരെ എളുപ്പം പറഞ്ഞു പോകാവുന്ന ഒരു കഥയാണ് പ്രത്യക്ഷത്തില്‍ ചിത്രതിനുള്ളതായി തോന്നുക.എന്നാല്‍ ടോകുരു നുകുയിയുടെ   "Gukoroku" എന്ന നോവലിനെ ആസ്പദം ആകി വന്ന ചിത്രം അതിലുമുപരി ആയുള്ള കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ തന്നെ ജാപ്പനീസ് സമൂഹത്തിലെ ജനനം കൊണ്ട് ഉയര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകളുടെയും അതിനോടൊപ്പം അതില്‍ ഉള്‍പ്പെടാത്ത ആളുകളുടെയും കഥ അവതരിപ്പിക്കുന്നു.

  അതിനായി തിരഞ്ഞെടുത്തത് പ്രശസ്തമായ ഒരു സര്‍വകലാശാല ആണ്.മാതാപിതാക്കന്മാരുടെ സമൂഹത്തിലെ പണവും പ്രതാപവും ആണ് ഇവിടെ ആളുകളെ തരം തിരിച്ചിരിക്കുന്നത്."Insiders" എന്ന് അറിയപ്പെടുന്ന സമൂഹത്തിലെ Elite വിഭാഗവും,"Outsiders" എന്ന് അറിയപ്പെടുന്ന മറുഭാഗവും ആണ് ഇവിടെ ഉള്ളത്.അനാവശ്യമായ ഒരു വിടെയത്വം,അല്ലെങ്കില്‍ തങ്ങളുടെ മുകളില്‍ ഉള്ളവരുടെ ഒപ്പം ചേരണം എന്ന് ആഗ്രഹിക്കുന്നവരാണ് "Outsiders" ല്‍ ഭൂരിഭാഗവും.ജാതി-മത വ്യവസ്ഥിതികള്‍ അല്ല ഇവിടെ അവരെ വിഭജിക്കുന്നത്.അത് പൂര്‍ണമായും അവര്‍ ഓരോരുത്തരും ജനിച്ച കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ്.

  സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി ആരെയും കരുവാക്കുന്ന,മറ്റുള്ളവരുടെ ജീവിതം തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഏണിപ്പടി ആക്കാന്‍ കൊതിക്കുന്നവര്‍.അവരുടെ ജീവിതത്തിനു ചുറ്റും പൊള്ളയായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് ഉള്ളത്.മരിച്ചവരുടെ എല്ലാം യഥാര്‍ത്ഥ മുഖം പുറം ലോകത്തിനു അന്യം ആയിരുന്നെങ്കിലും മനുഷ്യ സഹജമായ പ്രതികാരം,തനിക്കു ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ ഉള്ള അസൂയ ,തങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെട്ടവരുടെ പ്രതികാരം.അങ്ങനെ എന്തും ആകാം മരണത്തിനു കാരണം.

    ടനാകയെ ആദ്യം ബസ്സില്‍ വച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന സംഭവവും,അതില്‍ നിന്നും സമാനമായ സാഹചര്യത്തില്‍ ബസ്സില്‍ അയാളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന പ്രതികരണം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള സ്വഭാവം അവതരിപ്പിക്കുന്നു.തുടക്കത്തില്‍ കാണുന്നതല്ല ഈ ചിത്രം.ടനാകയെ പോലെ തന്നെ ഏറെ മാറ്റങ്ങള്‍ ചിത്രത്തിനും ഉണ്ടാകുന്നു;നിഗൂഡതയുടെ അകമ്പടിയോടെ


 




  

Wednesday 25 October 2017

787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.


   കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്ന പിതാവും ആയുള്ള മാനസിക സംഘര്‍ഷങ്ങള്‍ അസാധാരണം അല്ല പലപ്പോഴും.വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ അമ്മയോടുള്ള അടുപ്പം പോലെ മൃദുവാകില്ല അച്ഛനുമായുള്ള ബന്ധം.


Synopsis:

   Son of Cain എന്ന സ്പാനിഷ് ചിത്രം  ആരംഭിക്കുമ്പോള്‍ പ്രേക്ഷകനില്‍ കഥാപരമായി ഇത്തരം ഒരു പ്രമേയം ആണ് ഊഹിക്കാന്‍ സാധിക്കുക.ധനികരായ മാതാപിതാക്കളുടെ മൂത്ത മകനാണ് നിക്കോ.ഒരു പതിന്നാലു വയസ്സുകാരന്‍റെ ചിന്തകളായി അവന്റെ പല പ്രവര്‍ത്തികളും വിലയിരുത്തപ്പെടുന്നു.കാര്‍ലോസ് ആല്‍ബര്‍ട്ട് എന്ന ധനികനായ പിതാവും ആയി ഉള്ള പ്രശ്നങ്ങള്‍ അവനുണ്ടായിരുന്നു.പ്രധാനമായും അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിച്ചിട്ടു കാലം കുറെ ആയി.കാര്‍ലോസ് ഒരു പരിധി വരെ നിക്കോയുടെ ഈ സ്വഭാവം അവന്റെ പ്രായത്തിന്റെ ആയി അവഗണിക്കുന്നു.

   എന്നാല്‍ അപകടകരമായ അവന്റെ ചില പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ വന്നപ്പോള്‍ ആണ് കാര്‍ലോസ് ജൂലിയോ എന്ന മനശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടിയത്.ചെസ്സില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന നിക്കൊയ്ക്കു അവന്റെ ഇഷ്ടങ്ങളിലൂടെ ഉള്ള ഒരു തെറാപ്പി നടത്താന്‍ ആയിരുന്നു ജൂലിയോ ശ്രമിക്കുന്നത്.നിക്കോ ജൂലിയോയും ആയി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു.എന്നാല്‍ നിക്കോയെ ചുറ്റിപ്പറ്റി കുറെ അധികം രഹസ്യങ്ങള്‍ ഉണ്ടായിരുന്നു.അവന്റെ വിചിത്രവും അപകടകരവുമായ സ്വഭാവത്തിന് കാരണം എന്തായിരുന്നു?ധാരാളം രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുണ്ട് കാര്‍ലോസ് ആല്‍ബര്‍ട്ടിന്റെ ആ കുടുംബത്തില്‍ നിന്നും.ഒരു പക്ഷെ ഏറ്റവും അപകടകരമായത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  PoV:

 നേരത്തെ പറഞ്ഞത് പോലെ പ്രേക്ഷകന് ഊഹിക്കാനാകുന്നു വഴിയിലൂടെ സഞ്ചരിക്കുന്ന ചിത്രം പിന്നീട് പലപ്പോഴും അതിന്റെ നിഗൂഡം ആയ വശം അവതരിപ്പിക്കുന്നു.പ്രത്യേകിച്ചും ജൂലിയനും ആ കുടുംബവും ആയുള്ള ബന്ധം,നിക്കോയുടെ ലക്ഷ്യങ്ങള്‍ എന്നിവ.ചിത്രം ക്ലൈമാക്സ്‌ ആകുമ്പോള്‍ നിക്കോയുടെ പ്രവര്‍ത്തികളും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണം ആകുന്നു.തന്‍റെ ഭ്രാന്തമായ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരാള്‍ പൊരുതുമ്പോള്‍ അവിടെ നഷ്ടം പലരിലും എത്തുന്നു.പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു നിമിഷം എങ്കിലും ഞെട്ടലോടെ ആകും അവസാനം രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ Son of Cain എന്ന ചിത്രത്തെ സമീപിക്കാന്‍ കഴിയുക.Ignacio Garcia-Valino രചിച്ച Dear Cain എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Monday 23 October 2017

786.JULIA'S EYES(SPANISH,2010)

786.JULIA'S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui



ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലും ആളുകളെ അശക്തരാക്കും.


  കഥാസംഗ്രഹം:

          ജന്മനാ ഉള്ള പ്രത്യേകതരം അസുഖം കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇരട്ട സഹോദരിമാര്‍ ആയ സാറ-ജൂലിയ എന്നിവര്‍ക്കുള്ളത്.ജൂലിയ ജോലി സംബന്ധമായ തിരക്കുകള്‍ കാരണം സൈക്കാട്രിസ്റ്റ് ആയ ഭര്‍ത്താവിനോടൊപ്പം മറ്റൊരു സ്ഥലത്താണ് ജീവിക്കുന്നത്.കാഴ്ച കുറഞ്ഞു വരുന്ന സാറ ഒരു ദാതാവിനെ ലഭിച്ചാല്‍ ഉടന്‍ തന്നെ ഓപറേഷന്‍ ചെയ്യാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു.അവളെ കാണാനായി എത്തുന്ന ജൂലിയ  കാണുന്നത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അവളുടെ ശവശരീരം ആയിരുന്നു.

    പോലീസിനു ആ മരണത്തില്‍ ദുരൂഹത ഒന്നും തോന്നിയില്ലെങ്കിലും ജൂലിയയ്ക്ക് അവളുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങള്‍ കൊണ്ടെത്തിക്കുന്നത് അധികം ആര്‍ക്കും പരിചിതം അല്ലാതിരുന്ന സാറയുടെ കാമുകന്‍ ആയിരിക്കും എന്ന് കരുതപ്പെടുന്ന ആളിലേക്കും,അവളുടെ ഓപ്പറേഷന്‍ നേരത്തെ തന്നെ കഴിഞ്ഞൂ എന്ന അറിവിലേക്കും ആയിരുന്നു.ഓപ്പറേഷന്‍ കഴിഞ്ഞെങ്കില്‍ എന്തിനവള്‍ മറച്ചു വച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെങ്കിലും ദുരൂഹമായിരുന്നു ജൂലിയയെ പോലും പിന്തുടരുന്നു എന്ന് തോന്നിയ ,സാറയുടെ കാമുകന്‍ ആണെന്ന് പലരും കരുതിയ ആള്‍ക്ക്.ജൂലിയയ്ക്ക് തന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ തന്‍റെ സഹോദരിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍,തന്‍റെ കാഴ്ച നഷ്ടമാകുന്നതിനു ഉള്ള ശ്രമം അവള്‍ തുടങ്ങുന്നു.എന്നാല്‍ കൈപ്പിടിയില്‍ അവളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എത്തും എന്ന് ചിന്തിക്കുമ്പോള്‍ മരണങ്ങള്‍ ദുരൂഹമായി സംഭവിക്കുന്നു.ജൂലിയയുടെ അന്വേഷണത്തിന്റെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.


പ്രേക്ഷകന്റെ കണ്ണിലൂടെ:

 
സിനിമയുടെ തുടക്കം മുതല്‍ ഉള്ള ദുരൂഹത അവസാനം വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായ കഥാഗതി ആണെങ്കിലും ചില കഥാപാത്രങ്ങളുടെ അവതരണത്തില്‍ നിന്ന് തന്നെ അവരുടെ ഉള്ളിലെ ദുരൂഹതയ്ക്ക്‌ മറ്റൊരു വശം നല്‍കാന്‍ സാധിച്ചിട്ടുമുണ്ട്.ഇടയ്ക്ക് ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നുള്ള തോന്നല്‍ ഉലവക്കുമെങ്കിലും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി മാറുന്നു.അന്ധയായ സ്ത്രീ എന്ന നിലയില്‍ ഉള്ള പരിഗണന പോലും നല്‍കാതെ അവളുടെ ശരീരതിനായി കൊതിക്കുന്ന കഥാപാത്രം ഇടയ്ക്ക് അല്‍പ്പം വെറുപ്പ്‌ ഉളവാക്കുകയും സിനിമയുടെ പ്ലോട്ടില്‍ ശക്തമായ ഒരു ട്വിസ്റ്റിനു വഴിവയ്ക്കുകയും ചെയ്യുന്നുണ്ട്.ജൂലിയയുടെ കണ്ണുകള്‍ക്ക്‌ ഒരു പക്ഷെ "Feel Good Movie" യുടെ ആനുകൂല്യം ഒന്നും ലഭിക്കുന്നില്ല.അങ്ങനെ ഒരു അവസാനം സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍  സിനിമയുടെ മൊത്തത്തില്‍ ഉള്ള അവതരണത്തിന് വലിയൊരു പങ്കുണ്ട്.
   

       

785.DOG DAY AFTERNOON(ENGLISH,1975)

785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen.


     ബ്രേക്കിംഗ് ന്യൂസുകള്‍ "സര്‍വസാധാരണം"ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ്‌ 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി  വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരു കാലഘട്ടത്തില്‍ അതിനു പോലും മുതിര്‍ന്ന ജോണിന് അന്ന് പോലും കിട്ടാത്ത അത്ര പ്രശസ്തി ആയിരിക്കാം ബ്രൂക്ലിനില്‍ നടന്ന ബാങ്ക് കൊള്ളയിലൂടെ ലഭിച്ചത്.ജോണിന് അവകാശപ്പെട്ടത് ആണ് ആ ദിവസം.പില്‍ക്കാലത്ത് മികച്ച സിനിമകളില്‍ ഒന്നായി മാറിയ "Dog Day Afternoon" പോലും സംഭവബഹുലം ആയ അയാളുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ആയി മാറിയത് അതിനുള്ള  തെളിവാണ്.

    ജോണിനോട്‌ വളരെയധികം രൂപ സാദൃശ്യമുള്ള അല്‍ പച്ചീനോ ചെയ്ത സണ്ണി എന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്.ഒരു ബാങ്ക് കൊള്ളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ അധികം ഒന്നുമില്ലാതെ നടത്തിയ ഒന്നായിരുന്നു അത്.ആദ്യം തന്നെ കൂടെ ഉണ്ടായിരുന്ന ആള്‍ ഭയം കാരണം ഓടി പോയി.സണ്ണിയുടെ ഒപ്പം ഉണ്ടായിരുന്ന "സാല്‍" ആയിരുന്നെങ്കില്‍ സ്വഭാവ വൈരുദ്ധ്യങ്ങളുടെ  ഒരു കലവറ ആയിരുന്നു.കാന്‍സര്‍ വരാതെ ഇരിക്കാനും ആത്മാവിനെ കാത്തു സൂക്ഷിക്കാനും തീരുമാനിച്ച ഒരാള്‍ പക്ഷെ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു എന്ന് മാത്രം.

   ബാങ്കില്‍ ഒരു മോഷണം നടത്താന്‍ പോലുമുള്ള പണം ഇല്ലാത്ത സമയത്ത് അതിനായി തുനിഞ്ഞ കവര്‍ച്ചക്കാരുടെ അവസ്ഥ എന്ത് മാത്രം ഭീകരം ആയിരിക്കും?അതും അല്‍പ്പ സമയത്തിനുള്ളില്‍ പോലീസും ,എഫ് ബി ഐ യും ജനക്കൂട്ടവും എല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയ ഒന്നായി മാറുമ്പോള്‍.മുന്‍ സൈനികന്‍ ആയ,സൈനിക സേവനത്തിനു ശേഷം പലതരം ജോലികള്‍ ചെയ്ത സണ്ണിയുടെ, അന്നത്തെ കവര്ച്ചയ്ക്ക് പിന്നില്‍ ഉള്ള ലക്‌ഷ്യം സാധാരണ ഒരു മനുഷ്യന് എത്ര മാത്രം ദഹിക്കും എന്നുള്ളത് ഒരു സംശയം ആണ്.പിന്നീട് അതിനെ കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നു എന്നത് വേറൊരു സത്യം.

   സണ്ണി എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ വെറും ദുരന്തങ്ങള്‍ മാത്രമായി കാണാന്‍ സാധിക്കില്ല.അതില്‍ പലതും അയാളുടെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളെയും അയാള്‍ നേരിട്ടത് അസാധാരണമായ വഴികളിലൂടെ ആയിരുന്നു.വിവാഹ ജീവിതത്തില്‍ പോലും അയാള്‍ ഈ ഒരു ശൈലി ആയിരുന്നു പിന്തുടര്‍ന്നത്‌.ബാങ്ക് കവര്ച്ചയ്ക്കിടയില്‍ അയാള്‍ക്ക്‌ ജനങ്ങളില്‍ നിനും ലഭിച്ച ഹര്‍ഷാരവങ്ങള്‍ പോലും അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ അതിനെ നേരിട്ട രീതിയിലൂടെ ലഭിച്ച അനുമോദനം പോലും ആയി കണക്കാക്കാം.

  ബന്ദികള്‍ ആയി ആ ബാങ്കില്‍ അടയ്ക്കപ്പെട്ടവര്‍ പോലും അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടിയാല്‍ അള്‍ജീരിയയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ അവരുടെ പ്രതികരണം എല്ലാം രസകരമായിരുന്നു.മനുഷ്യത്വം ഏറെ ഉള്ള മനുഷ്യന്‍.അയാള്‍ തന്‍റെ ജീവിതത്തില്‍ എല്ലാവരെയും സ്നേഹിച്ചിരുന്നു എന്ന് തോന്നും.സണ്ണിയുടെ പുറമെയുള്ള സ്വഭാവത്തില്‍ അയാളുടെ ഭ്രാന്തമായ ചിന്തകളുടെ സൂചനകള്‍ ഒന്നും കാണില്ല.

  സണ്ണി ആയി അക്ഷരാര്‍ത്ഥത്തില്‍ പച്ചീനോ ജീവിക്കുകയായിരുന്നു എന്ന് തോന്നി പോകും.അത്രയ്ക്കും ജീവന്‍ ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.പിന്നീട് തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം തിരശീലയില്‍ കണ്ട ജോണ്‍,സിനിമയിലെ ചില കാര്യങ്ങളോട് നീരസം പ്രകടിപ്പിച്ചെങ്കിലും സണ്ണി,സാല്‍ എന്നീ കഥാപാത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

 "Dog Day" എന്ന് വിശേഷിപ്പിക്കാവുന്ന ആ ചൂട് കൂടിയ ദിവസം നടന്ന സംഭവങ്ങള്‍ അന്നത്തെ ദിവസത്തിന്റെ കാഠിന്യം ഏറെ കൂട്ടി.  ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകളില്‍ നടന്ന കുറ്റകൃത്യം ടെലിവിഷന്റെ ജനപ്രീതിയുടെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ എങ്ങനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നും.അത് പോലെ താനെ നല്ലവനാണ് എന്ന് തോന്നുന്ന കള്ളന്മാര്‍ക്ക്;റോബിന്‍ ഹൂഡ്,കായംക്കുളം കൊച്ചുണ്ണി എന്നിവര്‍ക്ക് ലഭിച്ച ജന പിന്തുണ പോലെ ഒന്ന് സണ്ണിക്ക് ലഭിച്ചതും ഒക്കെ രസകരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ക്രിമിനല്‍ ആയി മാറിയ ഒരാളുടെ ജീവിതം തന്നെ മാറ്റിയ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്ക്കാരം ആയ Dog Day Afternoon മികച്ച തിരക്കഥയ്ക്കുള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരവും നേടിയിരുന്നു.ഒരു ക്രൈം ചിത്രം കാണുമ്പോള്‍ ഉള്ളതിനേക്കാളും കുറേ ചോദ്യങ്ങള്‍ ആകും പ്രേക്ഷകന്റെ മുന്നില്‍ സണ്ണി എന്ന കഥാപാത്രം അവശേഷിപ്പിക്കുക.എന്ത് കൊണ്ട് സണ്ണി ഇങ്ങനെ ആയി തീര്‍ന്നൂ എന്നത് ആണ് അതില്‍ ഏറ്റവും പ്രസക്തമായത്.





    

Sunday 22 October 2017

784.THE UNKNOWN WOMAN(ITALIAN,2006)

784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini.


      ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും.

 ****കഥ ചുരുക്കത്തില്‍***


    ഐറീന ആ ചെറിയ പട്ടണത്തിലേക്ക് വന്നത് ചില  ഉദ്ധേശ്യത്തോടെ ആയിരുന്നു.ആദ്യം ക്ലീനിംഗ് ജോലികള്‍ ചെയ്തു തുടങ്ങിയ അവള്‍ തന്‍റെ ലക്‌ഷ്യത്തിലേക്ക് എത്തുവാന്‍ ആയുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നു.അവിടെ ഉള്ള ഒരു വീട്ടില്‍ കയറുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം.സമ്പന്നമായ ആ കുടുംബത്തില്‍ അവള്‍ക്കു താല്‍പ്പര്യം തോന്നാന്‍ കാരണങ്ങളും ഉണ്ട്.അതിനായി അവള്‍ ഒരുക്കുന്ന വഴികള്‍ ചില സമയങ്ങളില്‍ അപകടകരം ആയി മാറുന്നുണ്ട്.നേരത്തെ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ അവള്‍ ക്രൂരമായി ഒഴിവാക്കി.ആ വീട്ടില്‍ കടന്നു കൂടിയ അവള്‍ അവിടെ ഉള്ളവരുടെ വിശ്വാസം നേടുന്നു.അവിടെ ഉള്ള കൊച്ചു കുട്ടിയ ആ തിയില്‍ ദുരൂഹമായ ഒരു ബന്ധം അവള്‍ക്കുണ്ടായിരുന്നു.അത് എന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.



  ***സിനിമയെക്കുറിച്ച്***

  ഐറീന ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നത് അവളുടെ ഭൂതക്കാലത്തിലെ ഓര്‍മകളിലൂടെ ആണ്.ഒരു വേശ്യയായി ജീവിക്കുന്ന അവളുടെ പ്രണയവും,പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിച്ച ദുരിതങ്ങളില്‍ നിന്നും എല്ലാം രക്ഷപെടാന്‍ അവള്‍ കഴിയുന്നതും ശ്രമിക്കുന്നുണ്ട്.അവളുടെ ജീവിതം ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്ന പിമ്പിനെ അവള്‍ നേരിടുന്നതും അവളുടെ പ്രിയപ്പെട്ടവന്റെ മരണവും,അവള്‍ അന്വേഷിച്ചു ഇറങ്ങുന്ന സ്വന്തം ചോരയും എല്ലാം അവളുടെ ജീവിതത്തില്‍ ഇഴകി ചേര്‍ന്നിരിക്കുന്നു.

  വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ നടത്തുന്ന അന്വേഷണം അപകടം നിറഞ്ഞത്‌ ആണെന്ന് അവള്‍ക്കു അറിയാമായിരുന്നെങ്കിലും അവള്‍ക്കു സ്വന്തം ജീവിതത്തിലെ അവസാന പ്രതീക്ഷ അത് മാത്രമായിരുന്നു.അതിനായി ഏതു രീതിയും സ്വീകരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു.ഏറെക്കുറെ അവള്‍ അതില്‍ പലതിലും വിജയിച്ചുവെങ്കിലും സിനിമയുടെ അവസാന നിമിഷങ്ങളില്‍ അവളെ കാത്തിരുന്നത് നാടകീയമായ മറ്റു ചില സത്യങ്ങള്‍ ആയിരുന്നു.ലക്‌ഷ്യം മുന്നില്‍ ഉണ്ടെങ്കിലും അതില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ അവളുടെ സമനില പോലും തെറ്റിച്ചിരിക്കാം.

  ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥാപാത്രങ്ങളും അത് പോലെ തന്നെ ദുരൂഹതകള്‍ ഏറെ നിറഞ്ഞ കഥയും ആണ് The Unknown Woman (La sconosciuta) യിലൂടെ Giuseppe Tornatore അവതരിപ്പിക്കുന്നത്‌.മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും നല്ലൊരു സിനിമ കാഴ്ച ആയിരിക്കും ഈ ഇറ്റാലിയന്‍ ചിത്രം.





Thursday 19 October 2017

783.EL BAR(SPANISH,2017)

770.EL BAR(SPANISH,2017),|Thriller|Dir:-Álex de la Iglesia,*ing:-Jorge Guerricaechevarría, Álex de la Iglesia.


സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മനുഷ്യരില്‍ ഉണ്ടാകാറുണ്ട്.അതില്‍  തന്നെ ഭയം ഉള്ള അവസ്ഥയില്‍ ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറുന്നു എന്നത് സസൂക്ഷ്മം  നിരീക്ഷിക്കപ്പെടെണ്ട ഒന്നാണ്.ഒരു പക്ഷെ മനുഷ്യസ്വഭാവം മറകള്‍ ഒന്നും ഇല്ലാതെ പുറത്തു വരുന്ന ഒരേ ഒരു അവസ്ഥ അവന്റെ ഭയത്തില്‍ ആയിരിക്കാം.തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന് മറയായി അവതരിപ്പിക്കുന്ന ജീവിത വീക്ഷണങ്ങള്‍ ആകില്ല ഭയത്തെ നേരിടേണ്ട സന്ദര്‍ഭത്തില്‍എത്തുമ്പോള്‍.El bar എന്ന സ്പാനിഷ് ത്രില്ലര്‍ ചിത്രം അത്തരം അവസരങ്ങള്‍ അന്വേഷിക്കുകയാണ് മനുഷ്യ മനസ്സിലൂടെ.

   ഒരു പ്രത്യേക ദിവസം രാവിലെ ആ ചെറിയ രെസറ്റൊരന്റില്‍ ഒന്നിച്ചു കൂടുന്ന അപരിചിതര്‍.അവര്‍ അന്ന് നേരിടേണ്ടി വരുന്നത് അസാധാരണം ആയ സാഹചര്യങ്ങള്‍ ആയിരുന്നു.രെസറ്റൊരന്റില്‍ നിന്നും വെളിയില്‍ ഇറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട രണ്ടു പേര്‍.പുറം ലോകവും ആയുള്ള ബന്ധം അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ അവര്‍ക്ക് നഷ്ടമാകുന്നു.എന്താണ് തങ്ങളുടെ ചുറ്റും സംഭവിക്കുന്നത്‌ എന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.എന്തോ കുത്തി വച്ചതിനു ശേഷം മരണപ്പെട്ട തടിച്ച മനുഷ്യന്‍റെ ശവ ശരീരം കൂടി അവിടത്തെ ശുചിമുറിയില്‍ കണ്ടെത്തിയതോടെ അവര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നു.

  ഇതിനോടൊപ്പം പരസ്പ്പരം ഉണ്ടാകുന്ന സംശയങ്ങളിലൂടെ അവര്‍ ഓരോരുത്തരും സ്വന്തം ജീവിതം കൂടുതല്‍ അപകടത്തില്‍ എത്തിക്കുന്നു..സംശയങ്ങള്‍ പലതരം കഥകള്‍ ആയി മാറുന്നു.പുറത്തു ഉണ്ടായിരുന്ന ശവ ശരീരം അപ്രത്യക്ഷമാകുന്നു.പിന്നീട് നടന്ന സംഭവങ്ങളിലൂടെ അവരുടെ ചിന്തകള്‍ക്ക് ഒപ്പം നില്‍ക്കുന്നവരില്‍ അവരുടെ വിശ്വസതാരെ കണ്ടെത്തുകയും മറ്റുള്ളവരെ സംശയത്തോടെ നോക്കി കാണുവാനും തുടങ്ങുന്നു.


   ഒരു ബി ഗ്രേഡ് ഹൊറര്‍ ചിത്രം ആയി മാറാവുന്ന കഥാപശ്ചാത്തലം.എന്നാല്‍ പ്രമേയപരമായി ചിത്രം പിന്നീട് വളരെയേറെ മുന്നേറുന്നത് ആണ് കാണാന്‍ സാധിക്കുക.മനുഷ്യ മനസ്സുകളില്‍ ഭയം എന്ന വികാരം  എന്തെല്ലാം സ്വഭാവ വ്യതിയാനങ്ങള്‍ വരുത്തുന്നു എന്നുള്ളത് പ്രാധാന്യമുള്ള ഒരു വിഷയം ആണ് അതില്‍.പരസ്പ്പരം കൊല ചെയ്യാന്‍ പോലുമുള്ള മാനസികാവസ്ഥ അല്‍പ്പ സമയം കൊണ്ട് പരിചയത്തില്‍ ആയവര്‍ തമ്മിലുണ്ടായി.ഊഹാപോഹങ്ങള്‍ അവരില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി.നഗരം മുഴുവന്‍ പടര്‍ന്നു പിടിച്ച വൈറസ് ആയിരിക്കും അവരുടെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന തരത്തില്‍  വിശ്വസിക്കുന്നു.ആധികാരികത ഒട്ടും ഇല്ലാത്ത ചിന്തകള്‍ വരെ അതിലുണ്ടായി.അല്‍പ്പ നേരം പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞാല്‍ നമ്മളില്‍ പലരും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ നല്‍കിയ easy-life ല്‍ ഇങ്ങനെ അല്ലെ ചിന്തിക്കുക എന്ന് പോലും ഭയത്തോടെ തോന്നിപ്പിക്കും.


  അവിടെ പിന്നീട് എന്തുണ്ടായി എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രത്തിന്റെ ക്ലൈമാക്സ്‌ അക്ഷരാര്‍ത്ഥത്തില്‍ അതിനു മുന്‍പുള്ള രംഗങ്ങള്‍ സമ്മാനിച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നും ഭയപ്പെടുത്തുന്ന,വിഷമിപ്പിക്കുന്ന ഒന്നായി മാറും പ്രേക്ഷകന്.ഒരു പക്ഷെ കെട്ടു കഥകളിലൂടെ ഭയത്തിന്റെ വിത്തുകള്‍ സ്വയം പാകി അതില്‍ ഭയം എന്ന വൃക്ഷത്തെ വളര്‍ത്തുന്ന നമ്മളില്‍ പലരിലും ഇതിലെ കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും.കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളിലൂടെ  തുടക്കത്തില്‍ സഞ്ചരിക്കുന്ന ചിത്രം പിന്നീട് സ്വന്തം നിലനില്‍പ്പിനായി പരിമിതമായ ആ സാഹചര്യങ്ങളില്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളിലൂടെ മറ്റൊരു മുഖം കൈവരിക്കുന്നു.

  ഒരു ദിവസത്തെ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും കാലാകാലങ്ങളായി അവരുടെ ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകളുടെ,സംഭവങ്ങളുടെ ഭയം ഉളവാക്കുന്ന ചിന്തകള്‍ ആയിരിക്കും അവരെ കൊണ്ട് അങ്ങനെ എല്ലാം ചെയ്യിക്കുന്നത്.അവസാനം തങ്ങളുടെ പ്രവര്‍ത്തികള്‍ അവരെ എവിടെ കൊണ്ടെത്തിക്കുന്നു എണ്ണത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് അവര്‍ ചെയ്തതെല്ലാം എന്തിനു വേണ്ടി എന്ന ചോദ്യത്തിലായിരിക്കും.

782.SLEEP TIGHT(SPANISH,2011)

782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan.

 
  പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക്‌ തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ള ഭാവവ്യത്യസങ്ങള്‍ അറിയാമായിരുന്നു.

   അയാള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയാത്ത സന്തോഷം എന്ന വികാരം അവരില്‍ പലരില്‍ നിന്നും അകത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു.ലൂയി ടോസ്സാര്‍ അവതരിപ്പിച്ച സീസര്‍ എന്ന കഥാപാത്രം ഇത്തരത്തില്‍ ഒരു വൈകൃത സ്വഭാവത്തിന് അടിമയായിരുന്നു.അയാളുടെ സന്തോഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,മറ്റുള്ളവരില്‍ അയാള്‍ അത് കാണുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിസഹായ ആയി ആശുപത്രി കിടക്കയില്‍ കഴിയുന്ന അമ്മയോട് വിവരിക്കുമായിരുന്നു.പ്രതികരണ ശേഷി ഇല്ലാത്ത അവരോടു മാത്രമേ അയാള്‍ക്ക്‌ തന്‍റെ രഹസ്യങ്ങള്‍ പറയാന്‍ കഴിയുമായിരുന്നുള്ളൂ.കാരണം അത്ര മാത്രം നീചമായ പ്രവൃത്തികള്‍ ആയിരുന്നു അയാള്‍ ചെയ്തിരുന്നത്.

  ക്ലാര ,അയാളുടെ നേരെ വിപരീതമായ സ്വഭാവം ഉള്ളവളായിരുന്നു.ആ കെട്ടിടത്തിലെ താമസക്കാരി ആയ ക്ലാര ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചിരിച്ച മുഖത്തോടെ നേരിടാന്‍ ശ്രമിച്ചിരുന്നു.സീസര്‍ അവളെ തന്‍റെ ഇരയാക്കി ആത്മസംതൃപ്തിയോടെ ദിവസങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു.തന്‍റെ ദൈനംദിന ജീവിതം അവസാനിക്കുന്നത്‌ എങ്ങനെ ആണെന്ന് പോലും അറിയാതെ അവള്‍ നിദ്രയെ പുല്‍കുമ്പോള്‍ സീസര്‍ ഒരു വിജയിയെ പോലെ തന്‍റെ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു.അയാളുടെ നീക്കങ്ങളെ എല്ലാം തെറ്റിച്ച് കൊണ്ട് ഒരു ദിവസം അപ്രതീക്ഷമായി ഒരു അതിഥി വന്നെത്തി.സീസര്‍ കുറച്ചു ദിവസങ്ങളായി കണ്ടെത്തിയിരുന്ന ആത്മസംതൃപ്തി അതോടെ അവസാനിക്കുന്നു.

  എന്നാല്‍ സീസര്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.അയാളുടെ ഭ്രാന്തമായ ചിന്തകള്‍ അതിന്റെ നശീകരണ വശം കാണിച്ചു തുടങ്ങി.പിന്നീട് നടന്നതെല്ലാം പ്രേക്ഷകന്‍റെ മനസ്സില്‍ സീസറിനോട് ഉള്ള വെറുപ്പ്‌ കൂട്ടുന്നവയായിരുന്നു.സീസര്‍ എന്ന കഥാപാത്രം സിനിമ അവസാനിക്കുമ്പോഴും അയാള്‍ ക്ലാരയോട്‌ ചെയ്തത് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകനെ ഒരല്‍പം ശ്വാസം മുട്ടിക്കും എന്ന് തീര്‍ച്ച.വില്ലന്‍ കഥാപാത്രങ്ങളില്‍ ഇത്രയേറെ വെറുക്കാന്‍ കഴിയുന്നത്ര രീതിയിലുള്ള കഥാപാത്ര സൃഷ്ടി തന്നെ അപൂര്‍വ്വം ആയിരിക്കും.സീസര്‍ അണിഞ്ഞിരുന്ന മുഖമൂടി അയാളുടെ ചിന്തകളുടെ മേലെ ഉള്ള ഒരു രക്ഷാകവചം ആയിരുന്നു.

  സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ശരിക്കും പ്രേക്ഷകനെ ഭയപ്പെടുത്തും.സ്വന്തം താമസ സ്ഥലത്ത് സുരക്ഷിത ആണെന്ന് കരുതി ദിവസങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരാള്‍ പിന്നിലുണ്ടാകും എന്ന് ആരും കരുതുന്നില്ലല്ലോ.സീസറിന് ക്ലാര എന്ന വ്യക്തി അല്ലായിരുന്നു പ്രശ്നം.അവളുടെ ജീവിതത്തിലെ സന്തോഷം ആയിരുന്നു അയാളെ ഭയപ്പെടുത്തിയിരുന്നത്‌.സ്പാനിഷ് ത്രില്ലറുകളില്‍ മികച്ച ഒന്നായി പരിഗണിക്കാന്‍ കഴിയുന്ന ചിത്രമാണ് Sleep Tight.

Saturday 14 October 2017

781.VANISHING TIME:A BOY WHO RETURNED(KOREAN,2016)

781.VANISHING TIME:A BOY WHO RETURNED(KOREAN,2016),|Mystery|Fantasy|,Dir:-Tae-hwa Eom,*ing:-Dong-won Gang, Lee Hyo-Je, Hee-won Kim.


  തെളിവുകള്‍ കുറ്റവാളിയെയും നിരപരാധിയേയും തിരഞ്ഞെടുക്കുന്നു സംവിധാനം ആണ് നിയമവ്യവസ്ഥ ആയി സാധാരണ എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നത്.കെട്ടുക്കഥകള്‍ എത്ര മെനഞ്ഞാലും അതില്‍ നിന്നും എല്ലാം സത്യം പുറത്തു വരും എന്നുള്ള വിശ്വാസം ആണ് ജനങ്ങളെ നിയമവ്യവസ്ഥിതിയോടു ഒത്തു ചേര്‍ന്ന് പോകാന്‍ പ്രാപ്തരാക്കുന്നത്‌.Vanishing Time:A Boy Who Returned പറയുന്ന കഥ മാനുഷികമായ ബുദ്ധി വൈഭവത്തെ ചോദ്യം ചെയ്യുന്ന ഒരു കഥയുമായി സുപ്രധാനമായ ഒരു കേസില്‍ ഇത്തരം ഒരു കഥ പറയുന്ന സൂ-റിന്‍ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ്.

  ഒരു അപകടത്തില്‍ അമ്മ നഷ്ടപ്പെട്ട സൂ-റിന്‍ രണ്ടാനച്ഛനോടൊപ്പം ആണ് ജീവിക്കുന്നത്.ജോലി സംബന്ധമായ കാരണങ്ങളാല്‍ ഒരു ചെറിയ ഗ്രാമത്തില്‍ അയാള്‍ക്ക്‌ പോകേണ്ടി വന്നപ്പോള്‍ സൂ-റിന്നും അയാളോടൊപ്പം പോയി.അധികം സുഹൃത്തുക്കള്‍ ഒന്നും ഇല്ലാതിരുന്ന അവള്‍ ബ്ലോഗിലൂടെ ഭ്രാന്തമായ,കാല്‍പ്പനികത നിറഞ്ഞ അവളുടെ ചിന്തകള്‍ അവതരിപ്പിച്ചിരുന്നു.അത്തരത്തില്‍ സ്വയം നിര്‍മിതമായ ഒരു ലോകത്തില്‍ ജീവിച്ചിരുന്ന അവള്‍ക്കു ആകസ്മികമായി ലഭിച്ച സുഹൃത്തായിരുന്നു സുംഗ്-മിന്‍.സൌഹൃദത്തിനും അപ്പുറം അവരുടെ ബന്ധം വളര്‍ന്നു.

  ഒരു ദിവസം മറ്റു രണ്ടു കൂട്ടുകാരോടും ഒപ്പം പോയ അവരില്‍ സൂ-റിന്‍ മാത്രമാണ് തിരിച്ചു വന്നത്.എന്നാല്‍ അവള്‍ പറഞ്ഞ കഥകള്‍ വിശ്വാസങ്ങള്‍ക്കും അപ്പുറം ഉള്ള മുത്തശി കഥകളിലെ പോലെ ഒരു വിവരണം ആയിരുന്നു.അവളുടെ ഭാഗത്ത്‌ നിന്നും ഒരു മുത്തശി കഥ പോലെ ആരംഭിക്കുകയും പിന്നീട് കൂടുതല്‍ സങ്കീര്‍ണം ആവുകയും ചെയ്ത ആ കഥ പുസ്തക രൂപത്തില്‍ ആക്കാന്‍ വന്ന സ്ത്രീയോട് വിശദമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

   സൂ-റിന്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും യാഥാര്‍ത്യത്തില്‍ നിന്നുമുള്ള അകലം കൂടുതലായിരുന്നു.ഒരു പക്ഷെ അവളുടെ ജീവിത സാഹചര്യങ്ങളും അവള്‍ ബ്ലോഗില്‍ കുറിക്കുന്ന സാങ്കല്‍പ്പിക ലോകം ഒക്കെ അവളില്‍ മാനസികമായ മാറ്റങ്ങള്‍ വരുത്തിയരിക്കാം.ഒരു പക്ഷെ അവളുടെ മുന്നില്‍ വന്ന കഥാപാത്രം പറഞ്ഞ കഥ അവള്‍ വിശ്വസിച്ചതും ആകാം.പ്രായത്തിന്റെ പക്വത ഇവിടെ ഒരു ഘടകം ആണ്.കഥയുടെ മറ്റൊരു കാഴ്ച്ചപ്പാടില്‍ ഒരു പരമ്പര കൊലപാതകിയുടെ സാന്നിധ്യം ആയിരിക്കും നിയമത്തിന്റെ വഴിയില്‍ കാണാന്‍ ആവുക.സാധാരണ സങ്കീര്‍ണം ആയ പ്രമേയങ്ങള്‍ വരുന്ന ചിത്രങ്ങള്‍ക്ക് പ്രേക്ഷകന് മുന്നില്‍ സ്വന്തം ഹിതം അനുസരിച്ച് കഥ മെനഞ്ഞെടുക്കാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.എന്നാല്‍ സൂ-റിന്‍ ആണ് ശരി എന്നുള്ള സമ്മതത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ അവളുടെ ഭാവന അവതരിപ്പിക്കുന്ന ചിത്രം ആയി മാറുന്നു Vanishing Time:A Boy Who Returned.


  ഇനി സൂ-റിന്‍ പറഞ്ഞ കഥ മാത്രമായി നോക്കാം.മികച്ച ഒരു ഫാന്റസി കഥ ആയി തോന്നും.മുത്തശി കഥകളും മായിക ലോകവും,സമയത്തിന്‍റെ ഗതി വേഗം മാറി പോകുന്നതും ഒക്കെ ചിത്രത്തിന്‍റെ ഴോന്രെയോടു ഇഴകി ചേരുന്നുണ്ട്.ഒരു മിസ്റ്ററി/ക്രൈം ചിത്രം ഇത്തരത്തില്‍ ഒരു കഥാപാത്രത്തിന്റെ മാത്രം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും,അതിനോട് താതാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന ചെയ്യുന്ന രീതിയില്‍ യാതാര്‍ത്ഥ്യം എന്താണെന്ന് നേരിട്ട് അവതരിപ്പിക്കുന്ന കഥയുടെ കൗതുകം തന്നെ നല്ലൊരു കാഴ്ച്ചയാണ്.



  

Wednesday 11 October 2017

780.HERMANO(SPANISH,2010)

780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón.


  When Soccer Meets "City of God",it's Hermano from Venenzula.

 മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ "കുട്ടി കുറ്റവാളികള്‍" പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ക്രിമിനലുകളുടെ ലോകത്തിലേക്ക്‌ എത്തി നോക്കുന്നുണ്ടെങ്കിലും സിനിമ പൂര്‍ണം ആകുന്നതു ആ ലോകത്തില്‍ ആണ്.

   തനിക്കു വളര്‍ത്തുവാന്‍ ഒരു പൂച്ചക്കുട്ടിയെ വേണം എന്ന് വാശി പിടിച്ച കൊച്ചു ജൂലിയോ ആരോ ഉപേക്ഷിച്ച് പോയ ആയ കുഞ്ഞിന്റെ കരച്ചില്‍ ഒരു പൂച്ചക്കുട്ടിയുടെ ആയാണ് തോന്നിയത്.അവനെ എടുത്തു വീട്ടില്‍  എടുത്തു കൊണ്ട് പോകാന്‍ അമ്മ ആദ്യം സമ്മതിക്കുന്നില്ലെങ്കിലും അവരുടെ സഹജമായ മാതൃസ്നേഹം ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ നിര്‍ബന്ധിതയാക്കി.വര്‍ഷങ്ങള്‍ക്കു ശേഷം യൗവന കാലത്തിലേക്ക് എത്തി ചേര്‍ന്ന ജൂലിയോയുടെ സഹോദരനും സുഹൃത്തും എല്ലാം അന്ന് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ ഡാനിയല്‍ ആണ്.

  ഫുട്ബോള്‍ ഒരു വികാരമായി കരക്കാസിലെ തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഡാനിയല്‍ അവിടത്തെ ലോക്കല്‍ ക്ലബിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ ആണ്.ജൂലിയോ ടീമിന്‍റെ ക്യാപ്റ്റനും.ജൂലിയോ-ഡാനിയല്‍ കൂട്ടുക്കെട്ട് മികച്ച വിജയം ആയി മാറുകയും അവരുടെ ക്ലബ് ആ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു.തെരുവുകളില്‍ നിന്നും മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രൊഫഷനല്‍ ക്ലബുകളിലേക്ക് അവര്‍ക്ക് രണ്ടു പേര്‍ക്കും കോച്ചിന്റെ സഹായത്തോടെ ട്രയലുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നു.


  ചെറുപ്പത്തിന്റെ ചോര തിളപ്പില്‍ ജൂലിയോ അവിടെ ഉള്ള ഏതൊരു യുവാവിനെ പോലെയും മാഫിയകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.എന്നാല്‍ ഡാനിയലിന് ഫുട്ബോള്‍ മാത്രമായിരുന്നു ജീവ.അവന്‍ തികച്ചും പാവത്താനും ആയിരുന്നു.ആഘോഷിച്ചും സന്തോഷിച്ചും പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തില്‍ ഒരു ദിവസം ആ സംഭവം ഉണ്ടാകുന്നു.അവരുടെ അമ്മ വെടിയേറ്റ്‌ മരിക്കുന്നു.കൊലപാതകിയെ കണ്ടെത്തി പ്രതികാരം ചെയ്യാന്‍ ജൂലിയോ തീരുമാനിക്കുന്നു.എന്നാല്‍ അതിനു പിന്നിലെ രഹസ്യം സ്വയം സൂക്ഷിക്കുന്ന ഡാനിയല്‍ ,ജൂലിയോ പ്രതികാരത്തിനു പോയാല്‍ അവനു നഷ്ടമാകാവുന്ന ഫുട്ബോളിലൂടെ ഉള്ള ജീവിതം മുന്നില്‍ക്കണ്ട് രഹസ്യം തന്നില്‍ സൂക്ഷിക്കുന്നു.


 എന്നാല്‍ എല്ലാ രഹസ്യങ്ങളും സ്ഥായിയായ രഹസ്യങ്ങള്‍ ആയിരിക്കില്ല.അതിന്റെ ആവിര്‍ഭാവത്തോടെ നഷ്ടമാകുന്നത് സ്ഥിരതയോടെ പോയിരുന്ന പലതുമാകാം.ജീവിതം,സൗഹൃദം,ജീവന്‍ അങ്ങനെ പലതും.ഒരു പ്രതികാര കഥയിലൂടെ അല്ലാതെ ചിത്രം പിന്നീട് സഞ്ചരിക്കുന്നത് മറ്റു വഴികളിലൂടെ ആണ്.സ്പോര്‍ട്സ് സിനിമ എന്ന നിലയില്‍ ഉള്ള ക്ലീഷേകള്‍ അല്‍പ്പം ഉണ്ടെങ്കിലും ചിത്രം അവതരിപ്പിക്കുന്നതില്‍ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ്‌.ജീവിതം എന്ത് മാത്രം ക്രൂരം ആണെന്ന് തോന്നിപ്പോകും.എല്ലാം തന്നിലേക്ക് തന്നെ വന്നെത്തുന്ന സമയത്ത് ജീവിതം ഒരു ട്വിസ്റ്റ് ആയിരിക്കും നല്‍കാന്‍ ഉദ്ദേശിച്ചത്.Hermano അഥവാ സഹോദരന്‍ എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വെനിന്‍സ്വോലയിലെ വിധി വൈപരത്യതിന്റെ കഥയിലൂടെ ആണ്.

Sunday 8 October 2017

779.ATTRACTION(RUSSIAN,2017)

779.ATTRACTION(RUSSIAN,2017),|Sci-Fi|Romance|,Dir:-Fedor Bondarchuk,*ing:-Irina Starshenbaum, Alexander Petrov, Rinal Mukhametov.

.
   വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആദ്യ കാഴ്ചകളില്‍ ഒന്ന് ഹോളിവുഡ് അന്യഗ്രഹ ജീവി  സിനിമകള്‍ ആകും.പ്രശസ്തമായ ധാരാളം അന്യഗ്രഹജീവികള്‍ കഥാപാത്രങ്ങളായി വരുന്ന ധാരാളം സിനിമകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവികളും അവയില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കുന്ന നായക കഥാപാത്രം/കഥാപാത്രങ്ങള്‍ എന്ന സ്ഥിരം ഫോര്‍മാറ്റില്‍ ആണ് പലപ്പോഴും ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങളും വന്നിരുന്നു.എന്നിരുന്നാലും ഒരു സ്ഥിരം ശൈലി ഈ ചിത്രങ്ങള്‍ പിന്തുടര്‍ന്നിരുന്നു.അത് കൊണ്ടൊക്കെ ആകും വ്യത്യസ്തമായ പ്രമേയങ്ങള്‍ കൂടുതലായി ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു.Arrival പോലുള്ള ഒക്കെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും മാറി വൈകാരികമായ ഒരു രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ ആയിരുന്നു.\

   പക്ഷെ സാധാരണ പ്രേക്ഷകര്‍ തമാശയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.എന്ത് കൊണ്ട് സൂപ്പര്‍ ഹീറോകള്‍,അന്യഗ്രഹജീവികള്‍ എന്നിവ അമേരിക്കയില്‍ കൂടുതലായി കാണപ്പെടുന്നു?രസകരമായ ചോദ്യം ആണെങ്കിലും മറ്റു ഭാഷകളില്‍ വിരളമായി മാത്രമേ ഇത്തരം സിനിമകള്‍ സംഭവിക്കാറുള്ളൂ.ഒരു പക്ഷെ നിര്‍മാണ ചിലവ് ആയിരിക്കും മുഖ്യ കാരണം.ഇത്തരത്തില്‍ ഉള്ള ചോദ്യത്തിന് ഉത്തരമായി റഷ്യയില്‍ നിന്നും വന്ന ചിത്രമാണ് Attraction.

  മേല്‍പ്പറഞ്ഞ ക്ലീഷേ കഥാഗതിയില്‍ നിന്നും അല്‍പ്പം മാറ്റം ഈ ചിത്രത്തില്‍ കാണാം.സിനിമയുടെ ആരംഭം സ്ഥിരം ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മിപ്പിച്ചു എങ്കിലും പിന്നീട്ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ  ജൂലിയ രഹസ്യങ്ങള്‍ തേടി ഇറങ്ങുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ സിനിമയുടെ രീതി തന്നെ മാറ്റി.ഭൂമിയെ ആക്രമിക്കാന്‍ എത്തി എന്ന് കരുതിയ മോസ്ക്കോയില്‍ വന്ന അന്യഗ്രഹ ജീവികളുടെ പേടകം ആദ്യം നാശം,ജീവഹാനി എന്നിവയിലൂടെ ഭയപ്പെടുത്തിയെങ്കിലും പിന്നീട് അവരുടെ ഉദ്ദേശ്യ ലക്‌ഷ്യം മനസ്സിലാക്കിയ സൈനിക മേധാവിയുടെ മകള്‍ ജൂലിയ അവളുടെ ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.

  കൗമാരക്കാലത്തെ കുസൃതികള്‍ക്കും അപ്പുറം അവള്‍ക്കു ഉണ്ടാകുന്ന പ്രണയം,അതിഥികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവ അവളെ ഏറെ കുഴപ്പിച്ചിരുന്നു.എന്നാല്‍ Chariots of Gods ല്‍ ഒക്കെ പറയുന്നത് പോലെ മനുഷ്യ രാശിയെക്കാളും വികാസം പ്രാപിച്ച മറ്റൊരു ലോകത്തിലെ മനുഷ്യര്‍,അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിവ മനസ്സിലാകുമ്പോള്‍ മാറുന്നു.എന്നാല്‍ അതിനു തയ്യാറല്ലായിരുന്നു പലരും.കുറെ സംഭവങ്ങളും തീര്ച്ചയില്ലാതെ ഫലങ്ങളെ വിധി എന്ന പേരിട്ടു നമ്മള്‍ വിളിക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഏറെ സംഭവിക്കാം.കാരണം പലതരം ഉത്തരങ്ങള്‍ക്കു ഉള്ള സാധ്യത ഏറെയാണ്‌.

   ഗ്രാഫിക്സ് മേഖലയില്‍ അധികം മുഷിപ്പിക്കാതെ മികച്ച നിലവാരത്തില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചതായി കാണാം സിനിമയില്‍ ഉടന്നീളം.കഥയിലും സമാനമായ നിലവാരം കാത്തു സൂക്ഷിച്ചുവെങ്കിലും ഒരു സയന്‍സ് ഫിക്ഷന്‍ എന്ന നിലയില്‍ നിന്നും മാറി ഇടയ്ക്ക് മാനുഷികമായ വികാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തിട്ടും ഉണ്ട്.പ്രത്യേകിച്ചും പ്രണയം,ചിന്താക്കുഴപ്പത്തില്‍ ആയ ചെറുപ്പക്കാര്‍,സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളില്‍ എങ്ങനെ ഇടപ്പെടുന്നു എന്നിവയിലൂടെ.


  പശ്ചാത്തല സംഗീതം നന്നായിരുന്നു.പ്രത്യേകിച്ചും ഇത്തരം ഒരു ചിത്രത്തിന് യോജിക്കുന്ന രീതിയില്‍ തന്നെ അത് അവതരിപ്പിച്ചിരുന്നു.മൊത്തത്തില്‍ വലിയ ക്യാന്‍വാസില്‍ തന്നെയാണ് അധികം നിലവറ തകര്‍ച്ച ഇല്ലാതെ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഹോളിവുഡ് അന്യഗ്രഹ ജീവ സിനിമകള്‍ ഒരു Bench Mark നേരത്തെ തന്നെ പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിച്ചതിനാലും ഇഷ്ടക്കുറവുകള്‍ നേടി എടുക്കാന്‍ ആയിരുന്നു സാധ്യത ഏറെയും.എന്നാല്‍ Attraction നല്‍കിയത് നല്ലൊരു ദൃശ്യാനുഭവം ആയിരുന്നു.

    ഒരു അന്യഗ്രഹ ജീവി ചിത്രം എന്നതില്‍ നിന്നും മറ്റൊരു ശ്രദ്ധേയ ഘടകം കൂടി ഈ ചിത്രത്തിന് ഉണ്ട്.2013ലെ  Biryulyovo കലാപത്തില്‍ വിദേശ പൗരന്റെ കൈകളാല്‍ കൊല്ലപ്പെട്ട റഷ്യക്കാരന് വേണ്ടി ആളുകള്‍ കലാപം നടത്തിയിരുന്നു.അത്തരത്തില്‍ സാദൃശ്യം തോന്നുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തിലും ഉണ്ടായിരുന്നു.അതായത് സാമൂഹിക പ്രസക്തമായ ഒരു കഥ കൂടി അന്തര്‍ലീനമായിരുന്നു ഈ ചിത്രത്തില്‍ എന്ന് ചുരുക്കം.വിദേശ പൗരന്റെ സ്ഥാനം അന്യഗ്രഹ ജീവികള്‍ ഏറ്റെടുത്തു എന്ന് മാത്രം.


More movie suggestions @www.movieholicviews.blogspot.ca


  

Friday 6 October 2017

778.YEOUIDO(KOREAN,2010)

778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong.


  തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള   അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് തോന്നുന്ന ആരാധന.പൊതുവായുള്ള ഒരു അഭിപ്രായം ആയി അതിനെ പറയുന്നില്ലെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും അങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്.

   ഒരു ശരാശരി മനുഷ്യന്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ജോലിക്ക് പോകുന്നത് മുതല്‍ അയാളുടെ കാഴ്ചപ്പാടില്‍ ഉള്ള അന്നേ ദിവസം ഉള്ള അനീതികള്‍ ആരംഭിക്കുന്നു.തന്‍റെ ജോലിയില്‍ ഉള്ള കഴിവിനെ അംഗീകരിക്കാത്ത മേധാവി.കൂടെ നിന്നു സ്വകാര്യ ലാഭങ്ങള്‍ക്കായി അയാളെ വില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍,അവഗണനകള്‍ അങ്ങനെ തുടങ്ങുന്നു ഒരാളുടെ സാധാരണ ദിവസം.അതിനൊപ്പം ജീവിതത്തിലെ ചിലവുകള്‍ ചില സമയം പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുമ്പോള്‍ കടം എടുക്കേണ്ടി വരുന്ന ഒരു ശരാശരി മനുഷ്യന്‍.പണം കൊടുത്തവരില്‍ നിന്നുമുള്ള സമ്മര്‍ദം.അവര്‍ ജീവിതത്തില്‍ പോലും ഭീഷണി ആയി നിലനില്‍ക്കുന്നു.


 സ്റ്റോക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന വൂ-ജിന്‍ ഇത്തരം അവസ്ഥകളെ ദിവസേന കാണുന്ന ഒരാളാണ്.നന്നായി ജോലി ചെയ്തിട്ടും കമ്പനിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ജോലി പോകുന്നത് അയാളുടെ ആണെന്ന് അറിയുന്നു.തന്‍റെ പരിശ്രമങ്ങള്‍ക്ക് വില ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും പോലെ അയാളും നിരാശന്‍ ആകുന്നു.അതിനൊപ്പമാണ്‌ പിതാവിന്റെ ചികിത്സ ചിലവുകള്‍ക്കായി വാങ്ങിയ പണം കൊള്ളപ്പലിശ കാരണം അയാള്‍ക്ക്‌ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ കൂടുന്നത്.അയാളുടെ കാഴ്ചപ്പാടില്‍ തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.

  ഒരു ദിവസം സഹപ്രവര്‍ത്തകന്റെ വിജയാഘോഷം നടത്തിയ ബാറില്‍ വച്ച് അയാള്‍ എത്ര മാത്രം പരിഹസിക്കപ്പെടുന്നു എന്ന് വൂ ജിന്‍ മനസ്സിലാക്കുന്നു.പലിശയ്ക്കു വാങ്ങിച്ച പണം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അയാളുടെ ഭാര്യയും ഭീഷണികള്‍ നേരിടുന്നു.അന്ന് രാത്രി വൂ ജിന്നെ കാണാന്‍ ഒരു അതിഥി എത്തുന്നു.വൂ ജിന്‍റെ സൂപ്പര്‍മാന്‍.അടുത്ത ദിവസം പുലരുന്നത് വൂ ജിന്നെ ചതിച്ച സുഹൃത്തിന്റെ കൊലപാതക വാര്‍ത്തയോടെആണ്.വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.വൂ-ജിന്‍റെ ശത്രുക്കള്‍ ആണ് കൊല്ലപ്പെടുന്നതും.ഈ കൊലകള്‍ക്ക് പിന്നില്‍ ഉള്ള രഹസ്യം എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ഇരുണ്ട പശ്ചാത്തലത്തില്‍ ഈ ചിത്രം പലപ്പോഴും പിന്തുടരുന്നത് അധികം  വേഗത ഇല്ലാത്ത അവതരണ ശൈലി ആണ്.നിര്‍വികാരതയോടെ ജീവിക്കുന്ന നായകനും.എന്നാല്‍ പിന്നീട് ചിത്രം പുതിയ സംഭവ വികാസങ്ങളോടെ വേഗത കൈവരിക്കുന്നു.സൈക്കോ -ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം കൂടുതലും ശ്രദ്ധ ചെലുത്തുന്നത് മനുഷ്യ ജീവിതത്തിലെ പ്രതീക്ഷകളിലേക്ക് ആണ്.വൂ ജിന്നും അത്തരം ഒരു പ്രതീക്ഷ ലഭിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

Tuesday 3 October 2017

777.SINGLE RIDER(KOREAN.2017)

777.SINGLE RIDER(KOREAN.2017),|Mystery|Drama|,Dir:-Zoo Young Lee,*ing:-Byung-hun Lee, Hyo-jin Kong, Sohee.


  പ്രവചനാതീതം ആണ് ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും.ജീവിതത്തില്‍ എല്ലാം നേടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുടുംബം,സൗഹൃദം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും മറക്കാനുള്ള മനസ്സ് കൂടി വേണം ഈ ഓട്ടപന്തയത്തില്‍ വിജയിക്കാന്‍.അങ്ങനെയുള്ള ഒരു ഓട്ടത്തില്‍ ആയിരുന്നു ജേ-ഹൂന്‍.സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു കൊറിയന്‍ കമ്പനിയിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.തന്‍റെ ജോലിയിലെ മികവിലൂടെ സ്വപ്നം കണ്ട ഒരു ജീവിതം ആസ്വദിക്കുകയായിരുന്നു.

  എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയ്ക്ക് നഷ്ടങ്ങള്‍  സംഭവിക്കുകയും,അയാളെ വിശ്വസിച്ചു പണം മുടക്കിയ ക്ലൈന്റുകള്‍ അയാളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.താന്‍ നേടിയതെല്ലാം കൈ വിട്ടു പോകുന്നതായി അയാള്‍ക്ക്‌ തോന്നുന്നു.ജോലി കഴിഞ്ഞു തിരികെ എത്തിയ അയാള്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.ജേ-ഹൂന്‍റെ ഭാര്യയും മകനും അവിടെയാണ് ഉള്ളത്.സംഗീതത്തില്‍ താല്‍പ്പര്യം ഉള്ള ഭാര്യ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായാണ് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നത്.ജേ-ഹൂന്‍ അവരെ അറിയിക്കാതെ തന്‍റെ കുടുംബത്തെ കാണാനായി യാത്ര തിരിച്ചു.


   ഓസ്ട്രേലിയയില്‍ എത്തിയ ജേ-ഹൂന്‍ കണ്ട സംഭവങ്ങള്‍ അയാളുടെ പ്രതീക്ഷകളുടെ അപ്പുറത്ത് ഉള്ളവയായിരുന്നു.അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാം താനും ഉത്തരവാദി ആണെന്നുള്ള ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം അയാള്‍ മൂകനായ ഒരു കാഴ്ചക്കാരനെ പോലെ അവിടെ നിന്നത്.അകലെ നിന്ന് തന്‍റെ പ്രിയപ്പെട്ടവരേ അയാള്‍ നോക്കി കണ്ടൂ.അസുഖം ബാധിച്ച മകന്റെ അവസ്ഥ,ഭാര്യ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതം എല്ലാം അയാളില്‍ നിരാശ കൂട്ടിയാതെ ഉള്ളൂ.

  മേല്‍പ്പറഞ്ഞ കഥ കേള്‍ക്കുമ്പോള്‍ സാധാരണ ഒരു കുടുംബ കഥ ആയി മാത്രം തോന്നാം ഈ ചിത്രം.എന്നാല്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് മാറ്റം വന്നത് പോലെ ജേ-ഹൂനും മാറ്റം വന്നിരുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ പോലും മനസിലാകാന്‍ കഴിയാത്ത മാറ്റം.ജീവിതത്തില്‍ ഒറ്റപ്പെട്ട അയാള്‍ക്ക്‌ പുതുതായി ലഭിച്ച സൗഹൃദം,പരിചയങ്ങള്‍ എന്നിവ അയാള്‍ക്ക്‌ ചെറിയ രീതിയില്‍ ആശ്വാസമായിരുന്നു.എന്നാല്‍ തന്നില്‍ തന്നെ വന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അയാള്‍ വൈകി പോയി.എന്ത് മാറ്റം ആണ് ജേ-ഹൂന് സംഭവിച്ചത്?ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  നവാഗതന്‍ ആയ സൂ യംഗ് ലീ പറയാന്‍ ഉദ്ദേശിച്ച കഥയ്ക്ക്‌ അല്‍പ്പം പുതുമ അവകാശപ്പെടാം.പ്രത്യേകിച്ചും അധികം സൂചനകള്‍  ഒന്നും നല്‍കി പ്രേക്ഷകനെ കുഴപ്പിക്കാതെ ഒരു രഹസ്യത്തിലേക്ക് അടുക്കുന്ന രീതിയില്‍,പ്രതീക്ഷിക്കുന്ന കഥയില്‍ നിന്നും വിഭിന്നം ആയുള്ള ഒരു കഥ അവതരിപ്പിച്ചതിന്.പ്രത്യേകിച്ചും അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളിലൂടെ  ആണ് പ്രേക്ഷകന് ചിത്രത്തിന്‍റെ അവസാന ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുക.മനുഷ്യ ശരീരം നശ്വരമായ ഒന്നാണ്.എന്നാല്‍ അതിന്റെ ശേഷിപ്പുകള്‍?

More movie suggestions @www.movieholicviews.blogspot.ca

Sunday 1 October 2017

776.MILLION DOLLAR BABY(ENGLISH,2004)

776.MILLION DOLLAR BABY(ENGLISH,2004),|Drama|Sport|,Dir:-Clint Eastwood,*ing:-Clint Eastwood,Hilary Swank,Morgan Freeman.

   ഏറ്റവും അധികം ക്ലീഷേ ഉള്ള ഴോന്രെ സ്പോര്‍ട്സ് പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ആണെന്ന് തോന്നുന്നു.ഒരേ കഥാഗതി ആയിരിക്കും ഇവയ്ക്കെല്ലാം.താഴ്ന്ന നിലയില്‍ നിന്നും വരുന്ന നായകന്‍/നായിക-നല്ല കോച്ചിന്റെ കീഴില്‍ കഴിവ് തെളിയിക്കുന്നു-ചതി/അപകടം സംഭവിക്കുന്നു-ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വരുന്നു.ഇതെല്ലം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ കാണാന്‍ പോകുന്ന ചിത്രത്തിലെ കഥാഗതി ഇതാണ് എന്ന് അറിഞ്ഞിട്ടും കാണുന്നതിനു ഒരു കാരണം സ്പോര്‍ട്സ് നല്‍കുന്ന ആവേശം ആയിരിക്കും.പ്രത്യേകിച്ചും ക്ലൈമാക്സ്‌ രംഗങ്ങളുടെ അവതരണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടി വരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും പിഴച്ചാല്‍ തീരും ആ സിനിമയുടെ വിധി.


   2004 ലെ ഓസ്ക്കാര്‍ വേദിയില്‍ 7 വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിക്കുകയും മികച്ച ചിത്രം-സംവിധായകന്‍-നായിക-സഹ നടന്‍ എന്നീ മുഖ്യ മേഖലകളില്‍ അവാര്‍ഡ് നേടിയ ചിത്രം ആണ് Million Dollar Baby.അഭിനയ-സംവിധാന മേഖലകളില്‍ തന്‍റെ പ്രായത്തെ പോലും വെല്ലു വിളിച്ചുക്കൊണ്ട് ലോക സിനിമയിലെ  ഇതിഹാസമായി മാറിയ ക്ലിന്റ് ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഈ ചിത്രം സ്പോര്‍ട്സ്/ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

  എന്നാല്‍ തുടക്കത്തില്‍ പറഞ്ഞ ക്ലീഷേകളില്‍ നിന്നും ചിത്രം വളരെയേറെ മാറുന്നും ഉണ്ട്.മാഗി എന്ന് വിളിപ്പേരുള്ള ആ യുവതി രെസറ്റൊരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തന്‍റെ ജീവിതം ആരോരും അറിയാതെ അവസാനിക്കും എന്ന തോന്നലാകും അവളെ ബോക്സിംഗ് വേദിയില്‍ എത്തിക്കുന്നത്.ജിമ്മില്‍ ചേര്‍ന്ന അവള്‍ ബോക്സിംഗ് പരിശീലനത്തിനായി ഫ്രാങ്കിയെ സമീപിച്ചപ്പോള്‍ താന്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാറില്ല എന്നതായിരുന്നു ഉത്തരം.എന്നാല്‍ അവള്‍ അവിടെ തോറ്റ് പിന്മാറാന്‍ തയ്യാറായില്ല.അവള്‍ കാത്തിരുന്നു,കഠിനമായി പരിശ്രമിച്ചു.33 ആം വയസ്സില്‍ അവള്‍ ഫ്രാങ്കിയുടെ ശിഷ്യ ആയി ചില ഉപാധികളോടെ മാറുമ്പോള്‍ അവളുടെ മികവിനെ കുറിച്ച് ഫ്രാങ്കിക്ക് പോലും ഉറപ്പു ഉണ്ടായിരുന്നില്ലയിരിക്കാം.

  എന്നാല്‍ തന്നോട് തര്‍ക്കിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് എന്നുള്ള ഫ്രാങ്കിയുടെ നിര്‍ദേശം നില്‍ക്കുമ്പോള്‍ താനെ അയാളുടെ ഉപദേശങ്ങള്‍ തന്റെതായ രീതിയില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച മാഗി പെട്ടന്ന് തന്നെ റിങ്ങില്‍ താരമായി മാറി.ആരാധകരുടെ പ്രിയപ്പെട്ട "Mo chúisle"ആയി മാറി.പല രാജ്യങ്ങളിലും അവളുടെ വിജയം ആഘോഷിച്ചു.എന്നാല്‍ ഈ സമയത്താണ് അപ്രതീക്ഷിതമായി ആ ദുരന്തം സംഭവിക്കുന്നത്‌.

  ഈ ഒരു കഥാഗതിയില്‍ നിന്നും ചിത്രം എങ്ങോട്ടായിരിക്കും പോവുക എന്നത് ഊഹിക്കാന്‍ ആര്‍ക്കും സാധിക്കും.എന്നാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ് Million Dollar Baby യെ അവതരിപ്പിക്കുന്നത്‌ കൂടുതല്‍ വൈകാരികമായ ,drama elements നു പ്രാമുഖ്യം നല്‍കിയാണ്‌.ഇടയ്ക്കൊക്കെ മാഗിയുടെ ചോദ്യങ്ങള്‍ ഫ്രാങ്കിയെ കുഴപ്പിചിരുന്നെങ്കിലും അവളുടെ ജീവിതം തന്നെ അയാളുടെ മുനില്‍ ഒരു ചോദ്യ ചിഹ്നം ആയി മാറുന്നു.മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വം ആണ് പിന്നീടുള്ള രംഗങ്ങള്‍.കുടുംബാംഗങ്ങളുടെ പെരുമാറ്റം മുതല്‍ ജീവിതത്തില്‍ ഇനി എന്ത് എന്ന ചോദ്യം പല കഥാപാത്രങ്ങളിലും ഉളവാക്കുന്ന ഒരു അവസ്ഥ.

  ഹിലാരി സ്വന്ക്,മോര്‍ഗന്‍ ഫ്രീമാന്‍,ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നിവരുടെ പക്വതയേറിയ അഭിനയം ഈ കഥാപാത്രങ്ങള്‍ ആയി മാറുവാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് തന്നെ തോന്നിപ്പിച്ചു.പ്രത്യേകിച്ചും ഹിലാരിയുടെ മാഗി.തുടക്കത്തില്‍ നിസഹായതയും ഒപ്പം നിഷ്ക്കളങ്കവും ആയ മാഗി പിന്നീട് തന്‍റെ വിജയങ്ങള്‍ നേടുമ്പോഴും കാത്തു സൂക്ഷിച്ച ,വിജയത്തില്‍ അധികം മതി മറക്കാതെ കത്ത് സൂക്ഷിച്ച വ്യക്തിത്വം,അവസാനം അവള്‍ ഒന്നിനും സാധിക്കാതെ കഴിയും എന്ന അവസ്ഥയില്‍ ഉണ്ടായ നിസഹായവസ്ഥ എന്നിവ പ്രേക്ഷകന്റെ അമന്‍സ്സില്‍ ചിത്രം കഴിഞ്ഞാലും അവശേഷിക്കും.മികച്ച സിനിമകളില്‍ ഒന്നാണ് Million Dollar Baby,ഒരു പ്രത്യേക ഴോന്രെയുടെ ചട്ടക്കൂട്ടില്‍ നിര്‍ത്താതെ ആസ്വദിക്കാവുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.ca


   

775.THE VILLAINESS(KOREAN,2017)

775.THE VILLAINESS(KOREAN,2017),|Action|Thriller|Crime|,Dir:-Byung-gil Jung,*ing:-Ok-bin Kim, Ha-kyun Shin, Jun Sung

   "The Villainess" - കൊറിയന്‍ കില്‍ ബില്‍.!!

  ആക്ഷന്‍ സിനിമ എന്ന ഴോന്രെ അവതരിപ്പിക്കാവുന്ന അത്ര പുതുമകള്‍ കൊണ്ട് വരുകയും എന്നാല്‍ പലതും ക്ലീഷേകള്‍ ആയി പിന്നീട് മാറുകയും ആണ് ചെയ്തത്.ആക്ഷന്‍ കോറിയോഗ്രഫി മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും പിന്നീട് ആ സിനിമകളെ അനുകരിക്കുന്ന രീതിയിലേക്ക് ട്രെന്‍ഡ് ഓരോ കാലത്തും മാറുന്നുണ്ടായിരുന്നു.പലപ്പോഴും അനുകരണങ്ങള്‍ മടുപ്പിക്കുക ആയിരുന്നു പതിവ്.Confession of Murder സംവിധാനം ചെയ്ത ബ്യൂന്ഗ് ജില്‍ അവതരിപ്പിച്ച The Villainess എന്ന ആക്ഷന്‍ ചിത്രവും വളരെയധികം സിനിമകളില്‍ നിന്നും ഉള്ള reference ഉള്ളതായി തോന്നി.എന്നാല്‍ അവതരണ മികവോടെ മികച്ച ഒരു ആക്ഷന്‍ ചിത്രം ആക്കി മാറ്റുവാന്‍ സാധിച്ചു.

    Hardcore Henry യുടെ അവതരണ രീതിയോട് സാദൃശ്യം തോന്നുന്ന തുടക്കത്തെ സംഘട്ടനം.ശരിക്കും ശ്വാസം പിടിച്ചു ഇരുന്നു കാണുവാന്‍ പ്രേക്ഷകനെ നിര്‍ബന്ധിതനാക്കും.ഇടയ്ക്ക് OldBoy യിലെ hall-way fight കൂടി ഓര്‍മ വരും."John Wick"ല്‍ അവതരിപ്പിച്ചത് പോലെ ഉള്ള വയലന്‍സ്.മുന്നില്‍ ഉള്ളതെല്ലാം തകര്‍ത്തു എറിയുന്ന മുഖ്യ കഥാപാത്രം.വളരെ വേഗത്തില്‍ നീങ്ങുന്ന തുടക്കത്തില്‍ നിന്നും Kill Bill,La Femme Nikita എന്നിവയില്‍ നിന്നും പ്രചോദനം കൊണ്ട കഥാഗതി.തീര്‍ച്ചയായും മുന്‍പ് കണ്ട കാഴ്ചകള്‍ തന്നെയാണ്.എന്നാല്‍ ഇതില്‍ കൊറിയന്‍ സിനിമയുടെ വ്യക്തിത്വം ആയ ഇരുണ്ട അന്തരീക്ഷവും,പ്ലോട്ടിലെ ട്വിസ്ട്ടുകളും കൂടി ചേര്‍ന്നപ്പോള്‍ ചിത്രത്തിന്റെ നിലവാരം പലതില്‍ നിന്നും പ്രചോദനം കൊണ്ട ഒരു സിനിമയില്‍ നിന്നും വ്യക്തിത്വം ഉള്ള ഒന്നായി മാറി.


   രക്തം കണ്ടു അറപ്പ് മാറാത്ത രീതിയില്‍ പ്രതികാരം ചെയ്ത സൂക്-ഹീ എന്ന യുവതി പിന്നീട് അധികൃതരുടെ പിടിയില്‍ ആകുമ്പോള്‍ അവര്‍ അവള്‍ക്കു പുതിയ രൂപ-ഭാവങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഏജന്‍സികളുടെ കൊലയാളി ആയി മാറുന്നു.അവളുടെ ആദ്യ ഓപ്പറേഷന്‍ വിജയകരം ആകുമെങ്കില്‍ പുറം ലോകത്ത് അവളുടെ മരിച്ച ഭര്‍ത്താവില്‍ നിന്നും ലഭിച്ച കുഞ്ഞുമായി ജീവിക്കാം എന്ന ഉറപ്പിന്മേല്‍ അവള്‍ പുതിയ ജീവിതം ആരംഭിക്കുന്നു.ഈ ഒരു ദശയില്‍ സിനിമയുടെ വേഗത നഷ്ടമാകുന്നുണ്ട്.പ്രത്യേകിച്ചും വൈകാരികമായ രംഗങ്ങള്‍,പ്രണയം എല്ലാം.പിന്നീട് അവളുടെ ജീവിതത്തില്‍ നടന്ന,നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ എല്ലാം പലരാലും അവളെ തെറ്റിദ്ധരിപ്പിച്ചു ലഭിച്ച ജീവിതം ആണെന്ന് മനസ്സിലാക്കുന്നു.അവള്‍ വീണ്ടും ഇറങ്ങുന്നു പ്രതികാരവുമായി.

  സിനിമയുടെ കഥ എന്ന രീതിയില്‍ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ The Villainess നു കഴിയില്ല.എന്നാല്‍ നേരത്തെ പറഞ്ഞ അവതരണ രീതി മികച്ചതായിരുന്നു.സംവിധായകന്‍ തന്‍റെ ചിത്രങ്ങളുടെ പ്രചോദനത്തെ തള്ളിക്കളയുകയും തന്‍റെ മനസ്സില്‍ തോന്നിയ രംഗങ്ങള്‍ പകരതാന്‍ ആണ് ശ്രമിച്ചതെന്ന് പിന്നീട് പറയുകയും ചെയ്തിരുന്നു.അതില്‍ കളവു ഉണ്ടെങ്കില്‍ പോലും 2 മണിക്കൂര്‍ സിനിമയില്‍ മികച്ച രീതിയില്‍ ഉള്ള ഇത്തരം രംഗങ്ങള്‍ ആവശ്യാനുസരണം തുന്നി ചേര്‍ക്കുന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്."Raid Redemption" ശേഷം കണ്ട മികച്ച ആക്ഷന്‍ സിനിമയായി തോന്നി "The Villainess".അതിനെ തെളിവായാണ് കാന്‍സില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ 4 മിനിട്ട് നേരത്തെ കരഘോഷം.

More movie suggestions @www.movieholicviews.blogspot.ca

1835. Oddity (English, 2024)