Tuesday 9 May 2017

743.10 RILLINGTON PLACE(ENGLISH,1971)

743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt .




   "I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill."

  തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അയാളുടെ കൊലപാതക പരമ്പര ഭാവിയില്‍ ഇംഗ്ലണ്ടിലെ "മോശമായ" രീതിയില്‍ പ്രസിദ്ധി നേടിയ ആ സ്ഥലത്തിന്‍റെ രൂപഘടന പോലും മാറ്റി മറിച്ചു.മനുഷ്യന്‍റെ വൈകൃതമായ മനസ്സിന്റെ ചെയ്തികളോടൊപ്പം നീതി പീഠം പോലും തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുക ഉണ്ടായി ഈ കേസിന്‍റെ അവസാനം.10 Rillington Place ല്‍ എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞാല്‍ മാത്രമേ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷവും സംസാരവിഷയം ആയ ഈ കേസിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

   എട്ടോളം സ്ത്രീകളെ കൊല്ലപ്പെടുത്തിയ ജോണ്‍ ക്രിസ്റ്റി എന്നയാളുടെ വിലാസം ആയിരുന്നു 10 Rillington Place.ആദ്യ ലോക മഹായുദ്ധത്തില്‍ ഭാഗം ആവുകയും യുദ്ധത്തില്‍ പരുക്കേറ്റത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച്‌ കുടുംബ ജീവിതത്തിലേക്ക് മാറിയ ജോണ്‍ രണ്ടാം ലോക മഹായുദ്ധത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചു.ഒരു പക്ഷെ സമൂഹത്തിനു മുന്നില്‍ അയാളുടെ ഈ പശ്ചാത്തലം തന്നെ ആയിരിക്കണം ആളുകള്‍ക്ക് അയാളോടും അയാളുടെ പ്രായത്തേയും ബഹുമാനിക്കാന്‍ കാരണം.ഓഫീസിലെ ജോലിയും ആയി തന്‍റെ ഭാര്യ ആയ എതെലിനോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ തികഞ്ഞ ഒരു കുറ്റവാളിയും ആയിരുന്നു.സൈനിക സേവനത്തിന്റെ ഇടയില്‍ പലപ്പോഴായും പിന്നീടും നാലോളം പ്രാവശ്യം കുറ്റകൃത്യങ്ങള്‍ നടത്തിയ അയാള്‍ എന്നാല്‍ അതെല്ലാം മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥം ആയി മറച്ച് വച്ചു.തന്‍റെ ജീവിത ശൈലി കണ്ടു അയാളില്‍ വിശ്വാസം വരുന്ന തന്‍റെ ഇരകളോട് അവരുടെ അസുഖങ്ങള്‍ പോലെ ഉള്ള പ്രശ്നങ്ങള്‍ മാറ്റി തരാം എന്ന് പറഞ്ഞു അവരെ വിഷ വാതകം ശ്വസിപ്പിച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച് ആണ് കൊലപ്പെടുത്തിയിരുന്നത്.

   മൃതദേഹങ്ങള്‍ ആ കെട്ടിടത്തിന്റെ ചുറ്റുപാടുകളില്‍ തന്നെ ആണ് അയാള്‍ ഒളിപ്പിച്ചിരുന്നത് ഫാക്റ്ററി ജീവനക്കാരി ആയ.റൂത്ത്,അയാളുടെ സഹ പ്രവര്‍ത്തക ആയ മുറ്യല്‍ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ ആണ് സിനിമയ്ക്ക് ആധാരം.ഇവാന്‍സ്-ബെറില്‍ ദമ്പതികള്‍ അവരുടെ മകളായ ജെരാള്‍ടിനും ആയി ജോണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിക്കാന്‍ വരുന്നു.ഇവാന്‍സ് വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നുവെങ്കിലും തന്‍റെ ജോലിയെക്കുറിച്ച് ഒക്കെ വിടുവായത്തം പറയുകയും അത് വഴി തന്‍റെ കുറവുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളായിരുന്നു.ഭാര്യയും ആയുള്ള അയാളുടെ വഴക്കുകള്‍ സമീപവാസികള്‍ക്ക്‌ അറിയാവുന്നതും ആയിരുന്നു.സുന്ദരിയായ ബെറില്‍ ജോണ്‍ ക്രിസ്റ്റിയുടെ അടുത്ത ഇര ആകാന്‍ ഉള്ള അവസ്ഥ ഉണ്ടാകുന്നു.രണ്ടാമതൊരു കുട്ടിയെ കൂടി വളര്‍ത്താന്‍ ഉള്ള വരുമാനം ഇല്ലാതിരുന്ന അവര്‍ ബെറില്‍ രണ്ടാമതും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭചിദ്രം നടത്താന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി അധികം ചിലവില്ലാതെ അത് ചെയ്യുന്ന ഒരു ഡോക്റ്ററെതിരയുന്നു. അപ്പോഴാണ്‌ തന്‍റെ സൈനിക സേവന കാലത്ത്  വൈദ്യ ശാസ്ത്ര രംഗത്ത്‌ അഗാധമായ ജ്ഞാനം തനിക്കു ലഭിച്ചെന്ന് ബോധ്യപ്പെടുത്തി ജോണ്‍, ബെറിലിനെ തന്‍റെ വരുതിയിലാക്കുന്നു.ഇവാന്സിന്റെ സമ്മതത്തോടെ നടന്ന "ഗര്‍ഭചിദ്രം" എന്നാല്‍ ബെറിലിന്റെ മരണത്തിലേക്ക് ഉള്ള കയ്യൊപ്പ് ആണെന്ന് അയാള്‍ അറിഞ്ഞില്ലെന്നു മാത്രം.

   ഗര്‍ഭചിദ്രം നടന്നതിന്റെ ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ ബെറില്‍ മരിച്ചു എന്ന് ജോണ്‍ ,ഇവാന്സിനെ വിശ്വസിപ്പിക്കുന്നു.പോലീസിന്റെ അടുക്കല്‍ പോകാന്‍ തീരുമാനിച്ച ഇവാന്‍സിനെ ജോണ്‍ ക്രിസ്റ്റി പല രീതിയിലും പിന്തിരിപ്പിക്കുന്നു.അന്ന് രാത്രി കൈ കുഞ്ഞായ മകളെയും ഏല്‍പ്പിച്ചു നാട് വിട്ട ഇവാന്‍സ് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ എത്തിയ സമയം ജോണ്‍ ക്രിസ്റ്റി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു.പിന്നീട് സാഹചര്യങ്ങള്‍ മൂലം പശ്ചാത്താപ വിവശന്‍ ആയ ഇവാന്‍സ് പോലീസിനോട് സത്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു.അയാള്‍ ആദ്യം മുതല്‍ തന്നെ ജോണ്‍ ക്രിസ്റ്റിയുടെ പേര് പറയുന്നും ഇല്ല.കാരണം ജോണ്‍ അയാളുടെ മാനസിക നില അങ്ങനെ ആക്കിയിരുന്നു.ആ സമയത്ത് തന്നെ തന്‍റെ മകളുടെയും മരണ വാര്‍ത്ത‍ അറിഞ്ഞ അയാള്‍ കൊലപാതകങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഇവാന്‍സ്.കോടതിയില്‍ പിന്നീട് 10 Rillington Place ന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നും മൃത ദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ജോണ്‍ ക്രിസ്റ്റി സാക്ഷി ആയി ഇവാന്‍സിന് എതിരെ മൊഴി നല്‍കുകയും ചെയ്തു.


  പലപ്പോഴായി മൊഴികള്‍ മാറ്റി പറഞ്ഞ ഇവാന്‍സിനു വധ ശിക്ഷ ലഭിക്കാന്‍  അധികം താമസം ഉണ്ടായില്ല.എന്നാല്‍ ഈ സമയം തന്‍റെ ഭര്‍ത്താവിനെ കുറിച്ച് പലതും മനസ്സിലാക്കിയ ഭാര്യ എതെലിനേയും അയാള്‍ കൊലപ്പെടുത്തി ശവശരീരം ചുവരുകളുടെ ഇടയില്‍ ഒളിപ്പിക്കുന്നു.പിന്നീട് അവിടത്തെ ചെറിയ പണികള്‍ക്ക് ആയി വന്ന തൊഴിലാളികള്‍ അവരുടെ ശവശരീരം കണ്ടെത്തുമ്പോള്‍ അനാവരണം ചെയ്യപ്പെട്ടത് ക്രൂരനായ ഒരു കൊലയാളിയെ ആയിരുന്നു.തന്‍റെ ഭാര്യ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റി എന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച ജോണിന്‍റെ പൊയ്മുഖം അവിടെ അഴിയുന്നു.പിടികിട്ടാപ്പുള്ളിയായി ആയാല്‍ മാറിയതിനു ശേഷവും മൂന്നോളം കൊലപാതകങ്ങള്‍ അയാള്‍ നടത്തി.എന്നാല്‍ ഇതിലും എല്ലാം ഭീകരം ആയിരുന്നു അയാള്‍ നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ച രീതി.തെറ്റിദ്ധരിക്കപ്പെട്ട കോടതി വധ ശിക്ഷ നല്‍കിയ  ഇവാന്‍സിന്റെ വിധി നിശിതമായി വിമര്‍ശിക്കപ്പെട്ടൂ.പോലീസിനെയും കോടതിയേയും അതി വിദഗ്ധമായി തന്‍റെ ഇരകളെ പോലെ തന്നെ ജോണ്‍ ക്രിസ്റ്റി കബളിപ്പിച്ചിരുന്നു.


    ബെറിലിനെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ജോണ്‍ ക്രിസ്റ്റി പിനീട് സമ്മതിക്കുകയും ഒപ്പം തന്‍റെ മറ്റു കൊലപാതകങ്ങളും ഏറ്റു പറഞ്ഞിരുന്നു,ജെരാള്‍ടിന്റെ ഒഴികെ.എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ജോണ്‍ ക്രിസ്റ്റി ആണ് അതും ചെയ്തതെന്ന് മനസ്സിലാക്കി തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഇംഗ്ലണ്ടിലെ നീതി വ്യവസ്ഥ ഇവാന്‍സിനോട് "മരണാന്തര മാപ്പ്" അപേക്ഷിക്കുകയും ഉണ്ടായി.ഇതിനോടൊപ്പം വന്ന പല തെറ്റുകള്‍ കാരണം അവസാനം 1965 ല്‍ ഇംഗ്ലണ്ടില്‍ വധ ശിക്ഷ നിര്‍ത്തലാക്കാന്‍ പോലും ഈ സംഭവങ്ങള്‍ വഴി തെളിച്ചു.ജോണ്‍ ക്രിസ്റ്റി ആയി അഭിനയിച്ച സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ജോണ്‍ ക്രിസ്റ്റിയുടെ വലിഞ്ഞ ശബ്ദം പോലുള്ള പലതും ഓര്‍മിപ്പിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

  കേസിന്‍റെ പലപ്പോഴും ആയി ശേഖരിച്ച രേഖകളുടെ ഒപ്പം സംഭവം നടന്ന 10 Rillington Place ല്‍ തന്നെ ആണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതും.ഒരു ക്രൈം ഡ്രാമ എന്നതിലുപരി കണ്മുന്നില്‍ അവതരിപ്പിക്കപ്പെട്ട വെറുക്കപ്പെടേണ്ട വ്യക്തിത്വും മനസ്സ് നിറയെ വൈകൃതം ആയ കുറ്റകൃത്യ വാസന ഉള്ള ജോണ്‍ ക്രിസ്റ്റിയുടെ ജീവ ചരിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ച ചിത്രം ആയിരുന്നു 10 Rillington Place എന്ന് പറയാം.ചെറുപ്പത്തില്‍ തനിക്കു നേരിട്ട കളിയാക്കലുകള്‍ ആയിരിക്കാം ജോണ്‍ ക്രിസ്റ്റിയുടെ മനസ്സില്‍ ഇത്തരം ചിന്തകള്‍ നിറച്ചിരുന്നത്. തന്‍റെ ലക്‌ഷ്യം പന്ത്രണ്ടോളം കൊലപാതകങ്ങള്‍ ആണെന്ന് പറഞ്ഞ ഒരു കുറ്റവാളി പരമ്പര കൊലപാതകികളില്‍ ഇന്നും വെറുക്കപ്പെട്ട പേരായി തന്നെ അവശേഷിക്കുന്നു.1953 ജൂലൈ 15 നു അയാള്‍ തൂക്കിലെറ്റപ്പെട്ടൂ.

No comments:

Post a Comment

1835. Oddity (English, 2024)