Wednesday, 20 August 2014

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014)

162.KATHAI THIRAKATHAI VASANAM IYAKKAM(TAMIL,2014),Dir:-R.Parthiepen,*ing:-Santhosh Prathap,Akhila Kishore and more..

"ഇന്ത്യന്‍ സിനിമയിലെ ധീരമായ ഒരു പരീക്ഷണ ചിത്രം."

നിര്‍മാതാവിന്താ കാശ്ന്‍ തിരികെ കൊടുക്കാന്‍ പാകത്തില്‍ ഒരു സിനിമ കഥ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന പുതുമുഖ സംവിധായകന്‍ താന്‍ അവതരിപ്പിക്കുന്ന കഥ സിനിമ ആകുമോ എന്ന പ്രതീക്ഷ വരെ നീളുന്നു ഈ ചിത്രം. അവതരിപ്പിക്കുന്ന സിനിമയില്‍ കഥയില്ല എന്ന് അവകാശപ്പെട്ടു ഒരു സംവിധായകന്‍ മുന്നോട്ടു വരുക.അത് ഒരു സിനിമയാക്കുക.കെട്ടിഘോഷിച്ചു വരുന്ന ചിത്രങ്ങള്‍ കഥയില്ലായ്മയില്‍ വലയുമ്പോള്‍ കഥയില്ലായ്മയില്‍ നിന്നും ഒരു കഥ മെനഞ്ഞെടുക്കുക എന്ന സാഹസം ആണ് പാര്‍ഥിപന്‍ നടത്തിയിരിക്കുന്നത്.തമിഴ് സിനിമയില്‍ തന്റേതായ ഒരു അഭിനയ ശൈലി അവതരിപ്പിച്ച നടന്‍ എന്നാല്‍ തന്റെ പന്ത്രണ്ടാമത്തെ സിനിമ സംവിധാനം ചെയ്തപ്പോള്‍ സിനിമയില്‍ മിന്നി മറിഞ്ഞ കുറെയധികം താരങ്ങള്‍ക്കിടയില്‍ ഒരാളായി മാറി.നാടകത്തില്‍ ഒക്കെ  അവതരിപ്പിക്കുന്ന ഒരു സൂത്രധാരന്റെ റോള്‍ ആയിരുന്നു ഇതില്‍ അദ്ദേഹത്തിന്.എന്നാല്‍ സിനിമയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ ആണ് ഇദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ശരിക്കും ചര്‍ച്ച ചെയ്യുന്നത് മാറിയ സിനിമ പ്രേക്ഷകരെയും എന്നാല്‍ മാറാന്‍ അധികം ആഗ്രഹിക്കാത്ത സിനിമാ പ്രവര്‍ത്തകരെയും ആണ്.ചെറിയ മാറ്റങ്ങള്‍ നടത്താന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഒരു പരീക്ഷണ ചിത്രം പലപ്പോഴും മുഖ്യധാര സിനിമയില്‍ നമുക്ക് അന്യമാണ്.അവിടെയാണ് പാര്‍ഥിപന്‍ എന്ന സംവിധായകന്റെ ധൈര്യം പ്രശംസിക്കപ്പെടുന്നത്.

   ഒരു സിനിമ ഇറങ്ങുമ്പോള്‍ ആധികാരികമായി അതിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു സിനിമ സമൂഹമാണ് നമുക്ക് ഇന്നുള്ളത്.സിനിമ തുടങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ തനിക്കു ആവശ്യമുള്ള കഥാതന്തു ലഭിക്കാത്ത പ്രേക്ഷകര്‍ പലപ്പോഴും സിനിമയെ കുറിച്ച് മോശമായി അഭിപ്രായം പറയുന്നു.എന്നാല്‍ വിദേശ സിനിമ സംവിധായകര്‍ ചിലപ്പോള്‍ എങ്കിലും പ്രേക്ഷകന് ചിന്തിക്കാന്‍ ഉള്ള അവസരം അവരുടെ സിനിമയില്‍ കൊടുക്കാറുണ്ട്.എന്നാല്‍ നമ്മുടെ സിനിമ മേഘലയില്‍ ഇത് തീര്‍ത്തും അന്യമാണ്.പ്രധാനമായും അത്തരം ഒരു അവസരത്തില്‍ കഥ മുഴുമിപ്പിക്കാന്‍ സാധിച്ചില്ല എന്ന് പരിതപിക്കുന്ന പ്രേക്ഷകര്‍ ആണ് ഇവിടെ.എന്നാല്‍ അടുത്ത സീന്‍ എന്താണ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്  "തമിഴ്" എന്ന സഹ സംവിധായകന്‍ തന്‍റെ സംവിധായകന്‍ ആയുള്ള  പ്രഥമ സംരംഭത്തില്‍ കഥ ആക്കാന്‍ തീരുമാനിക്കുന്നത്.തന്റെ സിനിമകള്‍ ഒരിക്കലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ഉതകുന്നതു അല്ല എന്ന് മനസ്സിലാക്കിയ തമിഴ് തനിക്കു ആവശ്യം ഉള്ളവരുമായി സിനിമയുടെ പ്രാരംഭ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നു.സിനിമയില്‍ 48 കൊല്ലമായിട്ടും ഒന്നും ആകാന്‍ സാധിക്കാത്ത "സീനു" മുതല്‍ സിനിമയില്‍ കഥ മോഷ്ടിച്ച് സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം വരെ ഉണ്ട്.തമിഴ് തന്‍റെ ഭാര്യയായ "ദക്ഷ"യോടൊപ്പം ആണ് താമസം.എന്നാല്‍ ഒരു കഥ തമിഴിന് കിട്ടുന്നില്ല.എന്നാല്‍ ഒരിക്കല്‍ തന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ തമിഴിനു സമ്മാനിച്ചത്‌ ഒരു സിനിമ കഥയാണ്.അയാളുടെ ആഗ്രഹം പോലെ ഉള്ള ഒരെണ്ണം.കുടുംബ ജീവിതത്തിലും പിന്നെ താന്‍ അറിയാതെ തന്നെ ചുറ്റുന്ന ഒരു അന്തരീക്ഷത്തിലും ഒരു കഥ ജനിക്കുന്നു .

  എന്നാല്‍ ആ കഥ സിനിമയിലേക്ക് അടുക്കാന്‍ കടമ്പകള്‍ ഏറെ ആണ്.ജീവിത പ്രശ്നങ്ങളും ,മാനുഷിക വികാരങ്ങളും എല്ലാം ഇതില്‍ ഉണ്ട്.പാര്തിപന്‍ ഇടയ്ക്ക് തന്‍റെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ മാറ്റുന്നുമുണ്ട്.ചുരുക്കത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയിലെ സിനിമ.അതാണ് കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന സിനിമയുടെ ഇതിവൃത്തം."ജിഗര്‍തണ്ട" എന്ന സിനിമയ്ക്ക് ശേഷം  മറ്റൊരു പരീക്ഷണ ചിത്രം കൂടി തമിഴില്‍ ലക്‌ഷ്യം കണ്ടിരിക്കുന്നു.നന്നായി ഇത് മലയാളത്തില്‍ വരാതിരുന്നത്.നമ്മള്‍ ഇതിനെ കീറി മുറിച്ചു പുചിക്കുമായിരുന്നു ഒരു പക്ഷേ.ഒരു സിനിമ കാഴ്ച എന്നതില്‍ ഉപരി ഒരു സിനിമയുടെ കഥയിലേക്കുള്ള പ്രവേശനം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.തമിഴ് സിനിമയിലെ പല പ്രമൂഖരും പുതുമുഖങ്ങള്‍ നായക-നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയില്‍ ഉണ്ട്.തമിഴ് സിനിമയിലെ സ്ഥിരം ക്ലീഷകളെ തന്റെ സ്വാഭാവിക രീതിയില്‍ വിമര്‍ശിക്കുകയും പാര്തിപന്‍ ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത സിനിമ തീര്‍ച്ചയായും കാണണം എന്ന് ഞാന്‍ പറയില്ല.എന്നാല്‍ കാണാതെ ഇരുന്നാല്‍ ഒരു പക്ഷേ ഈ സിനിമ അവതരിപ്പിക്കുന്ന പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റില്ല.എന്തായാലും  സൂപ്പര്‍ താര സിനിമയോടൊപ്പം ഇറങ്ങി നല്ല അഭിപ്രായം പിടിച്ചു പറ്റുക ഒരു ചെറിയ ചിത്രത്തിന് അസാധ്യമാണ്.എന്നാല്‍ താരങ്ങളെക്കാളും തന്‍റെ ഭാവനയ്ക്ക് പാര്‍തിപന്‍ നല്‍കിയ വിശ്വാസം സിനിമയുടെ വിജയത്തില്‍ തന്നെ അവസാനിച്ചു.

More reviews @ www.movieholicviews.blogspot.com

Tuesday, 19 August 2014

161.THE NIGHT OF THE SUNFLOWERS(SPANISH,2006)

161.THE NIGHT OF THE SUNFLOWERS(SPANISH,2006),|Thriller|Crime|,Dir:-Jorge Sanchez Carbezudo,*ing:-Carmelo Gomez,Judith Diakathe.

   കഥാപാത്രങ്ങളെ പലതായി വിഭജിച്ച്‌ അവര്‍ കണ്ടു മുട്ടുന്ന സ്ഥലത്തേക്ക് കൊണ്ട് വരുന്ന ഒരു പ്രത്യേക ശൈലി ആണ് 2006 ല്‍ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.കുറച്ചു ആളുകളുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ മാറിമറിയുന്നു.കുറ്റവാളി ആരെന്നുള്ള സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി കുറ്റം ആരോപിക്കപ്പെടുന്നവരും അവര്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും അതിനെ ചുറ്റിപ്പറ്റി ഉള്ള  സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തില്‍.ഗുഹകളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന "സ്പീലിയോലജിസ്റ്റ്" ആണ് "എസ്ടബാന്‍"."ബേണി" എന്ന ഒരു ഗ്രാമീണ യുവാവിന്‍റെ അഭിപ്രായത്തില്‍ അവന്‍ കണ്ടു പിടിച്ച ഗുഹയുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അറിയാന്‍ ആണ് എസ്ടബാന്‍ ആ ഗ്രാമത്തില്‍ എത്തുന്നത്‌.ആ ഗുഹയ്ക്ക് ചുറ്റും ഉള്ള സ്ഥലത്ത് പല കാരണങ്ങള്‍ കൊണ്ട് ജനവാസം കുറഞ്ഞ ഒരു ഗ്രാമം ആണുള്ളത്.അവിടത്തെ ഏക  അന്തേവാസിയാണ് വൃദ്ധനായ "സെസിലിയോ".ഒരിക്കലും ആ ഗ്രാമം വിട്ടു പോകില്ല എന്ന് പ്രതിജ്ഞ എടുത്ത ആള്‍.പുതുതായി കണ്ടെത്തിയ ഗുഹയ്ക്ക് തന്‍റെ പേര് നല്‍കണം എന്ന് ബേണി ആഗ്രഹിക്കുമ്പോള്‍ ആ സ്ഥലം ഒരു വിനോദ സഞ്ചാരകേന്ദ്രം ആക്കാന്‍ ആണ് അവിടത്തെ മേയറുടെ ആലോചന.ഈ ഒരു ലക്ഷ്യത്തോടെ ആണ് എസ്ടബാന്‍ അവിടെ എത്തുന്നത്‌.എസ്ടബാനു കൂട്ടായി അയാളുടെ സഹായി "പെദ്രോയും" ഭാര്യയായ "ഗബിയും" ഉണ്ട്.

        എന്നാല്‍ അവിടെ വച്ച് കുറച്ചാളുകളുടെ ജീവിതം തെറ്റും ശരിയും തമ്മില്‍ ഉള്ള വേര്‍തിരിവുകള്‍ തിരിച്ചറിയാന്‍ ആകാതെ മാറുന്നു.ഗുഹയിലേക്ക് കയറിയ എസ്ടബാനെയും പെദ്രോയെയും കാത്തിരുന്ന ഗബിയ്ക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഭീകരമായ സ്വപ്നം ആയിരുന്നു.സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരന്‍റെ രൂപത്തില്‍ എത്തിയ ആ ദുരിതത്തില്‍ നിന്നും എന്നാല്‍ അവള്‍ കഷ്ട്ടിച്ചു രക്ഷപ്പെടുന്നു.വെള്ള ഷര്‍ട്ട്‌ ധരിച്ച ആ മനുഷ്യമൃഗത്തിന്റെ കാമാവേശം തീര്‍ക്കാന്‍ അയാള്‍ക്ക്‌ ആയില്ലെങ്കിലും ഗാബിയ്ക്ക് മുറിവേല്‍ക്കുന്നു.പിന്നീട് അവളെ കണ്ടെത്തിയ എസ്ടബാനും പെദ്രോയും തിരിച്ചെത്തി അവളെ രക്ഷിക്കുന്നു.എന്നാല്‍ അവരുടെ വഴിയില്‍ വീണ്ടും ഒരു വെള്ള ഷര്‍ട്ടുകാരന്‍ പ്രത്യക്ഷപ്പെടുന്നു.ഗബിയ്ക്ക് ഉറപ്പായിരുന്നു അയാള്‍ ആണ് തന്നെ ഉപദ്രവിച്ചത് എന്ന്.എസ്ടബാനും പെദ്രോയും അയാളെ പിന്തുടരുന്നു.അവര്‍ അയാളെ അപായപ്പെടുത്താന്‍ ശ്രമികുന്നെങ്കിലും അയാള്‍ സ്വയ പ്രതിരോധം തീര്‍ക്കുന്നു.അയാളുടെ പ്രത്യാക്രമണത്തില്‍ എസ്ടബാനും പെദ്രോയും പതറിയെങ്കിലും അവര്‍ അവരുടെ ശത്രുവിന് മേല്‍ വിജയം നേടുന്നു.അയാള്‍ മരണപ്പെടുന്നു.എന്നാല്‍ അവര്‍ മൂന്നു പേര്‍ക്കും അവിടെ ഒരു തെറ്റ് സംഭവിക്കുന്നു.ഇവിടെ ഇര സങ്കല്പം മാറ്റപ്പെടുന്നു.കഥാപാത്രങ്ങളുടെ വേഷങ്ങള്‍ക്ക് മാറ്റവും സംഭവിക്കുന്നു.അടുത്തതായി അവര്‍ തങ്ങളുടെ കുറ്റം ഏറ്റു പറയുന്ന പോലീസുകാരനായ തോമസിനും ഒരു കഥയുണ്ടായിരുന്നു.എന്നാല്‍ അയാള്‍ അവരുടെ തെറ്റില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു.ഇവിടെ വീണ്ടും വേട്ടക്കാരനും ഇരയും മാറുന്നു,

 ഇത്തരത്തില്‍ ഉള്ള ഒരുതരം സ്വഭാവത്തിലെ മാറ്റങ്ങളിലൂടെ ആണ് ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.ഒരു നോവലിലെ അദ്ധ്യായങ്ങള്‍ പോലെ ആണ് ഈ സിനിമയുടെ സഞ്ചാരം.ആര്‍ക്കാണ് തെറ്റ് പറ്റിയത് ഇവിടെ?അതിന്റെ മുതലെടുപ്പ് നടത്തിയത് ആര് എന്നൊക്കെ ബാക്കി ചിത്രം അവതരിപ്പിക്കുന്നു."ആമോസ്" എന്ന മാനസിക നില തെറ്റിയ  വൃദ്ധന്‍ ശരിക്കും എത്തിച്ചേരുന്നത് മിത്തുകളില്‍ ഉള്ള അയാളുടെ വിശ്വാസം കൂട്ടുന്ന ഒരു അവസ്ഥയിലേക്ക് ആണ്.ഇവിടെ അയാള്‍ക്ക് അറിവില്ലാത്ത ഒരു സംഭവം ചെയ്തത് താന്‍ ആണെന്ന് കരുതുന്നു.അത് തെളിയിക്കാന്‍ അയാള്‍ ശ്രമിക്കുന്നും ഉണ്ട്.ഒരു ത്രില്ലര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ജീവിതം പല ഭാഗത്ത്‌ നിന്നും അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഒരു നിഗൂഡത കൈവരും എന്ന് തോന്നുന്നു;വിഷയം എത്ര നിസ്സാരം ആണെന്ന് തോന്നുന്ന ഒരു അവസ്ഥയില്‍ പോലും.വ്യത്യസ്തമായ ഒരു ത്രില്ലര്‍ സിനിമ അനുഭവം ആയി തോന്നി "സൂര്യകാന്തി പൂക്കളുടെ ആ രാത്രി".

More reviews @ www.movieholicviews.blogspot.com

Friday, 15 August 2014

160.ANAND MATH(HINDI,1952)

160.ANAND MATH(HINDI,1952),Dir-:Hemen Gupta,*ing:-Prithviraj Kapoor,Ranjana ,Pradeep Kumar.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അഭ്രപാളികളില്‍ നിറം ചാലിച്ച് രചിച്ചപ്പോള്‍ ദേശ സ്നേഹത്തിന്‍റെ തീവ്രമായ വൈകാരികത ഉണര്‍ത്തുന്ന ചില ചിത്രങ്ങള്‍ നമുക്കുണ്ടായി.ഐതിഹാസിക സമര  ചരിത്രത്തിലെ മറന്നു പോയ ഏടുകള്‍ പലപ്പോഴും ഒരല്‍പം അതിഭാവുകത്വത്തോടെ ആണെങ്കിലും വെള്ളിത്തിരയില്‍ നമുക്ക് കാണാന്‍ സാധിച്ചിരുന്നു.എന്നാല്‍ അവ പലപ്പോഴും നമ്മില്‍ അസാധാരണമായ ഒരു ദേശീയ വികാരം നിറച്ചിരുന്നു.സ്വാതന്ത്ര സമരം മാത്രമല്ല ദേശിയതയും ദേശിയ ചിഹ്ന്നങ്ങളും കളികളും എല്ലാം പ്രമേയമായി വന്ന സിനിമകള്‍ ഇത്തരം വികാരങ്ങള്‍ ആളി കത്തിക്കുക പോലും ചെയ്തു പലപ്പോഴും.അത് തെരുവുകളിലേക്ക്‌ ഇറങ്ങിയില്ലെങ്കില്‍ കൂടിയും യുവാക്കളുടെ ഇടയില്‍ ചെറിയ ഒരു ദേശിയത ബോധം ജ്വലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.സ്വാതന്ത്ര്യ സമരത്തിന്‍റെ സമയം വിദേശ ശക്തികള്‍ക്ക് എതിരെ പോരാടാന്‍ ആളുകളെ പ്രാപ്തരാക്കാനും സമരമുഖങ്ങളിലേക്ക് ജനങ്ങളെ /എത്തിക്കാനും അക്കാലത്തെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു.തൂലിക പടവാളാക്കിയ ആ പ്രതിഭകള്‍ പാകിയ സ്വാതന്ത്ര്യത്തിനായുള്ള വിത്തുകള്‍ മുളച്ച് പാകമായപ്പോള്‍  അവിടെ ഇന്ത്യന്‍ മഹാരാജ്യത്തിന്റെ  വൈദേശിക അധിനിവേശത്തിന്റെ അവസാനം ആയിരുന്നു പിറന്നത്‌.ഭാരതത്തിന്‍റെ ദേശിയ ഗീതമായ "വന്ദേ മാതരം" ആദ്യം അവതരിപ്പിക്കപ്പെട്ട ബങ്കീം ചന്ദ്ര ചാറ്റര്‍ജിയുടെ "ആനന്ദ മഠം " എന്ന ബംഗാളി നോവലും ഇത്തരത്തില്‍ ഒന്നായിരുന്നു.

  1857 ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്‌ ഏറെക്കാലം മുന്‍പ് നടന്ന ഫക്കീര്‍-സന്യാസി പോരാട്ടങ്ങളെ കുറച്ചു ആളുകള്‍ എങ്കിലും സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത  ആദ്യ യോജിച്ച പോരാട്ടം ആയി കരുതുന്നു.എന്നാല്‍ ആത്മീയതയില്‍ ഊന്നിയുള്ള ആ പോരാട്ടങ്ങള്‍ക്ക് പലപ്പോഴും ജന പിന്തുണ ലഭിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.മറിച്ചാണെങ്കില്‍ കൂടിയും ബ്രിട്ടീഷുകാര്‍ ആ സമര നായകന്മാരെ കൊള്ളക്കാരായി ആണ് അവതരിപ്പിച്ചത്.ഹിന്ദു സന്യാസിമാരും മുസ്ലീം ഫക്കീരുകളും നടത്തിയ ആ പോരാട്ടങ്ങള്‍ സാമ്രാജ്യ ശക്തിയെ കുറച്ചൊന്നും അല്ല ഭയപ്പെടുത്തിയത്.ചരിത്രം എഴുതപ്പെട്ടപ്പോള്‍ ഒരു പക്ഷേ അവരെ കൊള്ളക്കാരായി ചിത്രീകരിച്ചതും ആകാം.1952 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട "ആനന്ദ് മഠം" നോവലിന്റെ ചലച്ചിത്ര ഭാഷ്യം ആണ് അതേ പേരില്‍ ഉള്ള ചിത്രവും.ഹേമന്‍ ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിത്വിരാജ് കപൂര്‍,പ്രദീപ്‌ കുമാര്‍,ഭരത് ഭൂഷന്‍,രഞ്ജന തുടങ്ങിയവര്‍ ആയിരുന്നു പ്രധാന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കറുപ്പിലും വെളുപ്പിലും തിരശ്ശീലയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം സ്വാതന്ത്ര്യ സമര ചരിത്രം കൂടാതെ അന്നത്തെ സാമൂഹിക പരിസ്ഥിതികളിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്.അവയില്‍ പലതും ഇന്നത്തെ കാലത്തും പ്രസക്തം ആണെന്നതും ശ്രദ്ധേയം ആണ്.

   പ്ലാസ്സി യുദ്ധം കഴിഞ്ഞു 20 വര്‍ഷം ആയപ്പോള്‍ ഉള്ള ഭാരതത്തിലെ അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ആത്മീയതയില്‍ ഊന്നിയുള്ള ജീവിതം നയിച്ചിരുന്നവരെ  കള്ളന്മാരാക്കി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ച ആ സമരത്തിന്‍റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ ആണ് ഈ ചിത്രത്തിന്‍റെ ശ്രമം എന്ന് ആമുഖത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.ദാരിദ്ര്യവും,ദുരിതങ്ങളും ജനങ്ങളെ വേട്ടയാടി.വര്‍ദ്ധിപ്പിച്ച നികുതികള്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കി.ജനങ്ങളില്‍ പകുതിയും പകര്‍ച്ചവാധിയും രോഗങ്ങളും മൂലം മരണപ്പെടുന്നു.ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ മൃഗതുല്യവും.സ്വന്തം വീട്ടിലെ സ്ത്രീകളെ വിറ്റാല്‍ പോലും ഒരു പിടി ധാന്യം വാങ്ങാനാവാത്ത അവസ്ഥ.ഭൂനികുതി പിരിക്കാന്‍ ഉള്ള അവകാശം നവാബ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തീറെഴുതി കൊടുത്തിരുന്നു.കമ്പനിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കളിപ്പാവയെ പോലെ ഭരണം നടത്തിയ നവാബ് തന്‍റെ സുഖങ്ങള്‍ക്ക് മാത്രമായി ജീവിച്ചു.മറ്റൊന്നും അയാളുടെ മുന്നില്‍ പ്രശ്നങ്ങള്‍ അല്ലായിരുന്നു.എന്നാല്‍ ഒരു കാലത്ത് ബംഗാളിലെ ഏറ്റവും സമ്പന്നന്‍ ആയ രാജാ മഹേന്ദ്ര സിന്ഘും കുടുംബവും കമ്പനിക്കു കപ്പം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ അധികാരം നഷ്ടപ്പെടുന്നു.കുട്ടിക്ക് നല്‍കാന്‍ പാല്‍ പോലും വാങ്ങാന്‍ ഉള്ള അവസ്ഥയില്‍ അല്ലായിരുന്നു അവര്‍.രാജാവും പോലും ഭിക്ഷക്കാരന്‍ ആയ സമയം.

  ഒരു ഒഴിഞ്ഞ വീട്ടില്‍ തന്റെ ഭാര്യ കല്യാണിയും കുട്ടിയേയും ഇരുത്തിയത്തിനു ശേഷം രാജാ മഹേന്ദ്ര സിംഗ് കുട്ടിക്ക് പാല്‍ വാങ്ങാന്‍ ആയി പോകുന്നു.എന്നാല്‍ അവിടെ എത്തിയ പ്രാകൃതരായ ഒരു കൂട്ടം ആളുകള്‍ കല്യാണിയേയും മകളെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.അവരുടെ പിടിയില്‍ അകപ്പെടുന്ന രാജ്ഞിയും കുട്ടിയേയും ഗുരുദേവ് എന്ന സത്യാനന്ദ് സംരക്ഷിക്കുന്നു/സന്താന്‍ എന്ന സംഘടനയുടെ തലവന്‍ ആയിരുന്നു അദ്ദേഹം.നമ്മളെ കൊല്ലയടിക്കുന്നവരില്‍ നിന്നും സമ്പത്ത് തിരിച്ചു എടുക്കുകയും ജനങ്ങള്‍ക്ക്‌ അത് വീതിച്ചു നല്‍കുകയും ചെയ്തിരുന്നു അവര്‍. അത് പോലെ ഈസ്റ്റ് ഇന്ത്യ കമ്പനിയെ  പരാജയപ്പെടുത്താന്‍ അവര്‍  ശ്രമിക്കുകയും ചെയ്തിരുന്നു .രാജ മഹേന്ദ്ര സിംഗിനെ അന്വേഷിക്കാന്‍ തന്‍റെ അനുയായികളില്‍ പ്രമൂഖരായ ഭവാനന്ദിനെയും ജീവാനന്ദിനെയും നിയോഗിക്കുന്നു.മഹേന്ദ്ര സിംഗിന്‍റെ കൈ വശം തോക്ക് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭടന്മാര്‍ അദ്ധേഹത്തെ ബന്ദിയാക്കുന്നു.എന്നാല്‍ സത്യാനന്ദിന്റെ നിര്‍ദേശ പ്രകാരം ഭാവാനന്ദും ജീവാനന്ദും തങ്ങളുടെ "വന്ദേമാതരം" വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അദ്ധേഹത്തെ രക്ഷിക്കുന്നു.കല്യാണിയും മകളുമായി രാജാ മഹേന്ദ്രസിംഗ് വീണ്ടും കണ്ടു മുട്ടുന്നു .എങ്കിലും സ്വയ രക്ഷയ്ക്കായി കല്യാണി സൂക്ഷിച്ചിരുന്ന വിഷം അബദ്ധത്തില്‍ കുട്ടി കഴിക്കുന്നു.വിഷമം താങ്ങാന്‍ ആകാതെ കല്യാണിയും വിഷം കഴിക്കുന്നു.എന്നാല്‍ അതിനു മുന്‍പ് തന്നെ "സന്താന്‍" എന്ന സത്യാനന്ദ് ഗുരുവിന്‍റെ മാര്‍ഗങ്ങളിലും അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യങ്ങളിലും ആകൃഷ്ടരായിരുന്നു അവര്‍.തന്റെ മകളും ഭാര്യയും നഷ്ടപ്പെട്ട രാജ മഹേന്ദ്ര സിംഗ് സന്താനില്‍ അംഗമാകുന്നു.അദ്ദേഹം അവരുടെ അതി കഠിനമായ  പ്രതിജ്ഞ എടുക്കുന്നു.എന്നാല്‍ മരിച്ചെന്നു കരുതിയ റാണിയും കുട്ടിയും യഥാക്രമം ഭാവാനന്ദ്,ജീവാനന്ദ് എന്നിവരുടെ സംരക്ഷണയില്‍ പുറം ലോകം അറിയാതെ ജീവിക്കുന്നു.ജീവാനന്ദ് ആദ്യം വിവാഹം ചെയ്ത ശാന്തി തന്‍റെ ഭര്‍ത്താവിന്റെ ഒപ്പം ജീവിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു.എന്നാല്‍ സന്താന്‍ സംഘടനയുടെ കഠിനമായ നിയമങ്ങളില്‍ പ്രധാനം ആണ് ഒരാള്‍ അനുഷ്ടിക്കുന്ന ബ്രഹ്മചര്യം.അത് നഷ്ടപ്പെടുത്തുന്ന ആള്‍ പിഴയായി തന്‍റെ ജീവന്‍ തന്നെ നല്‍കണം.

  ഇതിലെ ശാന്തി എന്ന കഥാപാത്രം ഇക്കാലത്തെ ഇതൊരു പൗരനേയും പോലെ തന്നെ ചിന്തിക്കുന്നവല്‍ ആണ്.ഒരു പക്ഷേ കാലത്തിനു മുന്‍പ് സഞ്ചരിച്ച ചിന്തകള്‍ ആയിരുന്നു ശാന്തിക്ക്.തന്‍റെ ഭര്‍ത്താവ് അനുഷ്ടിക്കുന്നു എന്ന് പറയപ്പെടുന്ന ബ്രഹ്മച്ചര്യത്തെ അവള്‍ ചോദ്യം ചെയുന്നു.സത്യാനന്ദ ഗുരുവിനോട് തന്നെ ശാന്തി അത് തുറന്നു ചോദിക്കുന്നുണ്ട്.താന്‍ സമ്മതിച്ചില്ലായിരുന്നു എങ്കില്‍ ജീവാനന്ദ് ഈ സമരത്തില്‍ പങ്കെടുക്കില്ല എന്ന് അവര്‍ പറയുന്നു.അത് പോലെ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വാറന്‍ ഹേസ്ടിങ്ങ്സ് തന്‍റെ ഒപ്പം വരാന്‍ ശാന്തിയെ കഷനിക്കുമ്പോള്‍ അവര്‍ അയാളെ പരിഹസിക്കുകയും ചെയ്യുന്നു.ഭാരതത്തില്‍ തമ്മില്‍ അടിക്കൂടുന്ന നാട്ടു രാജ്യങ്ങളില്‍ നിന്നും ഭാരതീയരെ സംരക്ഷിക്കാന്‍ ആണ് അവര്‍ വന്നതെന്ന് പറയുമ്പോള്‍ ശാന്തി അയാളോട് പറയുന്നു."ഞങ്ങളുടെ ഇടയില്‍ ഉള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ തീര്‍ത്തു കൊള്ളാം.അതിന് പുറത്തു നിന്നുള്ള ആരുടേയും സഹായം ആവശ്യമില്ല".അന്നത്തെ ഈ വാക്കുകള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്ന സംഭവങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാകും "ആനന്ദ് മഠം" കാലത്തിനു അതിതീതമായി ചിന്തിച്ച കൃതി ആണെന്നുള്ള വസ്തുത.അത് പോലെ തന്നെ രാജ്ഞി കല്യാണി തന്‍റെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുകയും അവര്‍ സ്വാഭിമാനം സംരക്ഷിക്കാന്‍ എടുക്കുന്ന നിലപാടുകളും ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ എന്ത് മാത്രം പ്രസക്തം ആണെന്നുള്ള കാര്യവും ചിന്തിക്കേണ്ടത് ആണ്.

  ചരിത്രത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ ഒന്നും അന്ന് നടന്ന ഈ പോരാട്ടങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.എന്നാല്‍ അതിനെ ആസ്പദമാക്കി എഴുതിയ കൃതിയും സിനിമയും ഇന്നും ചില സത്യങ്ങള്‍ നമ്മളോട് വിളിച്ചു പറയുന്നു.ഭാരതത്തെ വിഭജിച്ചത് സാമ്രാജത്യ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗം തന്നെ ആയിരുന്നു.അതിനായി നിലകൊണ്ട നേതാക്കന്മാരും ചിന്തിയ ചോരയുടെ കണക്കും ഇന്നും വര്‍ദ്ധിക്കുന്നു.രാജ്യം ഈ ആഗസ്റ്റ്‌ 15 ന് അറുപത്തിയെട്ടാം സ്വാതന്ത്ര ദിന വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്രതിനായി ആഘോരാത്രം ശ്രമിക്കുകയും ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടി തന്ന ധീരന്മാരെ ഓര്‍ക്കുകയും ചെയ്യാം.ജാതി-മതഭേദമെന്യ ആ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നമുക്ക് തുടരാം.

More reviews @ www.movieholicviews.blogspot.com

Wednesday, 13 August 2014

159.THE CALLING(ENGLISH,2014)

159.THE CALLING(ENGLISH,2014),|Thriller|,Dir:Jason Stone,*ing:-Susan Sarndon,Gil Bellows,Ellen Burstyn.

  ഡാര്‍ക്ക്‌ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "The Calling".വിചിത്രമായ കുറച്ചു കൊലപാതകങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും ആണ് ഇ ചിത്രം അവതരിപ്പിക്കുന്നത്‌.കാനഡയിലെ "Fort Dundas" എന്ന വളരെയധികം സമാധാനപൂര്‍വമായ ചെറിയ പട്ടണത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചില കൊലപാതകങ്ങള്‍ വളരയധികം ദുരൂഹത ഉണര്‍ത്തുന്നു.ആദ്യ ശവശരീരം കഴുത്ത് മുറിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.പ്രായമായ സ്ത്രീ ആയിരുന്നു ഇര."ഡെലിയ" എന്ന ആ സ്ത്രീയുടെ സുഹൃത്തിന്‍റെ മകളയാ മധ്യവയസ്ക "ഹേസല്‍" ആയിരുന്നു ആ പട്ടണത്തിലെ പോലീസ് മേധാവി.ആദ്യം ഡെലിയയുടെ ശവ ശരീരം കാണുന്നതും ഹേസല്‍ തന്നെ ആയിരുന്നു.പ്രത്യക്ഷത്തില്‍ ആക്രമിച്ചുള്ള കൊലപാതകത്തിന്റെ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല.എന്നാല്‍ പിന്നീടുള്ള വൈദ്യ ശാസ്ത്ര പരിശോധനയില്‍ വിരലില്‍ ഏറ്റ ക്ഷതം കാണപ്പെടുന്നു.വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല എന്ന് അവരുടെ മകന്‍ പറയുന്നു.ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഒന്നില്‍ നിന്നും അവര്‍ വാങ്ങിച്ചു എന്ന് കരുതുന്ന മാലയുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിക്കുന്നു.എന്നാല്‍ ആ മാല കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

   അല്‍പ്പ ദിവസത്തിന് ശേഷം അടുത്ത മരണവും സംഭവിക്കുന്നു.ശവശരീരത്തില്‍ നിന്നും വയര്‍ മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ ആയിരുന്നു ശവശരീരം കണ്ടെത്തിയത്.ഇത്തവണയും പ്രായമുള്ള ഒരാള്‍ തന്നെ ആയിരുന്നു കൊലപാതകിയുടെ ഇര."മൈക്കില്‍ അല്‍മാന്‍" എന്ന് പേരുള്ള ആളുടെ ശരീരം കുതിരകളെ വളര്‍ത്തുന്ന സ്ഥലത്ത് നിന്നും ലഭിക്കുന്നു.ശാന്തമായ ഒരു പട്ടണത്തില്‍ പെട്ടന്നുണ്ടായ കൊലപാതകങ്ങള്‍ എല്ലാവരെയും കുഴയ്ക്കുന്നു.കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത് ഹേസല്‍ ആയിരുന്നു.കുറ്റകൃത്യങ്ങള്‍ കുറവായ ആ പട്ടണത്തില്‍ പോലീസ് ഉധ്യോഗസ്ഥരും കുറവായിരുന്നു.നിരന്തരമായ ആവശ്യപ്പെടലിനു ശേഷം അവിടെ പുതിയതായി വന്നത് സ്വന്തം ഇഷ്ടപ്രകാരം ആ സ്ഥലം തിരഞ്ഞെടുത്ത യുവാവായിരുന്നു.കുറച്ചു കൂടി മിടുക്കന്‍ ആയ ഒരു അന്വേഷണ ഉധ്യോഗസ്ഥനെ ആയിരുന്നു എന്നാല്‍ ഹേസല്‍ പ്രതീക്ഷിച്ചിരുന്നത്.അതിനു കാരണവും ഉണ്ടായിരുന്നു സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ ചില സ്ഥലങ്ങളില്‍ നടന്നതിന്റെ തെളിവുകള്‍ അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നു.എന്നാല്‍ തനിക്കുള്ള കുറച്ച് സൗകര്യങ്ങള്‍ വച്ച് പോലീസ് മേധാവി പോലും എഴുതി തള്ളിയ ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം ഹേസലിന്റെ ബാധ്യത ആകുന്നു.

  ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ കാരണം  എല്ലാവരില്‍ നിന്നും അകന്നു കഴിയാന്‍ ശ്രമിക്കുന്ന ഹേസലിനു എന്നാല്‍ ആ കേസ് തന്നില്‍ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.മരണങ്ങള്‍ കുഴയ്ക്കുമ്പോഴും ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.മൃതദേഹങ്ങളില്‍ അതിനുള്ള സൂചനകള്‍ ബാക്കി വച്ചിരുന്നു കൊലപാതകങ്ങളില്‍.ഈ സമയത്താണ് തന്‍റേതായ രീതിയില്‍ അസുഖങ്ങളെ നേരിടുന്ന ഒരു ഡോക്റ്റര്‍ അവിടെ വരുന്നത്.രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ബാക്കി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു ഡാര്‍ക്ക് ത്രില്ലര്‍ എന്ന നിലയില്‍ മുഴുവനായും ഈ ചിത്രം വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല.കാരണങ്ങള്‍, അധികമായി ഉപയോഗിക്കാത്ത കുറച്ചു കഥാപാത്രങ്ങളും ഇടയ്ക്കുള്ള പ്ലോട്ടില്‍ നിന്നും മാറിയുള്ള കഥ പറച്ചിലും ആയിരുന്നു.എന്തായാലും തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ എന്ന് ഇ ചിത്രത്തെക്കുറിച്ച് പറയാം.

More reviews @ www.movieholicviews.blogspot.com


   

Sunday, 10 August 2014

158.JIGARTHANDA(TAMIL,2014)

158.JIGARTHANDA(TAMIL.2014),Dir:-Karthik Subbaraj,*ing:-Sidharth,Bobby Simha

   ഒരു കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ പൊതുവേ ഉള്ള അമാനുഷിക നായക കഥാപാത്രങ്ങളുടെയും കഥാ തന്തുവിന്റെയും പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതാണ് തമിഴ് സിനിമ .പ്രധാനമായും ഒരേ അച്ചില്‍ വാര്‍ത്ത ഫോര്‍മുല ചിത്രങ്ങള്‍ ആയിരുന്നു അവരുടെ പോരായ്മ.ഒരു പക്ഷേ അക്കാലത്തെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഗമായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഒരു രൂപരേഖ പിന്തുടര്‍ന്നിരുന്നു.പ്രത്യേകിച്ചും ഭാരത സിനിമയുടെ ദക്ഷിണ മേഖല ഇത്തരം സിനിമകളുടെ ഒരു വലിയ മാര്‍ക്കറ്റ് ആയിരുന്നു.ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഒഴിച്ചാല്‍ വ്യത്യസ്തതയ്ക്കായി ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഇത്തരം സിനിമകള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ സിനിമ വ്യവസായം പലയിടത്തും പരാജയപ്പെട്ടു തുടങ്ങി.ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രം നടന്നിരുന്ന കന്നഡ സിനിമ വ്യവസായം ഇന്നത്തെ അവസ്ഥയില്‍ ആയതിന് പുറകില്‍ അവിടത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വളരെ പ്രധാനമായ ഒരു പങ്കുണ്ട്.സമാന സാഹചര്യങ്ങളില്‍ ആയ തെലുഗ് സിനിമ എന്നാല്‍ പ്രേക്ഷകനെ നായക പരിവേശങ്ങളില്‍ പ്രതീക്ഷയൂന്നി മാത്രം അവതരിപ്പിച്ചു.അതില്‍ കുറെ വിജയിച്ചു എങ്കിലും പ്രേക്ഷകന്‍റെ ആസ്വാദനത്തെ അത് ബാധിച്ചു.എന്നാല്‍ ഇതിനും അപ്പുറം ചിന്താശേഷി ഉള്ള ഒരു കൂട്ടം ആളുകള്‍ തമിഴ്,മലയാളം സിനിമകളെ ഒരു പരിധി വരെ സംരക്ഷിച്ചു.തമിഴ്, എങ്കിലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ലഭിച്ച വന്‍ മാര്‍ക്കറ്റ് അവരെ കുറച്ചു കൂടി വിശാലമായ് ക്യാന്‍വാസില്‍ സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചു.അതിന്റെ ഇടയ്ക്ക് തന്നെ ചെറിയ മുടക്ക് മുതല്‍ ഉള്ള തമിഴ് സിനിമകളും വന്നിരുന്നു.അവയ്ക്ക് അത്രയധികം സ്ക്രീന്‍ സ്പേസ് കിട്ടിയില്ലെങ്കില്‍ പോലും ചിലതൊക്കെ നമ്മളും അംഗീകരിച്ചു.എന്നാല്‍  കുറച്ചു വര്‍ഷങ്ങളായി തമിഴ് സിനിമ കടന്നു പോകുന്നത് വലിയ മാറ്റങ്ങളിലൂടെ ആണ്.അത്തരം ഒരു സിനിമയാണ് "ജിഗര്‍ തണ്ട".

  തമിള്‍ നാടില്‍ "മധുര" ഭാഗത്ത്‌ വളരെയധികം പ്രശസ്തമായിരുന്ന ജിഗര്‍ തണ്ട അത് നല്‍കുന്ന കുളിര്‍മയും സ്വാദും കാരണം പ്രശസ്തമായിരുന്നു.അത്തരം ഒരു കുളിര്‍മ ആണ് ഈ ചിത്രവും നമുക്ക് നല്‍കുന്നത്.കഥ ആരംഭിക്കുന്നത് ഒരു റിയാലിറ്റി ഷോയുടെ ഭാഗങ്ങള്‍ കാണിച്ചു കൊണ്ടാണ്.മികച്ച സംവിധായകനെ തിരഞ്ഞെടുക്കാന്‍ ഉള്ള ആ മത്സരത്തില്‍ എന്നാല്‍ കാര്‍ത്തിക് എന്ന യുവാവിന്റെ സിനിമ മോശം ആണെന്ന് ജഡ്ജ് ആയ സീനിയര്‍ സംവിധായകന്‍  പറയുന്നു.അയാള്‍ കാര്‍ത്തിക്കിനെ മത്സരത്തില്‍ നിന്നും പുറത്താക്കുന്നു.എന്നാല്‍ മറ്റൊരു വിധികര്‍ത്താവായ നിര്‍മാതാവ് കാര്‍ത്തിക് ആ മത്സരത്തില്‍ നിന്ന് പുറത്തായാലും താന്‍ അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് ആണെന്ന് വാക്ക് കൊടുക്കുന്നു.എന്നാല്‍ പ്രതീക്ഷയോടെ പിറ്റേ ദിവസം നിര്‍മ്മാതാവിനെ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ പോയ കാര്‍ത്തിക്കിന്റെ കഥ ഒന്നും അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല.അയാള്‍ തനിക്കു വേണ്ടത് രക്തം ചിന്തുന്ന ഗുണ്ടകളുടെ ജിവിത കഥ ആണെന്ന് പറയുന്നു.കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ അയാള്‍ അങ്ങനെ പറഞ്ഞതാണെങ്കിലും കാര്‍ത്തിക് അതില്‍ വിശ്വസിച്ച് ഒരു പുതിയ കഥ ചെയ്യാന്‍ തീരുമാനിക്കുന്നു.ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ കഥ എഴുതാന്‍ കാര്‍ത്തിക് നിശ്ചയിക്കുന്നു.കഥ എഴുതാന്‍ പറ്റിയ ഗുണ്ടയെ അന്വേഷിച്ചു നാടന്നപ്പോള്‍ മധുരയില്‍ ഉള്ള അസാല്‍റ്റ്‌ സേതു എന്ന ഗുണ്ടയെ കുറിച്ച് കേള്‍ക്കുന്നത്.രക്തം കണ്ടു അരുപ്പു വരാത്ത അയാളുടെ ജീവിതം പഠിക്കാന്‍ കാര്‍ത്തിക് മധുരയിലേക്ക് തിരിക്കുന്നു.ഊരണി എന്ന പഴയ സുഹൃത്തിന്‍റെ കൂടെ കാര്‍ത്തിക് താമസിക്കുന്നു.കാര്‍ത്തിക് കഥ എഴുതി തുടങ്ങുന്നു.എന്ത് സഹായത്തിനായി ഊരണിയും കൂടെ ഉണ്ട്.എന്നാല്‍ സേതുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാര്‍ത്തിക്കിന് കൂടുതല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുന്നു.എന്നാല്‍ കാര്‍ത്തിക്കും ഊരണിയും ആ ശ്രമത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ഒരു ജിവിത പരിണാമം എന്ന് വേണമെങ്കില്‍ പറയാം അതിനെ.അതറിയാന്‍ സിനിമ കാണുക.

  ചില ഇടങ്ങളില്‍ ഇടയ്ക്ക് "ഉദയനാണ് താരം" (ഇംഗ്ലീഷില്‍ "ബോ ഫിംഗര്‍"),"ബെസ്റ്റ് ആക്ട്ടര്‍" തുടങ്ങിയ സിനിമകളെ ഓര്‍മിപ്പിച്ചു എങ്കിലും സിനിമ അവിടെ നിന്നും ഒക്കെ വളരെയധികം മുന്നോട്ടു പോകുന്നുണ്ട്."പിസ്സ" എന്ന ആദ്യ ചിത്രത്തിലൂടെ ഒരു ശരാശരി സിനിമ പ്രേക്ഷകനെ ഞെട്ടിച്ച കാര്‍ത്തിക് സുബ്ബരാജ് ഇത്തവണയും പ്രേക്ഷകന് വേണ്ടതെല്ലാം നല്‍കാന്‍ സാധിച്ചു എന്ന് പറയാം.നായക കഥാപാത്രം ചെയ്യുന്ന സിദ്ധാര്‍ത് ആയിരുന്നു എങ്കിലും "നേരം" സിനിമയിലെ വറ്റി രാജ ,"സൂധു കവ്വും" സിനിമയില്‍ നയന്‍താരയ്ക്ക് അമ്പലം പണിയുന്ന "പഗല്‍വാന്‍" എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ "ബോബി സിംഹ" ആയിരുന്നു ഈ ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ എന്ന് വേണമെങ്കില്‍ പറയാം.മുഖ്യധാര സിനിമയിലെ ഒരു നായകന്‍ ഒരു വില്ലന്‍ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിച്ചതിന് സിദ്ധാര്‍ത്ഥനെ അഭിനന്ദിക്കാം.പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന വിജയ്‌ സേതുപതി ചെയ്ത ചെറിയ വേഷവും മികച്ചതായി.എന്നാല്‍ ബോബി സിംഹയുടെ അഭിനയവും കഥാപാത്രവും എല്ലാവരില്‍ നിന്നും മുന്നില്‍ നിന്ന്.അപരാമായ റേഞ്ച് ഉള്ള നടന്‍ ആണ് അയാള്‍.അയാളുടെ അടുക്കല്‍ നിന്നും ഇനിയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.പരീക്ഷണ സംഗീത സംവിധാനം നടത്തിയ സന്തോഷ്‌ നാരായണനും മികച്ചു നിന്നു.നായികയായ ലക്ഷ്മി മേനോന് അധികം ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.ചുരുക്കത്തില്‍ ആര്‍ക്കും അധികം വേഷം ഇല്ലായിരുന്നു വില്ലന്‍ കഥാപാത്രത്തിന് ഒഴികെ.കഥാപാത്രങ്ങളുടെ വ്യക്തവും അപ്രതീക്ഷിതവും ആയ പരിണാമങ്ങള്‍ ആണ് ഈ സിനിമയുടെ കാതല്‍.എല്ലാ തരാം പ്രേക്ഷകനെയും രസിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @ www.movieholicviews.blogspot.com

Saturday, 9 August 2014

157.LOCKE(ENGLISH,2013)

157.LOCKE(ENGLISH,2013),|Drama|Thriller|.Dir:-Steven Knight,*ing:-Tom Hardy,Olivia Colman

  "ലോക്കേ"-ഒരു രാത്രിയില്‍ ഐവാന്‍ ലോക്കേ എന്ന മധ്യവയസ്ക്കന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.അയാളുടെ ആ രാത്രി വളരെയധികം പ്രധാനപ്പെട്ടതാണ്.അയാള്‍ക്ക്‌ ആ രാത്രിയില്‍ ജീവിതത്തില്‍ ഇടയ്ക്ക് അണിഞ്ഞ മുഖമുടി ഇല്ലായിരുന്നു.അത് പോലെ തന്നെ ക്ഷണികമായ സുഖത്തില്‍ ഉണ്ടായിരുന്നത്  സ്നേഹം അല്ലായിരുന്നു എന്ന് സ്വയം മനസ്സിലാക്കി ലോക്കേ.അതിലൊക്കെ ഉപരി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസവും:എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ ഇല്ല എന്ന ബോധം.തിരിച്ചറിവുകള്‍ക്കും നേട്ടങ്ങള്‍ക്കും ഇടയില്‍  ഒരു വലിയ പാലം നില നില്‍ക്കുന്നു എന്ന സത്യം അയാളെ തളര്‍ത്തുന്നു.എന്നാലയാള്‍ അതിനെ സ്വന്തം നിലയില്‍ നേരിടാന്‍ തീരുമാനിക്കുന്നു.തന്‍റെ ജീവിതത്തില്‍നിന്ന് നിന്ന് ലഭിച്ച തിരിച്ചറിവ് ഒരു സൈക്കിള്‍ പോലെ ചുറ്റി തിരിയാതെ ഇരിക്കാന്‍ അയാള്‍ നോക്കുന്നു.തന്‍റെ കൗമാരത്തില്‍ മാത്രം ആണ് ആദ്യമായി ലോക്കേ സ്വന്തം പിതാവിനെ കാണുന്നത്.ലോക്കെ ജനിച്ച ഉടന്‍ തന്നെ ലോക്കയെ ഉപേക്ഷിച്ചു അയാള്‍ പോകുന്നു.എന്നാല്‍ നിര്‍ണായകം ആയ ആ ദിവസം അത്തരം ഒരു സംഭവം ഇനി ഉണ്ടാകില്ല എന്നത് അയാളുടെ ദൃഡ നിശ്ചയം ആയിരുന്നു.

           പ്രശ്നങ്ങളെ മനുഷ്യന്‍ എങ്ങനെ വൈകാരികമായി സമീപിക്കും എന്നാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.പ്രശ്നങ്ങളെ സമീപിക്കുന്നതിലെ രീതി പലര്‍ക്കും വ്യത്യസ്തം ആയിരിക്കും.അതില്‍ ശരി- തെറ്റുകളുടെ കണക്കുകള്‍ എടുക്കാന്‍ ഉള്ള സമയം വളരെയധികം കുറവും ആണ്.ലോക്കയുടെ നിര്‍ണായക രാത്രിയില്‍ അയാള്‍ക്ക്‌ നേരിടാന്‍ ഉണ്ടായിരുന്നത് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളെ ആണ്.ഒന്നാമതായി ചെറിയ ഒരു മദ്യ ലഹരിയില്‍ സംഭവിച്ച ഒരു രാത്രി മാത്രം ഉണ്ടായിരുന്ന ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി പിറക്കാന്‍ പോകുന്നത് ആ രാത്രീ ആണെന്നുള്ള അറിവ്."ബെതന്‍" എന്ന ഒരു പക്ഷേ ലോക്കയെക്കാളും പ്രായമുള്ള സ്ത്രീയില്‍ ആണ് ആ കുഞ്ഞു ജനിക്കാന്‍ പോകുന്നത്.അവര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണ്.അവര്‍ ജീവിതത്തില്‍ ലോക്കയോട് ചോദിച്ചത് ഒന്ന് മാത്രം ആയിരുന്നു.ആ രാത്രിയില്‍ അയാള്‍ അവരോടൊപ്പം കാണണം എന്ന് മാത്രം.രണ്ടാമതായി ടി വിയില്‍ അവരുടെ പ്രിയപ്പെട്ട ടീമിന്‍റെ കളി കാണാന്‍ അച്ഛന്‍ വരും എന്ന് കരുതി ഇരിക്കുന്ന രണ്ടു മക്കളും പിന്നെ ഭാര്യയും.ലോക്കേ തന്‍റെ ജീവിതത്തില്‍ നടന്ന ആ അബദ്ധത്തെ കുറിച്ച് കുറ്റസമ്മതം നടത്താന്‍ തിരഞ്ഞെടുത്തത് ആ യാത്ര ആയിരുന്നു.വിശ്വാസ വഞ്ചന നടത്തിയ ഭര്‍ത്താവിനോട് "കത്രീന" എന്ന ആ ഭാര്യ എങ്ങനെ ആകും പെരുമാറുക?ആ രാത്രിയില്‍ അതും അയാളുടെ പ്രശ്നം ആണ്.എന്നാല്‍ തന്‍റെ ജോലി സംബന്ധിച്ച് ഉള്ള ഏറ്റവും പ്രധാനപ്പെട്ട  സ്വപ്നവും അന്ന് നടക്കുകയാണ്.അന്ന് നടക്കുന്ന ആ പ്രോജക്റ്റ് അയാളുടെ സ്വപ്നമാണ്.എന്നാല്‍ അയാള്‍ക്ക്‌ അന്ന് അവിടെ ഈ യാത്ര കാരണം ഉണ്ടാകാന്‍ സാധിക്കില്ല.മറ്റു വഴികള്‍ ഉറപ്പായും തേടണം."ഡോണല്‍" എന്ന തന്‍റെ അസിസ്ട്ടന്റ് മാത്രം ആണ് അയാളുടെ ആശ്രയം.എന്നാല്‍ അയാളെ മാറി നിന്ന് നിയന്ത്രിക്കുകയും വേണം.എന്നാല്‍ അയാള്‍ക്ക്‌ തന്‍റെ ജോലി പോലും അന്നത്തെ ആ യാത്രയില്‍ നഷ്ടപ്പെടാം.

    ഒരു സഞ്ചരിക്കുന്ന ത്രില്ലര്‍ സിനിമ എന്ന് ഈ ചിത്രത്തെ പറയാം.ഇതില്‍ ദുരൂഹതകള്‍ ഒന്നും തന്നെ ഇല്ല.മാത്രമല്ല ദുരൂഹമായ ലോക്കേ എന്നയാളുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന ദുരൂഹതകള്‍ ഒക്കെ മറ നീക്കി വരുന്ന രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആവിഷ്കാര മേന്മ കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.ഒറ്റ കഥാപാത്രത്തെ മാത്രമേ ഈ ചിത്രത്തില്‍ സ്ക്രീനില്‍ കാണിക്കുന്നുള്ളൂ-"ഐവാന്‍ ലോക്കേ" മാത്രം.ബാക്കി എല്ലാവരും പ്രത്യക്ഷപ്പെടുന്നത് അയാളുടെ കാര്‍ ഫോണില്‍ വരുന്ന ഫോണ്‍ സംഭാഷണങ്ങളില്‍ കൂടി ആണ്.തെരുവിലെ വിളക്കുകളും അയാള്‍ യാത്ര ചെയ്യുന്ന ബി എം ഡബ്ല്യു കാറും ,കാറിലെ ഫോണും മാത്രം ആണ് പ്രത്യക്ഷ കഥാപാത്രങ്ങള്‍.എന്നാല്‍ അവയ്ക്ക് ജീവന്‍ നല്‍കാന്‍ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ട്.ഒരു മനുഷ്യന്‍റെ നിര്‍ണായക രാത്രി ,നിര്‍ണായക തീരുമാനങ്ങള്‍ എന്നിവ ചിന്തിക്കാന്‍ പ്രേക്ഷകനും അവസരം നല്‍കി തന്നെ ആണ് അവസാനിക്കുന്നത്.തീര്‍ച്ചയായും കാണണ്ട സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രത്തെയും ധൈര്യമായി ഉള്‍പ്പെടുത്താം.

More reviews @ www.movieholicviews.blogspot.com


Friday, 1 August 2014

156.AVATHAARAM(MALAYALAM,2014)

156.AVATHAARAM(MALAYALAM,2014),Dir:-Joshiy,*ing:-Dileep,Lakshmi Menon.

  ദിലീപ്-മലയാള സിനിമ ചരിത്രത്തില്‍ ഈ നടന് ഒരു സ്ഥാനം ലഭിക്കുമെങ്കില്‍ അത് തന്റെ നടന വൈഭവത്തില്‍ ഉപരി അദ്ദേഹം മോശം എന്ന് പലരും വിളിച്ചു കളിയാക്കുന്ന ചിത്രങ്ങള്‍ നേടുന്ന ബോക്സോഫീസ് കലക്ഷനുകളുടെ പേരില്‍ മാത്രം ആകും.മലയാള  സിനിമ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ നോക്കു കുത്തി ആക്കി ,മോശം എന്ന് പറയുന്ന  ഓണ്‍ലൈന്‍ നിരൂപണങ്ങളെയും എല്ലാം ഈ നടന്‍റെ സിനിമകള്‍ പലപ്പോഴും പരിഹസിക്കുന്നതായി തോന്നിയിട്ടുണ്ട്.സിനിമ കൊള്ളില്ല,ഇതാണ് കഥ എന്ന് പറഞ്ഞ് സസ്പന്‍സ് പൊട്ടിക്കാന്‍ പോലും ഉള്ളതൊന്നും ആ നടന്‍റെ സിനിമ കാണാന്‍ പോകുന്നവര്‍ പ്രതീക്ഷിക്കുന്നില്ല.എന്നിട്ടും എന്തോ തന്റെ മാര്‍ക്കറ്റ് വില എവിടെയാണെന്ന് മനസ്സിലാക്കി തന്‍റെ ആരാധകരായ കുടുംബ പ്രേക്ഷകരെ ഉന്നം വച്ചാണ് ഈ അടുത്ത് വന്ന ദിലീപ് സിനിമകള്‍ പലതും മെനഞ്ഞിരുന്നത്.എന്നാല്‍ ഇത്തവണ ദിലീപ് മാധവന്‍ മഹാദേവന്‍ ആയി അവതരിക്കുമ്പോള്‍ തനിക്കു വേണ്ടി തിയറ്റരുകളില്‍ കാത്തിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ക്കായി എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന് നോക്കാം.കുടുംബ പ്രേക്ഷകര്‍ എന്ന് മാത്രം പറഞ്ഞത് ദിലീപിന്‍റെ സിനിമകള്‍ ആദ്യ ദിവസം തന്നെ കാണാന്‍ പോകുമ്പോള്‍ വെറുതെ തൊണ്ട കീറാന്‍ വേണ്ടി മാത്രം കൂവുന്ന പ്രേക്ഷകരെ ഉദ്ദേശിച്ചല്ല എന്നാണ്.അവതാരം ഒരു പ്രതികാര സിനിമയാണ്.കഥ എന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല ഇതില്‍.പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്ന് വേണമെങ്കില്‍ ഉള്ള കഥയെ പറയാം.

    അപകടത്തില്‍ മരണപ്പെട്ട ചേട്ടന്‍റെ ഇന്ഷുറന്സ് പണം ലഭിക്കുവാന്‍ വേണ്ടി കൊച്ചിയില്‍ എത്തിയ ഒരു ബൈസന്റ്റ് വാലിക്കാരന്‍ എന്‍ജിനീയര്‍ ആണ് മാധവന്‍.പൊതു പ്രവര്‍ത്തനം ആണ് മുഖ്യ പണി.കൂടാതെ കൂടുതല്‍ മാസ് സിനിമകളില്‍ ഉള്ളത് പോലെ കാണിക്കുന്ന പരോപകാര ചിന്തയും അനീതിക്കെതിരെ തട്ടി കയറുകയും ചെയ്യുന്ന ഒരാള്‍.എന്നാല്‍ ഇന്ഷുറന്സ് കാശ് എജന്‍സിക്കാര്‍ തടഞ്ഞു വയ്ക്കുന്നു.അതിനു കാരണം കസ്റ്റംസ് ഉദ്യോഗസ്ഥനായ ചേട്ടന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ ആണ്.നീതി എല്ലായിടത്തും നിന്നും നിഷേധിക്കപ്പെട്ട നായകന് പിന്നെ ഒരു വഴി മാത്രമാണ് തുറന്നത്.തനിക്കും കുടുംബത്തിനും നഷ്ട്ടപെട്ട നീതി ലഭിക്കുവാന്‍ ഉള്ള മാധവന്‍റെ ശ്രമങ്ങള്‍ ആണ് ബാക്കി ഉള്ള സിനിമ.ജോഷി എന്ന ക്രാഫ്റ്റ്സ്മാനെ നമുക്ക് എവിടെയോ നഷ്ടം ആയിരിക്കുന്നു എന്ന് തോന്നുന്നു.ശരാശരി ആയിരുന്ന ആദ്യ പകുതിക്ക് ശേഷം അദ്ദേഹത്തിന്റെ ശൈലികള്‍ രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നു എങ്കിലും പഴകി പോയിരുന്നു.ചളി എന്ന് പരിഹസിക്കുന്ന സ്ഥിരം ദിലീപ് സ്പെഷ്യലുകളില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.പകരം ഒരു ആക്ഷന്‍ ചിത്രം എന്ന് പറയാം ;മുഴുവന്‍ ആയല്ലെങ്കിലും.പശ്ചാത്തല സംഗീതം ക്യാമറ എന്നിവ നന്നായിരുന്നു.സിനിമയെ ഒരു വിധം പിടിച്ചു നിര്‍ത്തിയത് അതാണ്‌.ചിത്രത്തിലെ പാടുകള്‍ ഒന്നും മനസ്സില്‍ നിന്നില്ല,കൂടാതെ ദിലീപിന്‍റെ ഡാന്‍സും.ഇത്രയും ഉള്ളത് സ്ഥിരം ദിലീപ് സിനിമകളെ കുറിച്ച് പറയുന്നതാണ്.

  എന്നാല്‍ ഇത്തവണ ഒരു ചെറിയ വിഷമം ഉണ്ട്.മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദിലീപ് എന്ന നടന്‍ ഉപേക്ഷിച്ച ചളികള്‍ ഈ സിനിമയിലേക്ക് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് കുറയ്ക്കും എന്നുറപ്പാണ്.ഒരു പക്ഷേ തന്റെ ഫാന്‍സ്‌ അസോസിയേഷനില്‍ ഉള്ളവരെക്കാളും കുടുംബ പ്രേക്ഷകരെ മാത്രം വിശ്വസിക്കുന്ന ഈ നടന്‍ മായാമോഹിനി,സ്രുംഗാരവേലന്‍,റിംഗ് മാസ്റ്റര്‍ എന്നിവയിലൂടെ കാണിച്ച കളക്ഷന്‍ മാജിക് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.തമാശകള്‍ കുറവുള്ള വയലന്‍സ് കൂടുതല്‍ ഉള്ള രണ്ടാം പകുതി കുടുംബ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.ഇതേ വിഭാഗത്തില്‍ പെടുന്ന തെലുഗ്,തമിഴ്,ഹിന്ദി ചിത്രങ്ങളുടെ രീതിയില്‍ ഓവര്‍ ആയ കത്തി ഈ സിനിമയില്‍ ഇല്ല എന്നത് ഒരു ആശ്വാസം ആണ്.നൂറു പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകന്‍ ഇവിടെ ഇല്ല എന്നതും നല്ല കാര്യം ആണ്.പിന്നെ സിനിമയുടെ പേരില്‍ തന്നെ അത് എന്താണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഒരിക്കലും ആരും അന്താരാഷ്ട്ര നിലവാരം ഉള്ള സിനിമ പ്രതീക്ഷിക്കുകയില്ല.എന്നിട്ടും തിയറ്ററില്‍ കുത്തിയിരുന്ന് കൂവുന്നവരെ കണ്ടു.ദിലീപ് സിനിമകള്‍ ആ ഒരു ചിന്താഗതിയില്‍ മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ ഒരു ശരാശരി ചിത്രം ആയി തോന്നിയ അവതാരത്തിന് എന്റെ വക ഒരു 2.5/5 !!

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)