Thursday, 11 May 2017

745.WILL YOU BE THERE(KOREAN,2016)

745.WILL YOU BE THERE(KOREAN,2016),|Fantasy|Mystery|Romance|,Dir:-Ji Yeong Hong,*ing:-Kim Yun Seok,Byun Yo-Han,Park Hye Soo.

  കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ ചിലപ്പോഴെങ്കിലും നൊമ്പരങ്ങൾ ആയി മാറാറുണ്ട്.പ്രത്യേകിച്ചും നഷ്ടങ്ങൾ.ഓർമകൾ അവയെ എന്നും താലോലിക്കുന്നതായി തോന്നും.ഒരു പക്ഷെ നഷ്ടങ്ങളുടെ വിലയായി ജീവിച്ചു തീർക്കേണ്ട ജീവിതം മാറ്റി എഴുതാൻ കഴിഞ്ഞാലോ?കെടുതികൾ ബാക്കിയാക്കിയ മനുഷ്യ ജീവിതങ്ങൾക്ക് വില കൽപ്പിച്ച സൂ ഹ്യൂൻ എന്ന പൊലീസ് സർജന് ആ അവസരം ഒരിക്കൽ അപ്രതീക്ഷിതം ആയി ലഭിച്ചൂ.അയാളിലെ മനുഷ്യ സ്നേഹി ചിലർക്ക് താങ്ങായത്തിന്റെ പ്രതിഫലം ആയിരുന്നു നഷ്ടമായത് തിരികെ ലഭിക്കാൻ ഉള്ള ആ അവസരം.

   ദുരൂഹതകൾ ഏറെയുള്ള ആ വൃദ്ധനിൽ നിന്നും ലഭിച്ച 10 ഗുളികകൾ അയാൾ ഏറെ ഇഷ്ടപ്പെട്ട അയാളുടെ ഭൂതകാലത്തിൽ എത്തിക്കുന്നു.ആദ്യം അയാൾ ഭയന്നെങ്കിലും തന്റെ നഷ്ടപ്പെട്ട പ്രണയിനിയെ ,അയാളുടെ യൗവന കാലത്തു കണ്ടു മുട്ടുമ്പോൾ അവളോട്‌ ഒപ്പം സ്വപ്നത്തിൽ എന്ന പോലെ അൽപ്പ നേരം ചിലവഴിക്കണം എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.തന്റെ മുന്നിൽ നിൽക്കുന്ന പ്രായമേറിയ സ്വന്തം പതിപ്പിനെ മനസ്സിലാകാതെ സംശയത്തോടെ നോക്കി കാണുന്ന യുവാവിനെ മുൻ നിർത്തി താൻ പിൽക്കാലത്തു അനുഭവിച്ച നഷ്ടങ്ങളുടെ ആഴം കുറയ്ക്കാം എന്നു അയാൾ  മനസ്സിലാക്കുന്നു.എന്നാൽ സൂ ഹ്യൂനു പ്രതിബന്ധങ്ങൾ ഏറെ ആണ്.പ്രത്യേകിച്ചും എണ്ണപ്പെട്ടു കഴിഞ്ഞ തന്റെ ദിവസങ്ങൾ ,ഒപ്പം ചെറിയ മാറ്റങ്ങൾ പോലും കാലങ്ങൾ കടന്നുള്ള ഈ യാത്രയിൽ ദോഷകരം ആയി മാറുകയും ചെയ്യാം എന്നുള്ള അറിവും. Trial and Error രീതിക്ക് വളരെയധികം സാധ്യതകൾ ഉണ്ടിവിടെ.

   Guillaume Musso യുടെ ഫ്രഞ്ച് നോവൽ ആയ "Seras Tu La" യെ ആസ്പദം ആക്കി അവതരിപ്പിച്ചിരിക്കുന്ന ഈ "ടൈം ട്രാവൽ" ചിത്രം അധികം സങ്കീർണതകൾ ഇല്ലാതെ മനോഹരമായി എടുത്ത പ്രണയത്തിന് കൂടി പ്രാധാന്യം ഉള്ള ചിത്രമാണ്.ഭൂതകാലത്തിൽ ഉള്ള കഥാപാത്രങ്ങൾ പലപ്പോഴും രസകരം ആയിരുന്നു.ഒരാളുടെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്നും സുന്ദരമായ അയാളുടെ തന്നെ ഓർമകൾ ഒക്കെ ചിത്രത്തിന് കൂടുതൽ നിറമേകി.ടൈം ട്രാവൽ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്കു കൊറിയൻ സിനിമയുടെ പുതിയ താരങ്ങൾ പഴയ കാലവും പഴയ താരങ്ങൾ പുതിയ ലോകവും അവതരിപ്പിക്കുന്ന ചിത്രം ഈ ചിത്രം ഇഷ്ടം ആകാൻ സാധ്യത ഏറെയാണ്.

More movie suggestions @www.movieholicviews.blogspot.ca

746.LUCK KEY(KOREAN,2016)




746.LUCK KEY(KOREAN,2016),|Comedy|Action|,Dir:-Lee Gae Byok,*ing:-Yoo Hae Jin,Lee Joon,Jo Yoon Hee..



   ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും,പിന്നീട് അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയ അവസരങ്ങളിലൂടെ തരപരിവേഷം ലഭിച്ച ഒരു പിടി താരങ്ങളെ സിനിമ ലോകത്തു കാണാൻ സാധിക്കും സിനിമ എന്ന മായിക ലോകത്തിന്റെ പ്രത്യേകതയും അതാണ്.ഒരു പക്ഷെ ശരിയായ സമയത്തു ലഭിക്കുന്ന അവസരങ്ങളും കഴിവ് പ്രകടിപ്പിക്കാൻ ഉള്ള സന്ദർഭവും തലവര മാറ്റി എഴുതുന്ന അത്ഭുത ലോകം.

  സിനിമയോടുള്ള അഭിനിവേശം യൂ ഹേ ജിന്നിനെ എല്ലാവരെയും പോലെ കൊണ്ടെത്തിച്ചത് അഭിനയം പഠിക്കാൻ ഉള്ള കോളേജുകളുടെ പടിവാതിൽക്കൽ.എന്നാൽ ഒരു സിനിമ നടൻ ആകാൻ ഉള്ള ആകാര ഭംഗി ഇല്ല എന്ന കാരണത്താൽ 2 പ്രാവശ്യം തഴയപ്പെട്ടൂ.എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാതെ ശ്രമങ്ങളിലൂടെ അവസാനം കോളേജിൽ ചേരുന്നു.പിന്നീട് ലഭിച്ച അപ്രധാന വേഷങ്ങൾ പിന്നീട് വരാൻ ഇരുന്ന ചെറിയ റോളുകളുടെ തുടക്കമായിരുന്നു.പിന്നീട് മികച്ച ഒരു സ്വഭാവ നടൻ എന്ന ലേബലിൽ നിന്നും നായകൻ ആയി ഒരു സിനിമ വിജയിപ്പിക്കുക എന്ന ഒരു വലിയ പരിണാമത്തിലൂടെ ആണ് അയാൾ കടന്നു പോയത്.ശരിക്കും സിനിമയിലെ അതിഭാവുകത്വം ജീവിതത്തിൽ സംഭവിച്ച നടൻ.അതു സംഭവിച്ചത് ജാപ്പനീസ് വിജയ  ചിത്രം ആയ Key of Life ന്റെ കൊറിയൻ റീമേക്കിലൂടെ.

  ആകസ്മികമായി സ്വന്തം ജീവിതങ്ങൾ പരസ്പരം മാറ്റപ്പെടുന്ന രണ്ടു പേരുടെ കഥയാണ് Luck Key അവതരിപ്പിക്കുന്നത്.ഒരു അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്ന ജെ സൂങ്,അപകടകാരി ആയ വാടക കൊലയാളി  ഹ്യൂംഗ് വൂക്കിന്റെ ജീവിതം ജീവിക്കുന്നു.തിരിച്ചു എല്ലാം മറന്നു പോയ ഹ്യൂംഗ് വൂക്കിന്റെ ജീവിതം ഏറ്റെടുക്കുന്നു.സർവ സുഖങ്ങളിലും കഴിഞ്ഞ,ആളുകൾ ഭയപ്പെടുന്ന ഒരാളും ,തന്റെ ലക്ഷ്യങ്ങൾ നിറവേരൻ സാധിക്കാതെ ആത്മഹത്യ ചെയ്യാൻ പോയ ഒരാളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സങ്കീർണതകൾ നിറഞ്ഞ സംഭവങ്ങൾ ആണ് Luck Keyയുടെ ബാക്കി ഉള്ള കഥ.

  കൊമേർഷ്യൽ ചേരുവകൾ കൂട്ടിയിണക്കിയ ഈ ചിത്രം മികച്ച ഹാസ്യ രംഗങ്ങളാൽ സമ്പന്നമാണ്.മികച്ച വിജയ ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ച ഈ ചിത്രം കഥാപാരമായി പുതുമകൾ അധികം ഇല്ലെങ്കിലും അവതരണ - അഭിനയ മികവുകൾ കാരണം ആണ് ശ്രദ്ധേയമായത്.ഏതു ഭാഷയിൽ അവലംബിക്കാൻ കഴിയുന്ന കഥാ ശൈലി പരിചിതമായ ഭാഷ സിനിമ കാണുന്നു എന്ന പ്രതീതി ആണ് ഉളവാക്കുന്നത്.കൊറിയൻ സിനിമകളിലെ മികച്ച കോമഡി സിനിമകളിൽ ഒന്നായി ഈ ചിത്രം മാറുന്നതിനു ഇതെല്ലാം ആകാം കാരണം..



More movie suggestions @www.movieholicviews.blogspot.ca
 

Tuesday, 9 May 2017

744.Le VAMPIRE De DUSSELDORF(FRENCH,1965)

744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit


   "Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?"

   തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍ ജയിലിലെ മനശാസ്ത്രജ്ഞനോട് ചോദിച്ച ചോദ്യമാണ്.ബ്ലേഡ് കഴുത്തില്‍ കൊള്ളുന്ന അല്‍പ്പ സമയത്തേക്ക് ചെവിയും തലച്ചോറും പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി.പീറ്റര്‍ അപ്പോള്‍ പറഞ്ഞൂ "That would be the pleasure to end all pleasures".അതെ,രക്തദാഹി ആയിരുന്നു പീറ്റര്‍.തന്‍റെ ഇരകളുടെ രക്തം രുചിച്ചു നോക്കാന്‍ പോലും അയാള്‍ ശ്രമിച്ചിരുന്നു.ഡിസല്ടോര്ഫ് എന്ന  ജർമൻ  പട്ടണത്തെ തന്റെ വിളനിലം ആക്കിയ രക്തദാഹിയുടെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ക്യാമറ തിരിച്ചിരിക്കുകയാണ്  "റോബര്‍ട്ട് ഹൊസൈന്‍" സംവിധാനത്തിനോടൊപ്പം കഥയെഴുതി മുഖ്യ കഥാപാത്രം ആയ പീറ്റര്‍ കൂര്‍ട്ടനെ അവതരിപ്പിച്ച "Le Vampire De Dusseldorf" എന്ന ഫ്രഞ്ച് ചിത്രത്തില്‍.


   സിനിമയിലേക്ക് കടക്കും മുന്‍പ് പീറ്റര്‍ കൂര്‍ട്ടന്‍ എന്ന കൊലപാതാകിയെ കുറിച്ച്.പീറ്ററിലെ രക്തദാഹിയുടെ വിത്ത് പാകിയത്‌ അയാളുടെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ആകില്ല.പതിമൂന്നു മക്കളില്‍ ഒരാളായി ജനിച്ച പീറ്ററിന്റെ വീട്ടില്‍ സ്ഥിരം അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നു.ലൈംഗിക വൈകൃതങ്ങളില്‍ തല്‍പ്പരന്‍ ആയ സ്വപിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയതാകാം അയാളുടെ ചെയ്തികള്‍ക്ക് ഉള്ള പ്രചോദനം.സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിന് അയാള്‍ പിടിയിലാവുകയും ഭര്‍ത്താവില്‍ നിന്നും  വിവാഹ മോചനം നേടിയ പീറ്ററിന്റെ അമ്മ ഡിസൾഡോർഫിലേക്കു പുന:വിവാഹിത ആയി വരുകയാണ് ഉണ്ടായത്.എന്നാല്‍ പീറ്ററിന്റെ ഉള്ളിലെ കൊലപാതകി വളരെ ചെറുപ്പത്തില്‍ തന്നെ ജനിച്ചിരുന്നു.കുട്ടിക്കാലത്ത് തന്നെ തന്‍റെ രണ്ടു സഹപാഠികളെ അയാള്‍ വെള്ളത്തില്‍ മുക്കി കൊന്നെങ്കിലും അത് അപകട മരണം ആയി കേസ് അവസാനിപ്പിക്കുക ആണ് ഉണ്ടായത്.പലപ്പോഴായി സ്ത്രീകളെയും കൊച്ചു പെണ്‍ക്കുട്ടികളെയും ഇരയാക്കിയ അയാള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെയും കൊല്ലപ്പെടുത്തിയിട്ടുണ്ട്.

    ജർമൻ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളെ പീഡിപ്പിച്ചു കത്തി കൊണ്ട് കുത്തി കൊല്ലപ്പെടുതുന്ന കൊലപാതകിയെ പിടിക്കൂടാന്‍ ഉള്ള ശ്രമങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു.ഇടക്കാലത്ത് സൈനിക സേവനം അനുഷ്ഠിച്ച പീറ്റര്‍ പിന്നീട് ഒരു ഫാക്റ്ററിയില്‍ അലസനായ തൊഴിലാളി ആയി ആണ് കഴിഞ്ഞിരുന്നത്.അയാളുടെ ജീവിതത്തിലെ ആ കാലഘട്ടം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ബാറിലെ നര്‍ത്തകി ആയ അന്നയോട്‌ അയാള്‍ക്ക്‌ പ്രണയം തോന്നിയിരുന്നു.മറ്റു പെണ്‍ക്കുട്ടികളെ അയാള്‍ തന്‍റെ സംസാരത്തിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ആകര്‍ഷിച്ച അയാള്‍ക്ക്‌ പക്ഷെ അന്നയെ ഒരിക്കലും ഒരു ഇര ആയി കാണാന്‍ കഴിഞ്ഞിരുന്നില്ല.തന്നെ തിരിച്ചറിയാന്‍ തക്ക വിധത്തില്‍ സാക്ഷി ആയി മാറിയേക്കാവുന്ന സ്ത്രീയെ പോലും അയാള്‍ പോലീസിനെ മുന്‍ക്കൂട്ടി അറിയിച്ചതിനു ശേഷം വിദഗ്ധമായി കൊല്ലപ്പെടുത്തി.

  അയാളുടെ രീതി അതായിരുന്നു.തന്‍റെ ഇരയെ കുറിച്ച് പോലീസില്‍ അറിയിക്കും.എല്ലായ്പ്പോഴും പോലീസ് എത്തുമ്പോഴേക്കും അയാള്‍ കൃത്യം നിര്‍വഹിച്ചതിന് ശേഷം മടങ്ങിയിട്ടുണ്ടാകും.അയാളുടെ ഇരകള്‍ ആയ സ്ത്രീകളുടെ രീതികള്‍ അവലംബിച്ച് മഫ്തിയില്‍ കൊലയാളിയെ പിടിക്കൂടാന്‍ ആയി വന്ന പോലീസുകാരിയെ പോലും അയാള്‍ കൊലപ്പെടുത്തുന്നു.ആര്‍സന്‍ ഉപയോഗിച്ചുള്ള തീപിടുത്തം അയാള്‍ ആസ്വദിച്ചിരുന്നു.പലപ്പോഴും അതില്‍ ഇരകള്‍ ആകുന്നവരുടെ വേദന അയാള്‍ ആസ്വദിച്ചിരുന്നു എന്ന് പറയാം.ഈ ചെയ്തികളുടെ എല്ലാം ഇടയില്‍ തന്‍റെ ഭാര്യ ആയ ഫ്രോ കൂര്‍ട്ടനോട് അയാള്‍ ഒരു പ്രത്യേക സ്നേഹം കരുതി വച്ചിരുന്നു.താന്‍ പിടിയില്‍ ആകും എന്ന് തോന്നിയ സമയം അയാള്‍ അവരോടു തന്‍റെ കുറ്റങ്ങള്‍ ഏറ്റു പറയുകയും പോലീസിനോട് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പറയുന്നു.അത് വഴി അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്ന പാരിതോഷികം അവര്‍ക്ക് ലഭിക്കും എന്ന് കണക്കു കൂട്ടുന്നു.അവസാനം അയാള്‍ നേരത്തെ പറഞ്ഞത് പോലെ ഭാര്യ പോലീസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ഒരു പള്ളിയില്‍ വച്ച് ശാന്തന്‍ ആയി കീഴടങ്ങുകയും ചെയ്യുന്നു. സിനിമ ഈ ഭാഗത്തിലേക്ക് പോകുന്നില്ല.പിടിയിലായപ്പോള്‍ അയാള്‍ ഒമ്പത് കൊലപാതകങ്ങള്‍ക്കും ഏഴു കൊലപാതക ശ്രമങ്ങള്‍ക്കും കേസ് ചുമത്തപ്പെട്ടൂ.എന്നാല്‍ 79 കുറ്റകൃത്യങ്ങള്‍ അയാള്‍ നടത്തിയതായി അവകാശപ്പെട്ടു.കൂടുതലും കൊലപാതകങ്ങള്‍!!

   പരമ്പര കൊലയാളികളെ ആസ്പദം ആക്കിയുള്ള ചിത്രങ്ങള്‍ പലപ്പോഴും അവരുടെ കൃത്യങ്ങളിലേക്ക് അധികം കടന്നു ചെല്ലുന്നതിനു പകരം വൈകാരികം ആയ അവരുടെ വശങ്ങളിലേക്ക് ആകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.ഇവിടെയും അത് തന്നെ സംഭവിച്ചിട്ടുണ്ട്.ഹിറ്റ്‌ലറുടെ ഭരണത്തിലെ ആദ്യ നാളുകളിലെ അടിച്ചമര്‍ത്തല്‍ ചിത്രത്തില്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നും ഉണ്ട്.വിദഗ്ധമായി ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം അവിടെ സ്പഷ്ടമാണ്.ഒരു docu-cinema എന്നത്തില്‍ നിന്നും കൊലയാളിയുടെ മറ്റു ചില വശങ്ങളിലേക്കും ചിത്രം സഞ്ചരിച്ചത് നല്ലൊരു ഉദ്യമം ആയിരുന്നു.ചലച്ചിത്രം ഉണ്ടാക്കിയ ചലനത്തെക്കാളും പീറ്റര്‍ കൂര്‍ട്ടന്‍ എന്ന രക്തദാഹി ആയ,മാദ്ധ്യമങ്ങള്‍ "ദാസല്ടോര്ഫിലെ രക്തരക്ഷസ്സ്" എന്ന് കൊലപാതകിയുടെ ജീവ ചരിത്രം ആയിരിക്കും കൂടുതല്‍ ഭയാനകം.











 



  

743.10 RILLINGTON PLACE(ENGLISH,1971)

743.10 RILLINGTON PLACE(ENGLISH,1971),|Crime|Drama|,Dir:-Richard Fleischer,*ing:-Richard Attenborough, Judy Geeson, John Hurt .




   "I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill."

  തന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി തിരഞ്ഞെടുത്ത വഴി കൊലപാതകം ആയിരുന്നു.അയാളുടെ കുറ്റ സമ്മതത്തിന്റെ ഇടയില്‍ ഉള്ള വാചകങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അയാളുടെ കൊലപാതക പരമ്പര ഭാവിയില്‍ ഇംഗ്ലണ്ടിലെ "മോശമായ" രീതിയില്‍ പ്രസിദ്ധി നേടിയ ആ സ്ഥലത്തിന്‍റെ രൂപഘടന പോലും മാറ്റി മറിച്ചു.മനുഷ്യന്‍റെ വൈകൃതമായ മനസ്സിന്റെ ചെയ്തികളോടൊപ്പം നീതി പീഠം പോലും തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുക ഉണ്ടായി ഈ കേസിന്‍റെ അവസാനം.10 Rillington Place ല്‍ എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞാല്‍ മാത്രമേ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷവും സംസാരവിഷയം ആയ ഈ കേസിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

   എട്ടോളം സ്ത്രീകളെ കൊല്ലപ്പെടുത്തിയ ജോണ്‍ ക്രിസ്റ്റി എന്നയാളുടെ വിലാസം ആയിരുന്നു 10 Rillington Place.ആദ്യ ലോക മഹായുദ്ധത്തില്‍ ഭാഗം ആവുകയും യുദ്ധത്തില്‍ പരുക്കേറ്റത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച്‌ കുടുംബ ജീവിതത്തിലേക്ക് മാറിയ ജോണ്‍ രണ്ടാം ലോക മഹായുദ്ധത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചു.ഒരു പക്ഷെ സമൂഹത്തിനു മുന്നില്‍ അയാളുടെ ഈ പശ്ചാത്തലം തന്നെ ആയിരിക്കണം ആളുകള്‍ക്ക് അയാളോടും അയാളുടെ പ്രായത്തേയും ബഹുമാനിക്കാന്‍ കാരണം.ഓഫീസിലെ ജോലിയും ആയി തന്‍റെ ഭാര്യ ആയ എതെലിനോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ തികഞ്ഞ ഒരു കുറ്റവാളിയും ആയിരുന്നു.സൈനിക സേവനത്തിന്റെ ഇടയില്‍ പലപ്പോഴായും പിന്നീടും നാലോളം പ്രാവശ്യം കുറ്റകൃത്യങ്ങള്‍ നടത്തിയ അയാള്‍ എന്നാല്‍ അതെല്ലാം മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥം ആയി മറച്ച് വച്ചു.തന്‍റെ ജീവിത ശൈലി കണ്ടു അയാളില്‍ വിശ്വാസം വരുന്ന തന്‍റെ ഇരകളോട് അവരുടെ അസുഖങ്ങള്‍ പോലെ ഉള്ള പ്രശ്നങ്ങള്‍ മാറ്റി തരാം എന്ന് പറഞ്ഞു അവരെ വിഷ വാതകം ശ്വസിപ്പിച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച് ആണ് കൊലപ്പെടുത്തിയിരുന്നത്.

   മൃതദേഹങ്ങള്‍ ആ കെട്ടിടത്തിന്റെ ചുറ്റുപാടുകളില്‍ തന്നെ ആണ് അയാള്‍ ഒളിപ്പിച്ചിരുന്നത് ഫാക്റ്ററി ജീവനക്കാരി ആയ.റൂത്ത്,അയാളുടെ സഹ പ്രവര്‍ത്തക ആയ മുറ്യല്‍ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ ആണ് സിനിമയ്ക്ക് ആധാരം.ഇവാന്‍സ്-ബെറില്‍ ദമ്പതികള്‍ അവരുടെ മകളായ ജെരാള്‍ടിനും ആയി ജോണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിക്കാന്‍ വരുന്നു.ഇവാന്‍സ് വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നുവെങ്കിലും തന്‍റെ ജോലിയെക്കുറിച്ച് ഒക്കെ വിടുവായത്തം പറയുകയും അത് വഴി തന്‍റെ കുറവുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളായിരുന്നു.ഭാര്യയും ആയുള്ള അയാളുടെ വഴക്കുകള്‍ സമീപവാസികള്‍ക്ക്‌ അറിയാവുന്നതും ആയിരുന്നു.സുന്ദരിയായ ബെറില്‍ ജോണ്‍ ക്രിസ്റ്റിയുടെ അടുത്ത ഇര ആകാന്‍ ഉള്ള അവസ്ഥ ഉണ്ടാകുന്നു.രണ്ടാമതൊരു കുട്ടിയെ കൂടി വളര്‍ത്താന്‍ ഉള്ള വരുമാനം ഇല്ലാതിരുന്ന അവര്‍ ബെറില്‍ രണ്ടാമതും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭചിദ്രം നടത്താന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി അധികം ചിലവില്ലാതെ അത് ചെയ്യുന്ന ഒരു ഡോക്റ്ററെതിരയുന്നു. അപ്പോഴാണ്‌ തന്‍റെ സൈനിക സേവന കാലത്ത്  വൈദ്യ ശാസ്ത്ര രംഗത്ത്‌ അഗാധമായ ജ്ഞാനം തനിക്കു ലഭിച്ചെന്ന് ബോധ്യപ്പെടുത്തി ജോണ്‍, ബെറിലിനെ തന്‍റെ വരുതിയിലാക്കുന്നു.ഇവാന്സിന്റെ സമ്മതത്തോടെ നടന്ന "ഗര്‍ഭചിദ്രം" എന്നാല്‍ ബെറിലിന്റെ മരണത്തിലേക്ക് ഉള്ള കയ്യൊപ്പ് ആണെന്ന് അയാള്‍ അറിഞ്ഞില്ലെന്നു മാത്രം.

   ഗര്‍ഭചിദ്രം നടന്നതിന്റെ ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ ബെറില്‍ മരിച്ചു എന്ന് ജോണ്‍ ,ഇവാന്സിനെ വിശ്വസിപ്പിക്കുന്നു.പോലീസിന്റെ അടുക്കല്‍ പോകാന്‍ തീരുമാനിച്ച ഇവാന്‍സിനെ ജോണ്‍ ക്രിസ്റ്റി പല രീതിയിലും പിന്തിരിപ്പിക്കുന്നു.അന്ന് രാത്രി കൈ കുഞ്ഞായ മകളെയും ഏല്‍പ്പിച്ചു നാട് വിട്ട ഇവാന്‍സ് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ എത്തിയ സമയം ജോണ്‍ ക്രിസ്റ്റി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു.പിന്നീട് സാഹചര്യങ്ങള്‍ മൂലം പശ്ചാത്താപ വിവശന്‍ ആയ ഇവാന്‍സ് പോലീസിനോട് സത്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു.അയാള്‍ ആദ്യം മുതല്‍ തന്നെ ജോണ്‍ ക്രിസ്റ്റിയുടെ പേര് പറയുന്നും ഇല്ല.കാരണം ജോണ്‍ അയാളുടെ മാനസിക നില അങ്ങനെ ആക്കിയിരുന്നു.ആ സമയത്ത് തന്നെ തന്‍റെ മകളുടെയും മരണ വാര്‍ത്ത‍ അറിഞ്ഞ അയാള്‍ കൊലപാതകങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഇവാന്‍സ്.കോടതിയില്‍ പിന്നീട് 10 Rillington Place ന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നും മൃത ദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ജോണ്‍ ക്രിസ്റ്റി സാക്ഷി ആയി ഇവാന്‍സിന് എതിരെ മൊഴി നല്‍കുകയും ചെയ്തു.


  പലപ്പോഴായി മൊഴികള്‍ മാറ്റി പറഞ്ഞ ഇവാന്‍സിനു വധ ശിക്ഷ ലഭിക്കാന്‍  അധികം താമസം ഉണ്ടായില്ല.എന്നാല്‍ ഈ സമയം തന്‍റെ ഭര്‍ത്താവിനെ കുറിച്ച് പലതും മനസ്സിലാക്കിയ ഭാര്യ എതെലിനേയും അയാള്‍ കൊലപ്പെടുത്തി ശവശരീരം ചുവരുകളുടെ ഇടയില്‍ ഒളിപ്പിക്കുന്നു.പിന്നീട് അവിടത്തെ ചെറിയ പണികള്‍ക്ക് ആയി വന്ന തൊഴിലാളികള്‍ അവരുടെ ശവശരീരം കണ്ടെത്തുമ്പോള്‍ അനാവരണം ചെയ്യപ്പെട്ടത് ക്രൂരനായ ഒരു കൊലയാളിയെ ആയിരുന്നു.തന്‍റെ ഭാര്യ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റി എന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച ജോണിന്‍റെ പൊയ്മുഖം അവിടെ അഴിയുന്നു.പിടികിട്ടാപ്പുള്ളിയായി ആയാല്‍ മാറിയതിനു ശേഷവും മൂന്നോളം കൊലപാതകങ്ങള്‍ അയാള്‍ നടത്തി.എന്നാല്‍ ഇതിലും എല്ലാം ഭീകരം ആയിരുന്നു അയാള്‍ നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ച രീതി.തെറ്റിദ്ധരിക്കപ്പെട്ട കോടതി വധ ശിക്ഷ നല്‍കിയ  ഇവാന്‍സിന്റെ വിധി നിശിതമായി വിമര്‍ശിക്കപ്പെട്ടൂ.പോലീസിനെയും കോടതിയേയും അതി വിദഗ്ധമായി തന്‍റെ ഇരകളെ പോലെ തന്നെ ജോണ്‍ ക്രിസ്റ്റി കബളിപ്പിച്ചിരുന്നു.


    ബെറിലിനെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ജോണ്‍ ക്രിസ്റ്റി പിനീട് സമ്മതിക്കുകയും ഒപ്പം തന്‍റെ മറ്റു കൊലപാതകങ്ങളും ഏറ്റു പറഞ്ഞിരുന്നു,ജെരാള്‍ടിന്റെ ഒഴികെ.എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ജോണ്‍ ക്രിസ്റ്റി ആണ് അതും ചെയ്തതെന്ന് മനസ്സിലാക്കി തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഇംഗ്ലണ്ടിലെ നീതി വ്യവസ്ഥ ഇവാന്‍സിനോട് "മരണാന്തര മാപ്പ്" അപേക്ഷിക്കുകയും ഉണ്ടായി.ഇതിനോടൊപ്പം വന്ന പല തെറ്റുകള്‍ കാരണം അവസാനം 1965 ല്‍ ഇംഗ്ലണ്ടില്‍ വധ ശിക്ഷ നിര്‍ത്തലാക്കാന്‍ പോലും ഈ സംഭവങ്ങള്‍ വഴി തെളിച്ചു.ജോണ്‍ ക്രിസ്റ്റി ആയി അഭിനയിച്ച സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ജോണ്‍ ക്രിസ്റ്റിയുടെ വലിഞ്ഞ ശബ്ദം പോലുള്ള പലതും ഓര്‍മിപ്പിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

  കേസിന്‍റെ പലപ്പോഴും ആയി ശേഖരിച്ച രേഖകളുടെ ഒപ്പം സംഭവം നടന്ന 10 Rillington Place ല്‍ തന്നെ ആണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതും.ഒരു ക്രൈം ഡ്രാമ എന്നതിലുപരി കണ്മുന്നില്‍ അവതരിപ്പിക്കപ്പെട്ട വെറുക്കപ്പെടേണ്ട വ്യക്തിത്വും മനസ്സ് നിറയെ വൈകൃതം ആയ കുറ്റകൃത്യ വാസന ഉള്ള ജോണ്‍ ക്രിസ്റ്റിയുടെ ജീവ ചരിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ച ചിത്രം ആയിരുന്നു 10 Rillington Place എന്ന് പറയാം.ചെറുപ്പത്തില്‍ തനിക്കു നേരിട്ട കളിയാക്കലുകള്‍ ആയിരിക്കാം ജോണ്‍ ക്രിസ്റ്റിയുടെ മനസ്സില്‍ ഇത്തരം ചിന്തകള്‍ നിറച്ചിരുന്നത്. തന്‍റെ ലക്‌ഷ്യം പന്ത്രണ്ടോളം കൊലപാതകങ്ങള്‍ ആണെന്ന് പറഞ്ഞ ഒരു കുറ്റവാളി പരമ്പര കൊലപാതകികളില്‍ ഇന്നും വെറുക്കപ്പെട്ട പേരായി തന്നെ അവശേഷിക്കുന്നു.1953 ജൂലൈ 15 നു അയാള്‍ തൂക്കിലെറ്റപ്പെട്ടൂ.

Monday, 24 April 2017

742.MISSING WOMAN(KOREAN,2016)

742.MISSING WOMAN(KOREAN,2016),|Mystery|Thriller|,Dir:-Eon-hie Lee,*ing:-Ji-won Uhm, Hyo-jin Kong, Joon Go.

     ജീവിതം നമുക്കായി കാത്തു വച്ചിരിക്കുന്നത് എന്താണ് എന്ന് അറിയാതെ സന്ദര്ഭങ്ങൾക്കു അനുസരിച്ചു മായറ്റങ്ങൾക്കു വിധേയം ആവുക എന്ന പ്രക്രിയയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും നിത്യേന ചെയ്തു കൊണ്ടിരിക്കുന്നത്.ചുരുക്കത്തിൽ,എല്ലാ സംഭവങ്ങളെയും ആപ്രതിക്ഷിതം എന്നു പറയേണ്ടി വരും.ജീ സുൻ പ്രഗത്ഭൻ ആയ ഒരു ഡോക്റ്ററെ തന്റെ ജീവിതപങ്കാളി ആക്കുമ്പോൾ ഒരിക്കലും അയാളിൽ നിന്നും പിരിയേണ്ടി വരും എന്ന് കരുതിയില്ലായിരിക്കും.അതിലും ഏറെ തന്റെ മകളുടെ തിരോധാനവും.അവൾ തന്റെ മോശപ്പെട്ട സ്വപ്നങ്ങളിൽ പോലും ചിന്തിക്കാത്ത ഒന്നാകും അത്.

   കാരണം,ഹാൻ മേയെ അവൾ അത്രയധികം വിശ്വസിച്ചിരുന്നു.അപ്രതീക്ഷിതമായി തന്റെ മകളെ സൂ ജീൻ ഹാൻ മേയെ നോക്കാൻ ഏല്പിക്കുമ്പോൾ ആ ബന്ധം സ്വന്തം ആയ ഒരാളോട് തോന്നുന്ന അത്ര ആകുമെന്ന് അവരും കരുതിയിരുന്നില്ല.തന്റെയും  മകളുടെയും വിശ്വാസം ഹാൻ മേ അവരിൽ നിന്നും പിടിച്ചു എടുക്കുക ആയിരുന്നു;അവരുടെ സ്നേഹവും പരിചരണവും വഴി.തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടം ആയ വിവാഹമോചന കേസിലെ നിർണായകം ആയ ഒരു സമയത്താണ് സൂ ജിനു അവളുടെ മകളെ നഷ്ടമാകുന്നത്.ഒപ്പം ഹാൻ മേയും അപ്രതിക്ഷം ആയി.മകൾ മരണപ്പെട്ടോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നറിയാത്ത ഒരു അമ്മ.അവൾക്കു മകളെ കുറിച്ചു അറിഞ്ഞേ തീരൂ.കാരണം രണ്ടാണ്.

  ഒന്നു,സ്വാഭാവികം ആയ മാതൃസ്നേഹം തന്നെ.രണ്ടാമതായി തന്റെ ഭാഗത്തു തെറ്റു ഉണ്ടെന്നു കരുതുന്നവരെ,അവർ തെറ്റാണ് എന്നു മനസ്സിലാക്കിക്കുക.എന്നാൽ ഹാൻ മേയെ കുറിച്ചു അന്വേഷിച്ചു ഇറങ്ങിയ സൂ ജിന്നെ കാത്തിരുന്നത് രഹസ്യങ്ങളുടെ ഒരു നിലവറ ആയിരുന്നു.സൂ ജിന്റെ പ്രതീക്ഷകൾക്ക് അപ്പുറം ഉള്ള സംഭവങ്ങൾ ആണ് പിന്നീട് സംഭവിക്കുന്നത്.അവ എന്താണെന്നറിയാണ് ചിത്രം കാണുക.തരക്കേടില്ലാതെ അവതരിപ്പിച്ച ഒരു കൊറിയൻ മിസ്റ്ററി ചിത്രം ആണ് "Missing Woman".സൂ ജിന്റെ മകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം കൊറിയൻ ചിത്രങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തില്ല!!

More movie suggestions @ www.movieholicviews.blogspot.ca

 

   

741.MEMORIES OF MURDER(KOREAN,2003)

|
741.MEMORIES OF MURDER(KOREAN,2003),|Mystery|Crime|,Dir:-Joon Ho Bong,*ing:-Kang-ho Song, Sang-kyung Kim, Roe-ha Kim .

   "മഴയുടെ കുളിരില്‍ ,ഇരുളിന്‍റെ കറുപ്പില്‍ ഉന്മാദത്തില്‍ ആകുന്ന കൊലപാതകി.സംഘര്‍ഷഭരിതം ആയ രാഷ്ട്രീയാവസ്ഥ.കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവലോകനങ്ങള്‍ പരിചിതം അല്ലാത്ത കുറ്റാന്വേഷകര്‍."കൊറിയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കൊലപാതക പരമ്പരയുടെ കാലഘട്ടത്തെ ആകെ മൊത്തത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.1986 മുതല്‍ 1991 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊല്ലപ്പെട്ടത് പത്തോളം സ്ത്രീകള്‍.ഹോസോംഗ് എന്ന ചെറിയ കൊറിയന്‍ പട്ടണത്തില്‍ ലൈംഗികമായി പീഡനം നടത്തിയതിനു ശേഷം ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ അവശേഷിപ്പിച്ചത് ഒട്ടേറെ ദുരൂഹതകള്‍ ആയിരുന്നു.സ്ത്രീകളെ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ആയിരുന്നു ബന്ധനസ്ഥര്‍ ആക്കി ആയിരുന്നു കൊലപ്പെടുത്തിയിരുന്നത്.മഴയുടെ ശീതളതയില്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്ന സ്ത്രീകള്‍ ആയിരുന്നു കൊലപാതകിയുടെ ഇരകള്‍.മഴയും ഇരുട്ടും ഈ കൊലപാതകങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നുണ്ട്.

    ബോംഗ് ഹോ ജൂന്‍ അവതരിപ്പിച്ച Memories of Murder എന്ന കൊറിയന്‍ ചിത്രം പ്രതിപാദിക്കുന്നത് ഹോസോംഗിലെ കൊലപാതകങ്ങളെ കുറിച്ചാണ്.ചിത്രം അവതരിപ്പിക്കുന്നത്‌ പാര്‍ക്ക് ഡൂ മാന്‍ എന്ന കുറ്റാന്വേഷകനിലൂടെ.ചിത്രത്തിനു ആസ്പദം ആയ സംഭവങ്ങളുടെ കാലഘട്ടത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്.ശാസ്ത്രീയ അവലോകനങ്ങള്‍ക്ക്‌ വലിയ സ്ഥാനം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍  കൊലയാളി എന്തെങ്കിലും തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലം കുറ്റകൃത്യം നടന്ന അതെ സമയം പോലെ കാത്തു സൂക്ഷിക്കാന്‍ ഉള്ള സാമാന്യ യുക്തി പോലും അന്യം ആയിരുന്നു അന്ന്.ഓടയില്‍ കണ്ടെത്തിയ ആദ്യ സ്ത്രീ ശരീരം പിന്നില്‍ ആയി കൈകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ പാര്‍ക്കും സഹായിയും പിന്തുടര്‍ന്ന രീതികള്‍ ഒരു പക്ഷേ ആധുനിക കുറ്റാന്വേഷണ രീതികളെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു.കുറ്റവാളിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ തനിക്കു അവരെ മനസ്സിലാകും എന്ന് പാര്‍ക്ക്  വിശ്വസിക്കുന്നു.മര്‍ദ്ദനമുറകളിലൂടെ പ്രതികള്‍ കുറ്റം സമ്മതിക്കും എന്ന് സഹായിയും.

   ഇവരുടെ അടുക്കലേക്കു ആണ് സിയോളില്‍ നിന്നും സിയോ എന്ന കുറ്റാന്വേഷകന്‍ വരുന്നത്.ശാസ്ത്രീയമായ രീതിയില്‍ സിയോ കൊലപാതകങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുംനോള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ പോയും ഒരു മുടി പോലും തെളിവായി കിട്ടാത്തതിനാല്‍ ബുദ്ധ സന്യാസികളുടെ മന്ദിരത്തിലും ആണുങ്ങള്‍ കുളിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണം എന്ന അഭിപ്രായം ആണ് പാര്‍ക്കിനു.വ്യത്യസ്ത രീതികള്‍ അവലംബിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ അവരില്‍ പതിവായിരുന്നു.കുറ്റവാളി ആക്കാന്‍ സാധിക്കുന്ന ആളെ കണ്ടെത്തി അയാളെ ഭീഷണിയിലൂടെയും മറ്റും കേസിന് തുമ്പ് കണ്ടെത്താന്‍ പാര്‍ക്ക് ശ്രമിക്കുന്നു.മാനസിക വളര്‍ച്ച ഇല്ലാത്ത യുവാവ്,ഫാക്റ്ററി തൊഴിലാളി എന്നിവ ഉദാഹരണങ്ങള്‍.എന്നാല്‍ സിയോ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു കൊലപാതകം നടന്നിട്ടുണ്ടാകം ഏന് സംശയിക്കുന്നു.അതിനു നിരത്തിയ കാരണങ്ങള്‍ ആയിരുന്നു അടുത്ത് കാണാതായ ചുവന്ന വസ്ത്രം ധരിച്ച മഴ ഉള്ള രാത്രി കാണാതായ സ്ത്രീ.മറ്റു രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോഴും മഴ ഉണ്ടായിരുന്നു.അവര്‍ ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും ആയിരുന്നു.

   ഈ അവസരത്തില്‍ ആണ് റേഡിയോയില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അനുസരിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഒരു പ്രത്യേക ഗാനം പ്രേക്ഷകാഭ്യാര്‍ത്ഥന മാനിച്ചു വയ്ക്കുന്ന ദിവസം ആണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌ എന്നും മനസ്സിലാകുന്നത്.അതിനോടൊപ്പം നേരത്തെ ലഭിച്ച തെളിവുകള്‍ കൂടി ആകുമ്പോള്‍ ഒരു പരമ്പര കൊലപാതകിയുടെ വിചിത്രം ആയ കുറ്റകൃത്യ രീതി ആണ് അനാവരണം ചെയ്യപ്പെടുന്നത്.ആ ഗാനങ്ങള്‍ ആവശ്യപ്പെട്ട പാര്‍ക്ക് ഹ്യേന്‍ ഗ്യൂവിനെ പോലീസ് പ്രതിയെന്നു സംശയിക്കുന്നു.എന്നാല്‍ അയാള്‍ ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.തന്‍റെ രീതികളിലെ പാളിച്ചകള്‍ മനസ്സിലാക്കിയ പാര്‍ക്ക് സിയോയുടെ ഒപ്പം അന്വേഷണ വഴിയില്‍ സഞ്ചരിച്ചു തുടങ്ങുന്നു.എന്നാല്‍ കുറ്റകൃത്യം തങ്ങളുടെ കയ്യില്‍ അത്യാവശ്യത്തിനു തെളിവുണ്ടായിട്ടു പോലും തെളിയിക്കാന്‍ കാഴിയാതെ വരുമ്പോള്‍ സിയോ പഴയ പാര്‍ക്കിന്റെ രീതികളിലേക്ക് മാറി തുടങ്ങുന്നതായി കാണാന്‍ സാധിക്കുന്നു.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പാര്‍ക്ക് പ്രതിയാക്കാന്‍ ശ്രമിച്ച മാനസിക വളര്‍ച്ചയില്ലാത്ത യുവാവിന്റെ മൊഴികളില്‍ നിന്നും പ്രധാനപ്പെട്ട ഒരു വസ്തുത അവര്‍ കണ്ടെത്തുന്നു.അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും കൊലപാതക രീതി അവന്‍ വിശദീകരികുന്നത്അവന്‍ നേരിട്ട് കണ്ട പോലെ ആയിരുന്നു.അവനെ സാക്ഷി ആക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അന്ന് രാത്രി ഉണ്ടായ സംഭവങ്ങളില്‍ അവന്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.ഇനി പോലീസിന്റെ മുന്നില്‍ ഉള്ളത് പ്രതിയുടെ എന്ന് സംശയിക്കുന്ന ശരീര ദ്രാവകങ്ങള്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ നിന്നും ലഭിച്ചിരുന്നു.കൊറിയയില്‍ ഡി എന്‍ ഏ പരിശോധന നടത്താന്‍ സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് അത് അമേരിക്കയിലേക്ക് അയച്ചു അവര്‍ കാത്തിരിക്കുന്നു.ആ സമയം വീണ്ടും ഒരു കൊലപാതകം സമാനമായ രീതിയില്‍ സംഭവിക്കുന്നു.ഇത്തവണ ഇര ഒരു സ്ക്കൂള്‍ പെണ്‍ക്കുട്ടി ആയിരുന്നു.

   പ്രതി എന്ന് സംശയിക്കുന്ന പാര്‍ക്ക് ഹേന്‍ ഗ്യൂവിനെ സിയോ അതിന്റെ ദേഷ്യത്തില്‍ കൊല്ലപ്പെടുത്താന്‍ പോകുമ്പോള്‍ ആണ് അയാള്‍ അല്ല പ്രതി എന്ന രീതിയില്‍ ഉള്ള പരിശോധനാഫലം അമേരിക്കയില്‍ നിന്നും വരുന്നത്.പ്രതി ആരെന്നു കണ്ടെത്താന്‍ ആകാതെ അവര്‍ ആ റെയില്‍വേ പാളത്തില്‍ നില്‍ക്കുന്നിടത്ത് നിന്നും കാലം മുന്നോട്ട് പോയി 2003 ല്‍ നില്‍ക്കുമ്പോള്‍ പഴയ കുറ്റാന്വേഷകന്‍ പാര്‍ക്ക് ഇപ്പോള്‍ പഴയ ജോലി ഉപേക്ഷിച്ച് സെയില്‍സ് മാന്‍ ആയി പണിയെടുക്കുന്നു.അയാള്തനിക്ക് ആദ്യമായി മൃതദേഹം ലഭിച്ച ഓടയ്ക്കരുകില്‍ വെറുതെ ഒന്ന് നോക്കി നില്‍ക്കുമ്പോള്‍ ആണ് അവിടെ ഒരു ചെറു പെണ്‍ക്കുട്ടി വരുന്നത്.അന്ന് രാവിലെ മറ്റൊരാളും അവിടെ അതേ രീതിയില്‍ ആ ഓടയിലേക്കു നോക്കിയെന്നും  അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ചെയ്ത ഒരു പ്രാധാനപ്പെട്ട കാര്യവും ആയി ആ ഓടയ്ക്ക്‌ ബന്ധം ഉണ്ടെന്നു പറഞ്ഞാതായി പറയുന്നു.അയാളെ കണ്ടാല്‍ എങ്ങനെ ഇരിക്കും എന്ന പാര്‍ക്കിന്റെ ചോദ്യത്തിന് സാധാരണ ആയ ഒരു മുഖം എന്നായിരുന്നു അവളുടെ ഉത്തരം.കുറ്റവാളികളുടെ കണ്ണില്‍ നോക്കി പ്രതിയെ കണ്ടെത്തുന്ന പാര്‍ക്ക് ഒരു പക്ഷേ തന്‍റെ കണ്ണുകളിലൂടെ സ്ക്രീനില്‍ നോക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രതിയെ തിരയുന്നുണ്ടാകാം.

  കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം അവ തെളിയിക്കാന്‍ ആയില്ലെങ്കില്‍ അവയുടെ അന്വേഷണം അവസാനിപ്പിക്കുന്ന Statute of Limitation ഈ കേസില്‍ നിലവില്‍ വന്നെങ്കിലും 2004 ല്‍ സമാനമായ രീതിയില്‍ ഒരു പെണ്‍ക്കുട്ടി മരിക്കുമ്പോള്‍ വീണ്ടും ഈ കേസ് പോലീസിന്റെ മനസ്സില്‍ വന്നിരുന്നു.ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണം നടന ഈ സംഭവം ഇന്നും ദുരൂഹം ആയി തന്നെ അവശേഷിക്കുന്നു.കൊലപാതകിയുടെ ശ്രദ്ധയെക്കാളും പോലീസിന്റെ തുടക്കത്തില്‍ ഉള്ള അശ്രദ്ധയും മതിയാ പരിശീലനവും ശാസ്ത്രീയ അപഗ്രഥനങ്ങളുടെ അഭാവവും എല്ലാം ആയിരിക്കാം ഈ കേസിനെ ഇന്നും ദുരൂഹം ആയി അവശേഷിപ്പിച്ചത്.കൊറിയന്‍ ക്രൈം സിനിമകളെ മനോഹരം ആക്കുന്ന,കൊലപാതകങ്ങളെ സുന്ദരമാക്കുന്ന മഴയുടെ നനവുള്ള ഇരുട്ടിന്‍റെ ഭംഗി വ്യക്തമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു Memories of Murder.ഹോസോംഗ് കൊലപാതകങ്ങള്‍ പലപ്പോഴായി സിനിമകള്‍ക്കും ടെലിവിഷന്‍ സീരീസുകള്‍ക്കും വിഷയം ആയിട്ടുണ്ടെങ്കിലും നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷക പിന്തുണയും ലഭിച്ച ഈ ചിത്രം ഇന്ന് കൊറിയന്‍ സിനിമകളിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.പിന്നീട് വന്ന സമാന പ്രമേയം ഉള്ള പല ചിത്രങ്ങളും അവലംബിച്ചിരിക്കുന്നത് ഇതേ രീതി ആണ്.ഒരു പക്ഷേ കൊലപാതകങ്ങളുടെ സൗന്ദര്യം അവതരിപ്പിച്ച കൊറിയന്‍ സിനിമകളിലെ പ്രധാനപ്പെട്ട സിനിമ തന്നെ ആണ് Memories of Murder എന്ന് നിസംശയം പറയാം.

  ഹോസോംഗിലെ കൊലപാതകി ഇന്നും കാത്തിരിക്കുന്നുണ്ടാകാം മഴയുള്ള രാത്രിയില്‍ അയാളെ ഉന്മാദാവസ്ഥയില്‍ എത്തിക്കുന്ന ആ പാട്ടില്‍ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ തന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളിലൂടെ പ്രാപിച്ചു അവളുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍...അയാളുടെ കൊലപാതകങ്ങളുടെ ഓര്‍മയില്‍!!!

Thursday, 20 April 2017

740.CITIZEN X(ENGLISH,1995)

740.CITIZEN X(ENGLISH,1995),|Crime|Biography|,Dir:-Chris Gerolmo,*ing:-Stephen Rea, Donald Sutherland, Max von Sydow


  “The Soviet Union doesn’t have serial killers! It is a decadent, western phenomenon.”

പ്രതിച്ഛായ ബാധ്യത ആയി തീര്‍ന്ന ഭരണക്കൂടത്തിന്റെ ഒരു വക്താവിന്റെ വാക്കുകള്‍ ആണിവ.പരമ്പര കൊലപാതകികളുടെ ഇരകളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കൊലയാളിയുടെ 52 ഇരകള്‍ക്ക് കാരണമായ സമീപനം മേല്‍പ്പറഞ്ഞ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.മിഖായേല്‍ ഗോര്‍ബചോവിന്റെ "ഗ്ലാസ്നോസ്റ്റ്‌" നയങ്ങള്‍ നില നിന്നിരുന്ന റഷ്യ ആണ് പശ്ചാത്തലം.പരമ്പര കൊലപാതകികള്‍ എന്നത് വൈദേശികമായ ഒരു മിഥ്യാധാരണ ആണെന്ന നിലപാട് ആണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.അതിനോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം ശരി ആണെന്ന് ലോകത്തോട്‌ വിളിച്ചു പറയുന്നതിന്‍റെ ഭാഗമായി പൊതു ജനമദ്ധ്യത്തില്‍ നിന്നും മറച്ചു വയ്ക്കേണ്ടി വരുന്നു ആ കൊലപാതകങ്ങള്‍.ഒപ്പം തങ്ങളുടെ സാങ്കേതിക വളര്‍ച്ചയെ കുറിച്ചുള്ള അമിതമായ ആത്മവിശ്വാസവും കൊണ്ടെത്തിക്കുന്നത് "ചിക്കാറ്റിലോ" യില്‍ ആണ്.

   എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ റഷ്യന്‍ പോലീസിനെ കുരുക്കിയ പരമ്പര കൊലപാതകിയുടെ കഥ അവതരിപ്പിക്കുക ആണ് HBO യുടെ ടെലിവിഷന്‍ സിനിമ ആയ Ctizen X ലൂടെ.പാടം ഉഴുന്നതിന്റെ ഇടയില്‍ ആണ് ആദ്യ മൃത ദേഹം ലഭിക്കുന്നത്.ആ ഭാഗത്ത്‌ തന്നെ തെളിവുകള്‍ കാണും എന്ന് പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരെ അയക്കുന്ന പോലീസ് ഫോറന്‍സിക് വിദഗ്ധന്‍ ബുറക്കോവിനായി അവര്‍ അന്ന് കൊണ്ട് വന്നത് ഏഴു മൃതദേഹങ്ങള്‍ കൂടി ആയിരുന്നു.ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം മനസ്സിലായ ബുറക്കോവ്ഉന്നത കമ്മിറ്റിയുടെ മുന്നില്‍ തന്‍റെ സംശയം അവതരിപ്പിക്കുന്നു.ഒരു രാത്രിയില്‍ വിശ്രമം ഇല്ലാതെ 8 മൃതദേഹങ്ങളുടെ പരിശോധന നടത്തിയത് ബുറക്കോവിന്റെ മടുക്കാത്ത മനസ്സിന്‍റെ കഴിവ് ആണെന്ന് മനസ്സിലാക്കിയ കേണല്‍ ഫെറ്റിസോവ് കുറ്റാന്വേഷണത്തില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും അയാളെ കൊലപാതകങ്ങളുടെ അന്വേഷണ ചുമതല നല്‍കി.

  സമാനമായ ചിന്താഗതിക്കാര്‍ ആയിരുന്നു ബുറക്കോവും കേണല്‍ ഫെറ്റിസോവും.ബുറക്കോവ് അല്‍പ്പം കൂടി വൈകാരികതയ്ക്ക് അടിമപ്പെട്ടു പോകുന്ന ആള്‍ ആയിരുന്നു എന്ന് മാത്രം.തന്‍റെ മേല്‍ ഉദ്യോഗസ്ഥര്‍ ശകാരിക്കുമ്പോള്‍ കരയുകയും ,തന്നെ കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷത്താല്‍ കരയുകയും ചെയ്തിരുന്ന ബുറക്കോവ് എന്നാല്‍ വര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ലക്ഷ്യമായ പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു.തന്‍റെ ആവശ്യങ്ങള്‍ കമ്മിറ്റി പലപ്പോഴും നിരാകരിച്ചു കൊണ്ടിരുന്നപ്പോള്‍ പോലും.ഒരിക്കല്‍ സംശയത്തിന്‍റെ പേരില്‍ ചിക്കാറ്റിലോയെ പിടിക്കൂടിയപ്പോള്‍ പോലും പാര്‍ട്ടി അംഗം ആണെന്ന കാരണത്താല്‍ വിട്ടയക്കുക ആണ് ഉണ്ടായിരുന്നത്.ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറാതിരുന്ന സാങ്കേതിക വിദ്യയും അന്ന് വിനയായി.

  ഇനി ആരാണ് ചിക്കാറ്റിലോ?ഒരു പക്ഷെ അമ്പതിലേറെ കൊലപാതകങ്ങള്‍ നടത്താനും മാത്രം ശക്തന്‍ ആണോ അയാള്‍ എന്ന് സംശയിക്കാവുന്ന രൂപത്തോട് കൂടിയ ആത്മവിശ്വാസം ഇല്ലാത്ത,കിടപ്പറയില്‍ പരാജയമായ,ജോലി സ്ഥലത്ത് പരിഹസിക്കപ്പെട്ടിരുന്ന ഒരാള്‍ ആയിരുന്നു കുടുംബസ്ഥന്‍ ആയ ചിക്കാറ്റിലോ.മുന്‍ അധ്യാപകന്‍ ആയിരുന്ന അയാള്‍ ലൈംഗിക ആരോപണങ്ങള്‍ കാരണം ആ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നു.തന്‍റെ ദിവസേന ഉള്ള  ജീവിതത്തിലെ പരാജയങ്ങള്‍ അയാള്‍ മറന്നിരുന്നത് കൊലപാതകങ്ങളിലൂടെ ആയിരുന്നു.ലൈംഗിക ആയി പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടികള്‍,ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ആണ്‍ കുട്ടികള്‍ എന്നിവ അയാള്‍ക്ക്‌ തന്നില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള "വസ്തുക്കള്‍" മാത്രം ആയിരുന്നു.മരിച്ചതിനു ശേഷവും ഇരകളുടെ മേല്‍ തന്‍റെ ലൈംഗിക അഭിനിവേശം തീര്‍ക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു.

  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആയിരുന്നു അയാള്‍ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ദുര്‍ബലരായ ആളുകള്‍ ആയിരുന്നു അയാളുടെ ലക്‌ഷ്യം.തന്‍റെ 52 ഇരകളില്‍ 35 പേരും 17 നു വയസ്സില്‍ താഴെ ഉള്ളവര്‍ ആയിരുന്നു എന്നതിലൂടെ തന്നെ അയാളുടെ കൊലപാതകങ്ങളിലെ സുപ്രധാനമായ ഒരു സാദൃശ്യം ബുറക്കോവ് മനസ്സിലാകുന്നു.റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിനെ നിയോഗിച്ചെങ്കിലും മേല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊലയാളി സ്വവര്‍ഗാനുരാഗി ആണെന്ന "കണ്ടെത്തല്‍" കാരണം അത്തരം ആളുകളുടെ വേട്ടയായി മാറ്റപ്പെട്ടു.എന്നാല്‍ 8 വര്‍ഷത്തോളം തന്‍റെ കണ്ടെത്തലുകളില്‍ വിശ്വസിച്ച ബുറക്കോവ് അവസാനം ലക്‌ഷ്യം കാണുന്നു.മാറപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്ഥാനക്കയറ്റം ലഭിച്ച ഫെറ്റിസോവും ബുറക്കോവും കുറ്റാന്വേഷണത്തില്‍ ശാസ്ത്രീയം ആയ രീതികളിലേക്ക് അന്വേഷണം മാറ്റുന്നു.അമേരിക്കയുടെ FBI സഹായം വരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

   അല്‍പ്പ ദിവസത്തിന് ശേഷം ചിക്കാറ്റിലോ ആകസ്മികം ആയി പിടിയിലാകുമ്പോള്‍ അയാള്‍ തന്‍റെ 52 മത്തെ ഇരയെ വകവരുത്തിയിട്ടുണ്ടായിരുന്നു.എട്ടു വയസ്സുള്ള ഒരു പെണ്‍ക്കുട്ടി.അവളുടെ ബന്ധുവായ പോലീസുകാരന്‍ ആ മൃത ശരീരം കണ്ടപ്പോള്‍ അല്‍പ്പം നേരത്തെ അയാളെ പിടിക്കൂടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം.അധികാരത്തിന്റെ വടം വലിയില്‍ ഉള്ള ഈഗോ ഈ കേസില്‍ അവസാനം വരെ വില്ലന്‍ ആയി.അശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ട ചിക്കാറ്റിലോ തന്‍റെ കുറ്റകൃത്യങ്ങള്‍ നീണ്ട ഏഴു ദിവസം സമ്മതിക്കുന്നില്ല.കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ പുറത്തു വിടേണ്ട ദിവസം നാടകീയ സംഭവങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിക്കുന്നത്. അവസാനം ബുറക്കോവ്, ബുക്കാനോവ്സ്ക്കി എന്ന "മനശാസ്ത്ര വിദഗ്ദ്ധനെ" രംഗത്തിറക്കുന്നു.കൊലപാതക രീതികള്‍ ഉപയോഗിച്ച് കൊലപാതകിയെ കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വിശദമായ പഠനം നടത്തിയിരുന്നു.റഷ്യയില്‍ ആദ്യമായി കൊലപാതക കൃത്യങ്ങളെ പ്രതികളുടെ മനോനില അനുസരിച്ച് തെളിയിക്കുന്ന രീതികളുടെ തുടക്കം ആയിരുന്നു അതെന്ന് പറയാം.കുറ്റം ഏറ്റു പറയുന്ന ചിക്കാറ്റിലോ അതെങ്ങനെ നടപ്പാക്കി എന്ന് വിശദീകരിക്കുന്നു അവസാനം.

  തന്‍റെ കുറ്റകൃത്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാം ഒരു ഇരുമ്പ് കൂടില്‍ അടയ്ക്കപ്പെട്ട അയാളെ പിന്നീട് ശിക്ഷ ആയി വെടി വച്ച് കൊല്ലാന്‍ ഉത്തരവിടുക ആയിരുന്നു നീതി പീഠം അവസാനം.റോബര്‍ട്ട് കല്ലന്‍ രചിച്ച ""The Killer Department" എന്ന പുസ്തകത്തെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ ചിത്രം എന്ന നിലയില്‍ ആണ് HBO ഈ ചിത്രം അവതരിപ്പിച്ചതെങ്കിലും പരമ്പര കൊലപാതകികളെ കുറിച്ചുള്ള സിനിമകളിലെ അധികം ശ്രദ്ധിക്കാതെ കിടക്കുന്ന മാണിക്യം ആണ് "Citizen X"എന്നത് ബുക്കാനോവസ്ക്കി,തന്‍റെ അജ്ഞാത കൊലയാളി കഥാപാത്രത്തിന് നല്‍കിയ പേര് ആണത്.വിലക്കുകള്‍ മൂലം പൊതു ജനങ്ങള്‍ക്ക്‌ ഇത്തരം ഒരു സംഭവത്തെ കുറിച്ച് സൂചന ഇല്ലാതിരുന്നതും ഒരു കേസ് അന്വേഷണത്തില്‍ ഭരണക്കൂട നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് ചിക്കാറ്റിലോയും അയാളുടെ 52 ഇരകളും.എട്ടു വര്‍ഷത്തോളം സ്വവര്‍ഗാനുരാഗികളെ കണ്ടത്താന്‍ ബുറക്കോവ് ചവിട്ടി തുറക്കുന്ന വാതിലുകളില്‍ നിന്നും തന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ക്ക്‌ അവസരം വരുന്നതിലൂടെ ആണ് കേസ് അന്വേഷണം പൂര്‍ത്തി ആകുന്നതു എന്ന് വേണമെങ്കില്‍ പറയാം.

1995. Drop ( English, 2025)