Pages

Wednesday 31 December 2014

263.AAMAYUM MUYALUM(MALAYALAM,2014)

263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu.

"ആമയും മുയലും" മലയാളികള്‍ മറക്കേണ്ട സിനിമ.

   പഴയ കാല ഹിറ്റ്‌ സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ."ഇന്നസെന്‍റിനെ" നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാം പലപ്പോഴും ഓര്‍ക്കാന്‍ ഈ സിനിമ സഹായിച്ചു.സാധാരണയായി മലയാളം സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ ചെയ്തു ഹിറ്റ്‌ ആക്കിയ ചരിത്രം ഉള്ള പ്രിയന്‍ ഇത്തവണ "മാലാമാല്‍ വീക്കിലി" എന്ന തന്‍റെ തന്നെ പഴയ ഹിന്ദി  ചിത്രം മലയാളത്തിലേക്ക് മാറ്റി "ആമയും മുയലും" ആക്കി.

  സുധാ ചന്ദ്രന്‍ അവതരിപ്പിച്ച വേഷത്തില്‍ സുകന്യയും പിന്നെ പരേഷ് റാവല്‍,ഓം പൂരി എന്നിവര്‍ അവതരിപ്പിച്ച വേഷത്തില്‍ യഥാക്രമം നെടുമുടി വേണുവും ഇന്നസന്റും  വന്നു.ഇന്നസന്‍റ് അവതരിപ്പിച്ച ഹിന്ദി സിനിമയിലെ വേഷം മലയാളത്തില്‍ നന്ദു അവതരിപ്പിച്ചു.കേരളത്തിന്‌ അപരിചിതമായ ഒരു ഗ്രാമം.രാജസ്ഥാനിലോ ബീഹാറിലോ മറ്റോ കാണാന്‍ സാധിക്കും എന്ന് കരുതുന്നു.എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ അവരുടെ വിധിയില്‍ വിശ്വസിച്ചു ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി അവിടെ ഒരാള്‍ക്ക്‌ ലോട്ടറി അടിക്കുന്നു.പിന്നെ നടക്കുന്ന ടോം ആന്‍ഡ് ജറി കളികള്‍ ആണ് സിനിമ മൊത്തം.സ്ഥിരം പ്രിയന്‍ ചേരുവകകള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും അതെല്ലാം നന്നായി ബോറടിപ്പിച്ചു.പ്രത്യേകിച്ചും ക്ലൈമാക്സിലെ കൂട്ടയോട്ടം.പണ്ടൊരു കഥ കേട്ടിട്ടുണ്ട്.ഒരു തമാശ സര്‍ക്കസിലെ ആ കോമാളി ആദ്യം പറഞ്ഞു.അപ്പോള്‍ എല്ലാവരും ചിരിച്ചു.അയാള്‍ രണ്ടാം ദിവസവും അത് തന്നെ പറഞ്ഞു.ആളുകള്‍ കുറച്ചു ചിരിച്ചു.മൂന്നാം ദിവസം കുറച്ചു ഗൌരവത്തില്‍ ആയി.നാലാം ദിവസം ആളുകള്‍ കൂവി.ആ അവസ്ഥ ആയിരുന്നു സിനിമയില്‍ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചു എടുത്ത പല രംഗങ്ങളിലും.

  എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയപ്പോള്‍ പാട്ടുകള്‍ തീരെ നിലവാരം കാണിച്ചില്ല എന്നതും പ്രിയന്‍റെ മുന്‍ക്കാല ചിത്രങ്ങളിലെ നയന മനോഹരമായ ഗാന രംഗങ്ങളും ഈ ചിത്രത്തിന് അന്യം ആയിരുന്നു.ചുരുക്കി പറഞ്ഞാല്‍ ഹരിശ്രീ അശോകന്‍,മാമുക്കോയ എന്നിവര്‍ ഉള്‍പ്പെട്ട അതി ശക്തമായ  കോമഡി നിരയ്ക്കും മറ്റു വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ ആയില്ല.ജയസൂര്യ നായകന്‍ ആണെന്ന് പറയാമെങ്കിലും സഹ നടന്‍ മാത്രമായാണ് സിനിമയില്‍ നിന്നത്.സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദം കേള്‍പ്പിച്ച പ്രിയന്‍ ഇടയ്ക്ക് മോഹന്‍ലാലിനെ പോലെ അഭിനയിക്കുന്ന അനൂപ്‌ മേനോനെയും കൊണ്ട് വന്നു അഭിനയിപ്പിച്ചു.

  തീര്‍ച്ചയായും മലയാളികളും പ്രിയദര്‍ശനും കൂട്ടരും മറക്കേണ്ട ഒരു ദുരിതം ആണ് "ആമയും മുയലും".ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ "ഇപ്പോള്‍ പിള്ളേരൊക്കെ സിനിമ ഡൌണ്‍ലോഡ് ചെയ്തു കാണുന്ന കാലമാണ്".അത് കൊണ്ട് തന്നെ മൂവി ബഫ് അല്ലാത്ത സാധാരണക്കാരും പണ്ട് ഉരുട്ടി കൊടുത്ത ചോറ് പോലെ ഉള്ള സിനിമകളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.പ്രത്യേകിച്ചും കുടുംബങ്ങള്‍.എന്തായാലും പ്രിയന്‍ എന്ന സംവിധായകനില്‍ വിശ്വാസം ഉള്ള ധാരാളം പ്രേക്ഷകര്‍ എന്നും ഇവിടെ ഉണ്ടാകും.പക്ഷേ അവര്‍ക്ക് വേണ്ടത് പഴയ ചോറ് അല്ല.പകരം നല്ലൊരു ബിരിയാണി ആണ്.പ്രിയനിലെ സംവിധായകന്‍ അതുമായി മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @www.movieholicviews.blogspot.com

262.COUSINS(MALAYALAM,2014)

262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.

 കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക്‌ സിനിമ!!

  ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം  എല്ലാ നിറവും ചേര്‍ത്ത് ഇണക്കി  ഉള്ള ഒരു "പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ്‌ സിനിമ" ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു  സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാരന് അല്‍പ്പ നേരം ചിരിച്ചു മറക്കാന്‍ ഉള്ളത്  ആയിരുന്നു.എന്നാല്‍ ഒരു ചുവടു മാറ്റം "കൊന്തയും പൂണൂലും" എന്ന ചിത്രത്തില്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.അതാകും വീണ്ടും വൈശാഖ് തന്‍റെ സുരക്ഷിത മേഖലയിലേക്ക് ഇത്തവണ തിരിച്ചു വന്നത്.

  നാല് കസിന്‍സിന്റെ സൗഹൃദവും അവരില്‍ ഒരാളായ ശ്യാമിന്‍റെ മെഡിക്കല്‍ സയന്‍സിനു തന്നെ അത്ഭുതമായ വായില്‍ കൊള്ളാത്ത പേരുള്ള ആ പഴയ അസുഖം മാറ്റാന്‍ അവര്‍ ശ്രമിക്കുന്നതും ആണ് കഥ.മിന്നു കെട്ടുന്നതിനു മുന്‍പ് പള്ളിയില്‍ വച്ച് അച്ചന്‍ സമ്മതം ചോദിക്കുമ്പോള്‍ സ്ക്കൂളിലെ പഴയ കാമുകിയെ അല്ലേ വിവാഹം ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന രീതിയില്‍ വരെ മാരകം ആയ അസുഖം ആണ് സാമിന്.ഡോക്റ്റര്‍ പറഞ്ഞതനുസരിച്ച് സാമിന് ആറു വര്‍ഷം മുന്‍പ് അപകടം നടന്ന സ്ഥലത്തേക്ക് ഓര്‍മകള്‍ വഴിയില്‍ കിടന്നു കിട്ടും എന്ന് കരുതി മഞ്ഞ ജീപ്പില്‍ നാല് പേരും വീട്ടുകാരുടെ അനുവാദം ഒക്കെ ചോദിച്ചു പോകുന്നു.കേരളത്തില്‍ ഉണ്ടായിരുന്ന പച്ച,മഞ്ഞ,ചുവപ്പ് നിറത്തിന്റെ ഒക്കെ കുറവ് നികത്തിയാണ് പിന്നെയുള്ള രംഗങ്ങള്‍.കേരള ബോര്‍ഡറില്‍ ബ്രിട്ടീഷുകാര്‍ ഭരണം നിര്‍ത്തി പോയത് അറിയാത്ത,പ്രേം നസീര്‍ മരിച്ചത് അറിയാത്ത നാട്ടില്‍ അവര്‍ എത്തപ്പെടുന്നു.രാജ്ഞി വാഴ്ച ആണ് അവിടെ.അവിടെ മൊത്തം ഐറ്റം ഡാന്‍സിനു തയ്യാറെടുത്തു നില്‍ക്കുന്ന കുറെ പെണ്ണുങ്ങള്‍ ഉണ്ട് എപ്പോഴും.അവിടെ വച്ച് സാമിന് ഓര്‍മ തിരിച്ചു കിട്ടുമോ എന്നതാണ് സിനിമ പറഞ്ഞു തരുന്നത്.

  നാല് കസിന്‍സ് ആയി കുഞ്ചാക്കോ ബോബന്‍,ഇന്ദ്രജിത്ത്,സുരാജ് പിന്നെ ജോജു എന്നിവര്‍ വേഷമിടുന്നു.മടിയന്മാരും  മണ്ടന്മാരുമായ കസിന്‍സ് ആയ പോളിയും ടോണിയും  ആയി സുരാജും ജോജുവും സ്ഥിരം ചളികള്‍ ഒക്കെ ആയി തിളങ്ങിയിട്ടുണ്ട്.അതില്‍ നല്ലതെന്ന് പറയാന്‍ ജോജുവിന്‍റെ ചില ഭക്ഷണ തമാശകള്‍  ഉണ്ടായിരുന്നു.പിന്നെ ഉള്ളത് ഇന്ദ്രജിത്തിന്‍റെ ജോജി.തന്നെ കൊണ്ട് ആകും വിഷം ആ  വേഷം നന്നാക്കിയിട്ടുണ്ട് ഇന്ദ്രജിത്ത്.സാമിനെ അവതരിപ്പിച്ച കുഞ്ചാക്കോയും തെറ്റില്ലായിരുന്നു.പക്ഷേ ഒരു മീശക്കാരന്‍ പണക്കാരന്‍ ആയി വന്ന ഷാജോണ്‍ ശരിക്കും വെറുപ്പിച്ചു.ചളി അടിക്കുകയാണ് എന്നറിഞ്ഞു തന്നെയാകും അവര്‍ ഈ ഡയലോഗ് ഒക്കെ പറയുന്നതെന്ന് എന്നാണു തോന്നുന്നത്.സച്ചി-സേതുവിലെ സേതു തിരക്കഥ എഴുതിയെങ്കിലും ഒറ്റയ്ക്ക് പണി എടുത്തു പണി വാങ്ങിയ  സലാം കാശ്മീര്‍,ഐ ലവ് മീ എന്നിവയുടെ ഒക്കെ നിലവാരത്തില്‍ എത്തിയില്ലെങ്കിലും മല്ലു സിംഗിന്‍റെ നിലവാരം പോലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.പിന്നെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് വേണ്ടി മാത്രം കുറെ സീനുകളും.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമകള്‍ ആയി വന്നു ഹിറ്റ്‌ ആയവയെല്ലാം ഈ ഒരു ചേരുവക കഥയില്‍ ഇടാറുണ്ട് പലപ്പോഴും.മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആകെ മൊത്തം നിഷ അഗര്‍വാളും ,വേദികയും മാത്രം ആണ്.രണ്ടു പേരെയും നല്ല സുന്ദരിമാരായി തന്നെ കാണിച്ചിട്ടുണ്ട്.

ലോജിക് ഒന്നും നോക്കിയില്ലെങ്കില്‍ പോലും ഇപ്പോള്‍ പല സംവിധായകരും വില കുറച്ചു കാണുന്ന കുടുംബ പ്രേക്ഷകരുടെ ആസ്വാദന നിലവാരം പ്രതീക്ഷിച്ചാകാം ഈ സിനിമയും പുറത്തു വന്നത്.എന്നാല്‍ കാലം മാറിയത് വൈശാഖും കൂട്ടരും അറിഞ്ഞില്ല എന്ന് തോന്നുന്നു.ജനപ്രിയ നായകന് അടുത്ത് പറ്റിയതൊന്നും ആരും കണ്ടില്ല എന്ന് തോന്നുന്നു.ഒരു കോടി മുടക്കി സെറ്റ് ഇട്ട സമയത്ത് ഒരു നൂറു രൂപ കൊടുത്ത് ഒരു കൊച്ചു കുട്ടിയോട് ആ തിരക്കഥ വായിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ അപകടം  സംഭവിക്കില്ലായിരുന്നു എന്ന് തോന്നുന്നു.ചളിയും തമാശയും ഒക്കെ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ സിനിമയ്ക്ക് കയറുന്നത്.എന്നാല്‍ അത് അവരുടെ വായില്‍ കയറിയിരുന്നു വെടി വയ്ക്കുന്നത് പോലെ ആയാല്‍ അവര്‍ ഉപേക്ഷിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.പ്രതീക്ഷിക്കാവുന്ന ട്വിസ്ട്ടുകളും കഥയുമായി ചിത്രം അവസാനിക്കുമ്പോള്‍ ഇത്രയും നേരം കണ്ടതാണോ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വന്ന സിനിമ എന്ന് ഓര്‍ക്കാതെ ഇരുന്നാല്‍ നന്ന്.

More reviews @ www.movieholicviews.blogspot.com

  

261.PK(HINDI,2014)

261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma.

  "PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം"

  അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ്‌ പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത് Crime File,Da Vinci Code,വിശ്വരൂപം എന്ന് വേണ്ട ഏതു ചിത്രമായാലും അത് തങ്ങള്‍ക്ക് എതിരെ ആണെന്ന് കരുതുന്ന മത സംഘടനകള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാന്‍ ശ്രമിക്കുകയാണ് എന്ന് പറയേണ്ടി വരും.പണ്ട് പ്രവാചകന്‍റെ ചിത്രം വരച്ചതിന്റെ പേരില്‍ നടന്ന സംഭവങ്ങളും,എം എഫ് ഹുസ്സൈന്‍ വരച്ച ചിത്രങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പും എല്ലാം ഇവിടെ കൂട്ടി വായിക്കേണ്ടത് ആണ്.

  PK എന്നാല്‍ ഒരിക്കലും blasphemy പ്രചരിപ്പിക്കുന്നില്ല എന്നതാണ് സത്യം.പകരം അത് റോങ്ങ്‌ നമ്പര്‍ എന്ന് വിളിക്കുന്ന മനുഷ്യരുടെ ഇടയില്‍ ഉള്ള ദൈവീക ദൂതന്മാരെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.ഹൈന്ദവ പ്രതീകങ്ങള്‍ കൂടുതലായി വിമര്‍ശന വിധേയം ആയിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ഉടന്നീളം ദൈവത്തിന്‍റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന കള്ളാ നാണയങ്ങള്‍ക്ക് ചിത്രം മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.OH My God എന്ന പരേഷ് റാവല്‍ ചിത്രം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും PK പറയുന്നില്ല.ഒരു പക്ഷേ ദൈവങ്ങളുടെ അസ്തിത്വത്തെ കൂടുതല്‍ ചോദ്യം ചെയ്തത് OMG ആകാന്‍ ആണ് സാധ്യത കൂടുതല്‍.എന്നാല്‍ PK ഭാരതത്തിലെ ചില കള്ള നാണയങ്ങള്‍ക്കും അത് പോലെ തന്നെ ചില സാമൂഹിക അവസ്ഥകളെയും ആണ് വിമര്‍ശിച്ചിട്ടുള്ളത്.പ്രത്യേകിച്ചും ആ കോണ്ടം സീനും പിന്നെ ഒരു ദൈവത്തിന്‍റെ അടുക്കല്‍ എത്തിച്ചേരാന്‍ പലതരം മാര്‍ഗങ്ങള്‍ ആരായുന്ന ഒരു വിശാല സമൂഹത്തെയും ആണ്.മനുഷ്യ രൂപം എടുത്ത PK എന്ന അന്യഗ്രഹ ജീവി തനിക്കു തിരിച്ചു പോകാന്‍ ഉള്ള റിമോട്ട് നഷ്ടം ആകുമ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ ആണ് ദൈവം എല്ലാം കണ്ടെത്തും എന്ന വിശ്വാസത്ല്‍ എത്തി ചേരുന്നത്.

PK തന്‍റെ ആ അവസ്ഥയില്‍ ഏതൊരു മനുഷ്യനെയും പോലെ തന്നെ തന്റെ മനുഷ്യ രൂപത്തോട് നീതി കാണിച്ച് ദൈവത്തില്‍ വിശ്വസിക്കുന്നു.PK തന്‍റെ അന്വേഷണങ്ങള്‍ ദൈവ വിശ്വാസത്തില്‍ മാത്രം നിര്‍ത്തുന്നു.ഒരു പക്ഷേ സാധാരണ മനുഷ്യന് മനസ്സിലാകാത്ത കാര്യം അന്വേഷിക്കുന്ന PKയ്ക്ക് വേറെ വഴികളും ഇല്ലായിരുന്നു.ഇത് തന്നെ അല്ലെ മനുഷ്യനും പരാജയം ഉണ്ടാകുമ്പോള്‍ ചെയ്യുന്നത്?സ്വയം തന്‍റെ പരാജയത്തില്‍ നിന്നും മുക്തന്‍ ആകുന്നതിനു പകരം ദൈവത്തില്‍ മാത്രം എല്ലാ പഴി ചാരുന്നു.ഒരു സന്തോഷത്തിനും ആശ്വാസതിനും ഈശ്വരനെ ആശ്രയിക്കുന്നതിനു പകരം എല്ലാം ഈശ്വരന്‍ ആണ് നല്‍കുന്നതെന്ന ഒരു മിഥ്യ ധാരണ വച്ച് പുലര്‍ത്തുന്ന സമൂഹത്തിനു ഒരു അടി തന്നെ ആണ് ഈ ചിത്രം.ഈ ചിത്രം കാണാത്തവര്‍ ആണ് ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്ന് തോന്നുന്നു.ശിവ ഭഗവാന്‍റെ വേഷം ധരിച്ച ഒരാളുടെ പുറകെ ഓടുന്നത് ദൈവത്തെ കളിയാക്കുന്നതാണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു ആവോ?എന്തായാലും The Interview എന്ന ഒരു സാധാരണ തമാശ പടത്തിനു  എതിരെ ഉത്തര കൊറിയന്‍ സ്വേചാധിപതി ചെയ്തത് എന്താണോ അതാണ്‌ ഇപ്പോള്‍ വര്‍ഗീയതയുടെ പേരില്‍ ഈ ചിത്രത്തിന് എതിരെയും നടക്കുന്നത്.ഈ സിനിമ പറയാന്‍ ഉദ്ദേശിച്ചത് എന്താണ് എന്നെങ്കിലും മനസിലാക്കുക.ഇവിടെ വിമര്‍ശന വിധേയര്‍ ആയ റോങ്ങ്‌ നമ്പരുകള്‍ അല്ല വിശ്വാസികളുടെ എല്ലാ കാര്യങ്ങളും നടത്തി തരുന്നത്.അത് ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് മാത്രം എങ്കിലും സ്വയം മനസ്സിലാക്കുക.

More reviews @www.movieholicviews.blogspot.com

Friday 26 December 2014

260.THE INTERVIEW(ENGLISH,2014)

260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park.

  "This is the End" എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് "The Interview".ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത് ലോകം മുഴുവന്‍ അറിഞ്ഞതാണ്.ഒരു സമയത്ത് സിനിമയുടെ പ്രദര്‍ശനം തന്നെ ഭയം മൂലം നിര്‍ത്തി വയ്ക്കാന്‍ സോണി നിര്‍ബന്ധിതരായി എന്നും കേട്ടിരുന്നു.എന്നാലും ഏകാധിപത്യ വ്യവസ്ഥയോട് തോറ്റ് കൊടുക്കരുതെന്ന വാദങ്ങള്‍ മൂലം സോണി അവസാനം തീരുമാനം മാറ്റുകയായിരുന്നു.

  ചിത്രം ക്രിസ്ത്മസ് ദിനത്തിന്‍റെ തലേന്ന് തിരഞ്ഞെടുത്ത തിയട്ടരുകളില്‍ റിലീസ് ചെയ്യുകയും ചെയ്തു.മണിക്കൂറുകള്‍ക്കകം സിനിമയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിറ്റും പോയിരുന്നു.ഈ ഒരു ഓവര്‍ ഹൈപ്പ് ചിത്രത്തെ സുരക്ഷിതം ആക്കി എന്ന് പറയാം.ലോകം മുഴുവന്‍ കാത്തിരുന്ന സിനിമ കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയത് ഒന്ന് മാത്രം.അമേരിക്ക അവരോടു ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ ഉപയോഗിക്കുന്ന അതേ കളിയാക്കല്‍ തന്ത്രം തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ്."The Dictator" എന്ന ചിത്രവും പിന്നെ ചാര്‍ളി ചാപ്ലിന്റെ വിശ്വപ്രസിദ്ധമായ "The Great Dictator" എന്നിവയൊക്കെ സമാനമായ തീം രസകരമായി അവതരിപ്പിച്ചവയാണ്.എന്നാല്‍ ഈ ചിത്രത്തില്‍ ഇടയ്ക്കുള്ള ചില പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചിത്രം ഉത്തര കൊറിയന്‍ എകാധിപതിയെക്കുറിച്ചു ലോക മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ ഒക്കെ ഒരു സ്പൂഫ് അവതരണം  ആയി മാറി.അതാകും കിം ജോംഗ് യുന്നിനെ ഈ ചിത്രം ചൊടിപ്പിച്ചത്.ഇത് രാഷ്ട്രീയമായ രീതിയില്‍ കാണുന്ന പ്രേക്ഷകന് തോന്നാവുന്ന ഒരു വികാരം ആണ്.ഏകാധിപത്യം ഭൂമിയില്‍ നിന്നും തുടച്ചു കളയണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അവിശ്വസനീയമായ,എങ്കിലും തമാശയുടെ രീതിയില്‍ അവതരിപ്പിച്ച ക്ലൈമാക്സില്‍ നടക്കുന്ന സംഭവങ്ങള്‍ രസിപ്പിച്ചിരുന്നു.ഉത്തര കൊറിയന്‍ ജനത ഇതിനെക്കുറിച്ച്‌ എന്ത് പറയുന്നു?ക്രൂരനും സര്‍വോപരി ജനങ്ങളെ അടിമയെ പോലെ കരുതുന്ന ഒരു ഏകാധിപതിയുടെ lighter side ആണ് ചിത്രം തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നത്‌.

 Skylark Tonight എന്ന ടി വി ഷോയുടെ അവതാരകനെയും നിര്‍മാതാവിനെയും ഉത്തര കൊറിയയിലേക്ക് ആ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്ന കിം ജോംഗ് ഉന്നിനെ കാണാന്‍ അവര്‍ തയ്യാറാകുന്നു.എന്നാല്‍ CIA യ്ക്ക് വേറെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഈ അഭിമുഖം കൊണ്ട്.അതെന്താണ് എന്നും അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെ ആണെന്നും ആണ് ബാക്കി ചിത്രം. ഈ ചിത്രത്തിന്‍റെ മൂലകഥ. ഒരു സിനിമ എന്ന നിലയില്‍ റോജര്‍ സേത്ത് ആന്‍ഡ് ടീമിന്‍റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബോര്‍ അടിക്കാതെ കണ്ടിരിക്കാവുന്ന ഒരു തമാശ ചിത്രം ആയി മാറും.എന്നാല്‍ വളരെയധികം പ്രതീക്ഷയോടെ എന്തോ സംഭവം ആണെന്ന മട്ടില്‍ കാണാന്‍ ഇരുന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ നിരാശന്‍ ആയേക്കാം.പ്രത്യേകിച്ചും "This is the End" എന്ന എന്നെ രസിപ്പിച്ച സിനിമ പലര്‍ക്കും ഇഷ്ടം ആയില്ല എന്ന് കണ്ടിരുന്നു.ആ ഒരു തരത്തില്‍ തന്നെയാകും അഭിപ്രായങ്ങള്‍ പലതും വരുക എന്ന് കരുതുന്നു.

More reviews @www.movieholicviews.blogspot.com

Tuesday 23 December 2014

259.ONE ON ONE(KOREAN,2014)

259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee

  കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര്‍  സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

   മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ അവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുന്‍പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്.ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്.സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്.ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു.ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര്‍ തട്ടി കൊണ്ട് വരുന്നത്.നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു.ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു.അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു.അവസാനം അവര്‍ ജീവന്‍ രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല.എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്?ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു?ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള്‍ മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.

  കിം കി ദുക് സിനിമകളില്‍ മികച്ചത് എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ കഴിയില്ല.എന്നാല്‍ മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.71 ആം വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉത്ഘാടന ചിത്രം.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്ത ചിത്രം എന്ന് കിം കി ദുക് വാദിക്കുമ്പോഴും ആ സംഭവം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല എന്നത് കൊണ്ട് അത് കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട് കിം.

More reviews @www.movieholicviews.blogspot.com

Sunday 21 December 2014

258.I ORIGINS(ENGLISH,2014)

258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey.

"Priya Varma: You know a scientist once asked the Dalai Lama, "What would you do if something scientific disproved your religious beliefs?" And he said, after much thought, "I would look at all the papers. I'd take a look at all the research and really try to understand things. And in the end, if it was clear that the scientific evidence disproved my spiritual beliefs, I would change my beliefs."

Ian: That's a good answer.

Priya Varma: Ian... what would you do if something spiritual disproved your scientific beliefs?"

  ഇത്തരം  ഒരു ആശയത്തില്‍ ഊന്നിയാണ് I Origins എന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയത്തിനും അപ്പുറം ഈ ചിത്രത്തിന് വിശ്വാസങ്ങളില്‍ ഊന്നിയുള്ള ഒരു മുഖം കൂടി നല്‍കാന്‍ "Another Earth" സിനിമയുടെ സംവിധായകന്‍ ആയ മൈക്ക് ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.കണ്മുന്നില്‍ കാണുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ഥി ആയ ഇയാന്‍ ഗ്രേയില്‍ ഈ ചിത്രം ആരംഭിക്കുന്നു.അയാള്‍ക്ക്‌ കണ്ണുകളോട് ഭയങ്കരമായ ഒരു ആകര്‍ഷണം  ഉണ്ട്.ഇയാന്‍ അത് കൊണ്ട് തന്നെ അയാളെ  ആകര്‍ഷിക്കുന്ന കണ്ണുകളുടെ ചിത്രങ്ങള്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്താനും ശ്രമിക്കാറുണ്ട്.മനുഷ്യന്‍റെ ഉല്‍പ്പത്തിയില്‍ ദൈവത്തെ കൂടുതലായി വിശ്വസിക്കുന്നത് കണ്ണിനു മാത്രമായി ലഭിച്ച പ്രത്യേകത മൂലം ആണ്.ഒരു കണ്ണ് പോലെ ആയിരിക്കില്ല മറ്റൊരാളുടെ കണ്ണ്.Unique എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം.എന്നാല്‍ സയന്‍സില്‍ വിശ്വസിക്കുന്ന ഇയാന്‍ പരിണാമ പ്രക്രിയ മൂലം ഉണ്ടായതല്ല കണ്ണുകളുടെ ഈ പ്രത്യേകത എന്ന തത്വത്തില്‍ വിശ്വസിക്കുന്നില്ല.

   അയാള്‍ സ്വന്തമായി കണ്ണുകള്‍ ഒരു ജീവനില്‍ സ്വയം ഉണ്ടാക്കാന്‍ ആയി ശ്രമിക്കുന്നു.അതിനായി കൂടെ ഉള്ള ജൂനിയര്‍ ഗവേഷണ വിദ്യാര്‍ഥി ആയ കരേന്‍ ,സുഹൃത്തായ കെന്നി എന്നിവര്‍ ആണ് കൂടെ ഉള്ളത്.ആ സമയത്താണ് കണ്ണുകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു ഇയാന്‍ സോഫി എന്ന പെണ്‍ക്കുട്ടിയില്‍  അനുരക്തന്‍ ആകുന്നത്.എന്നാല്‍ സോഫിയുടെ ചിന്താഗതികള്‍ മറ്റൊന്നായിരുന്നു.അവള്‍ ആത്മാവിലും അത് പോലെ തന്നെ ദൈവീകമായ കാര്യങ്ങളിലും വിശ്വസിച്ചിരുന്നു.ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്ന,എന്നാല്‍ തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിവസം നടന്ന സംഭവങ്ങളില്‍ ഇയാന്‍റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നു.ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഇയാന്‍റെ ജീവിതത്തില്‍ ആകസ്മികമായി ആണ് Iris database ഒരു പ്രധാന വിഷയം ആയി വരുന്നത്.ഇയാന്‍റെ മകനില്‍ Dr.സിമ്മന്‍സ്  നടത്തിയ ചില പരീക്ഷണങ്ങള്‍ എന്തിനെ കുറിച്ചാണ് എന്നുള്ള അന്വേഷണത്തില്‍ ആണ് ഇയാന്‍ ആ രഹസ്യത്തിന്റെ പുറകെ പോകുന്നത്.അയാള്‍ക്ക്‌ അതിനു ഉത്തരം ലഭിച്ചത് ഒരു പക്ഷേ പൂര്‍ണമായും നടപ്പിലാക്കിയാല്‍ ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ആളുകളുടെ bio metric വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന ആധാര്‍ കാര്‍ഡില്‍ ഉണ്ടായ ഒരു വിവരവും.അതിന്‍റെ ഡാറ്റാബേസ് access ഉള്ള കെന്നിയുടെ സഹായം അയാള്‍ക്ക്‌ അതില്‍ ലഭിച്ചു.പിന്നീട് നടന്ന സംഭവങ്ങള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം.

   സിനിമ കഴിഞ്ഞതിനു ശേഷം Dr.സിമ്മന്‍സ് നടത്തുന്ന പരീക്ഷണങ്ങള്‍ മറ്റൊരു സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്ക് വിത്ത് പാകിയിട്ടും ഉണ്ട്.പ്രത്യേകിച്ചും ഇയാന്‍ കണ്ടു പിടിക്കുന്ന രഹസ്യവുമായി കൂട്ടി വായിക്കുമ്പോള്‍.സിനിമയുടെ ഭൂരിഭാഗവും പരീക്ഷണങ്ങളും ബന്ധങ്ങളുടെ വൈരുദ്ധ്യമായ കാര്യങ്ങളും അവതരിപ്പിച്ചു പോകുന്നു.എന്നാല്‍ സിനിമ പിന്നീട്  മറ്റൊരു മുഖം കൈ വരിക്കുന്നു.നല്ലൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയി തോന്നി I Origins അങ്ങനെ. Festival Internacional de Cinema Fantàstic de Catalunya യില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണിത്.കണ്ണും ചിന്തകളും തമ്മില്‍ എന്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?ഇപ്പോഴത്തെ ജീവിതത്തിലും ഭാവി ജീവിതത്തിലും??

More reviews @www.movieholicviews.blogspot.com

Wednesday 17 December 2014

257.REDIRECTED(ENGLISH,2014)

257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .

  IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും "9" ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന  ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ്‌ അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ ആണ് ഈ വര്‍ഷം Redirected എന്ന ഈ ലിത്വേനിയന്‍ ചിത്രത്തിനും കാത്തിരുന്നത്.ലിത്വേനിയയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായി  ഈ ചിത്രം മാറി എന്നത് ചരിത്രം.എന്നാല്‍ ഈ ചിത്രം ഇത്രയും അധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രം മികച്ചതാണോ എന്നൊന്ന് പരിശോധിക്കാം.

  അന്ന് മൈക്കിളിന്റെ പിറന്നാള്‍ ആയിരുന്നു.ജോലി കഴിഞ്ഞതിനു ശേഷം കാമുകിയോടൊപ്പം അയാള്‍ പുറത്തു ഡിന്നറിനു പോകാന്‍ തയ്യാരാകാം എന്ന് പറഞ്ഞു.അന്നയാള്‍ അവളോട്‌ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടാന്‍ പോവുകയായിരുന്നു.അയാള്‍ ഫോണില്‍ ആയിരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നത്.പെട്ടന്നായിരുന്നു ആ ആക്രമണം.അയാളെ അവര്‍ കീഴ്പ്പെടുത്തി.അല്‍പ്പ സമയത്തിന് ശേഷം ബോധം വന്നപ്പോള്‍ അയാള്‍  പന്നികള്‍ ഒക്കെ ഉള്ള ഒരു വണ്ടിയില്‍ ആയിരുന്നു.അപ്രതീക്ഷിതമായത്‌ ആണ് അവിടെ പിന്നീട് സംഭവിക്കുന്നത്‌.അയാള്‍ അറിയാതെ തന്നെ വലിയൊരു കുറ്റകൃത്യത്തിന്റെ ഭാഗം ആവുകയായിരുന്നു.പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് ചാടി പോകുന്ന സംഭവങ്ങള്‍ ആയിരുന്നു പിന്നീട്.മൈക്കില്‍ അന്ന് ഓര്‍ക്കാപ്പുറത്ത് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി.ഗോള്‍ഡന്‍ പോള്‍ എന്ന അധോലോക തലവന്‍ ആയിരുന്നു അത്.മൈക്കിളിന്റെ ഒപ്പം ഉറ്റ സുഹൃത്തുക്കള്‍ ആയ ജോണി,ബെന്‍,ടിം എന്നിവരും ഈ പ്രശ്നത്തില്‍ അകപ്പെടുന്നു.എന്താണ് ആ കുറച്ചു നേരത്തിനുള്ളില്‍ സംഭവിച്ചത് എന്നതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   Facial Comedy യുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ഈ ചിത്രത്തെ.സംവിധായകന്‍ ആയ വെളിവിസ്, എമിര്‍  കുസ്ടൂരിക്കയുടെ സിനിമകളുടെ ഒരു മൂഡ്‌ പകര്‍ത്താന്‍ ശ്രമിച്ചത്‌ പോലെ തോന്നി.പ്രത്യേകിച്ചും Black Cat,White Cat ,Underground തുടങ്ങിയ ചിത്രങ്ങളുടെ ഒരു അന്തരീക്ഷം ആയിരുന്നു ചിത്രത്തിന്.ക്ലൈമാക്സിലെ കല്യാണ രംഗം ഒക്കെ Black Cat,White Cat നെ ഓര്‍മിപ്പിച്ചു.ചിലയിടങ്ങളില്‍ Hangover Series,Dude, Where’s My Car,Thursday എന്നിവയുടെ ഒരു സാമ്യം തോന്നി.Pulp Fiction പോലെ നല്ല സ്ടയ്ലിഷ് സിനിമ ആയി ആരംഭിച്ച ഈ ചിത്രം പിന്നീട് പലപ്പോഴായി കണ്ട ചിത്രങ്ങളുടെ ഓര്‍മ ഉണ്ടാക്കി.വിന്നി ജോണ്‍സിന്റെ വില്ലന്‍ കഥാപാത്രം നന്നായിരുന്നു.പല ഓര്‍മപ്പെടുത്തലുകള്‍ വന്നെങ്കിലും ചിത്രം ഉടന്നീളം ഒരു വേഗത നില നിര്‍ത്തി.IMDB 9 എന്ന റേറ്റിങ്ങില്‍ നിന്നും ചിത്രം ഇപ്പോള്‍ താഴേക്കു ഇറങ്ങിയിട്ടുണ്ട്.ലിത്വേനിയയില്‍ ജനുവരിയില്‍ റിലീസ് ആയ ഈ ചിത്രം നവംബറില്‍ ആണ് UK യില്‍ ഇറങ്ങുന്നത്.അവര്‍ക്ക് ചിത്രം അധികം ഇഷ്ടം ആയെന്നു തോന്നുന്നില്ല.കാരണം ഇപ്പോള്‍ അഭിപ്രായങ്ങള്‍ പലതും മോശം ആണ്.എന്നാല്‍ ലിത്വേനിയന്‍ പ്രേക്ഷകര്‍ ചിത്രം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതായും കാണാം.സിനിമ കാഴ്ചപ്പാടുകളുടെ വ്യത്യാസം ആയിരിക്കാം കാരണം.എന്നാല്‍ എന്‍റെ കാഴ്ചപ്പാടില്‍ ഞാന്‍ ലിത്വെനിയയുടെ ഒപ്പം നില്‍ക്കുന്നു. നല്ലൊരു ആക്ഷന്‍/ത്രില്ലര്‍/കോമഡി  ചിത്രമായി എനിക്ക്  ഇത് തോന്നി,റേറ്റിംഗിനോട് അത്ര യോജിപ്പ് ഇല്ലാതെ തന്നെ..

More reviews @www.movieholicviews.blogspot.com

Tuesday 16 December 2014

256.LES DIABOLIQUES(FRENCH,1955)

256.LES DIABOLIQUES(FRENCH,1955),|Mystery|Thriller|,Dir:-Henri-Georges Clouzot,*ing:-Simone Signoret, Véra Clouzot, Paul Meurisse.

ലോക സിനിമയുടെ ചരിത്രത്തില്‍ മികച്ച മിസ്റ്ററി/ത്രില്ലര്‍ ജോനറില്‍ വരുന്ന സിനിമ  പേരുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന ഒന്നാണ് "Les Diaboliques" എന്ന ഫ്രഞ്ച് സിനിമ.മനുഷ്യ മനസ്സുകളുടെ ഭയം എന്ന വികരാതെ സമര്‍ത്ഥമായി ഉപയോഗിച്ച് തുടങ്ങുന്ന സിനിമ,ആ ഒരു ഭാവം അവസാനം വരെ നില നിര്‍ത്തുന്നും ഉണ്ട്.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭാര്യയായ ക്രിസ്ട്ടീനയെയും കാമുകിയായ നിക്കോളിനെയും അവരുടെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്താണ് മിഷല്‍ ടെല്ലാസല്‍  എന്ന സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ നിയന്ത്രിച്ചിരുന്നത്.ക്രൂരമായ മര്‍ദന മുറകള്‍ അയാള്‍ അവരുടെ മേല്‍ ഉപയോഗിച്ചിരുന്നു.തന്‍റെ സ്ക്കൂളിലെ കുട്ടികളെയും അയാള്‍ ഭയം കൊണ്ടാണ് നിയന്ത്രിച്ചിരുന്നത്.കുട്ടികള്‍ക്ക് അയാളോടുള്ള ഭയം എന്നത് പോലെ അവിടെ ഉള്ള അധ്യാപകരും അയാളെ ഭയപ്പെട്ടിരുന്നു.

  ഹൃദയ സംബന്ധം ആയ രോഗങ്ങള്‍ മൂലം കഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റീന ആയിരുന്നു ആ സ്ക്കൂളിന്റെ യഥാര്‍ത്ഥ അവകാശി.മിഷലിനു ആ സ്ക്കൂള്‍ അയാളുടെ സ്ത്രീധനം ആയി ലഭിച്ചതാണ്.എന്നാല്‍ ഒരവസരത്തില്‍ അവിടെ തന്നെ ഉള്ള മറ്റൊരു അദ്ധ്യാപികയായ നിക്കൊളിനെ അയാള്‍ കൂടെ താമസിപ്പിക്കുന്നു.എന്നാല്‍ അയാള്‍ അവരെയും ക്രൂരമായി ഉപദ്രവിക്കുന്നു.ഒരിക്കലും ഒരു പോലെ ചിന്തിച്ചിരുന്ന രണ്ടു പേര്‍ ആ ഒരു കാരണം കൊണ്ട് ഒന്നിച്ചു ചിന്തിക്കുന്നു.മിഷലിനോട് ഉള്ള പക.അവര്‍ രണ്ടു പേരും ചേര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി പദ്ധതി തയ്യാറാക്കുന്നു.വളരെയധികം ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം എന്നാല്‍ അവരെ കൊണ്ടെത്തിക്കുന്നത് വിചിത്ര സംഭവങ്ങളിലേക്ക് ആണ്.ക്രിസ്റ്റീനയും നിക്കോളും മാത്രം അറിയാവുന്ന ഒരു  രഹസ്യം ആണെങ്കിലും  അവരെ അത് ഭയപ്പെടുത്തുന്നു.കാരണം അത്തരം സംഭവങ്ങള്‍ ആണ് പിന്നീട് അവിടെ നടക്കുന്നത്.വീണ്ടും ചിത്രത്തില്‍ ഭയം തീമായി മാറുന്നു.കുറ്റബോധം കൊണ്ടുള്ള ഭയവും പിന്നെ പിടിക്കപ്പെടുമോ എന്ന ഭയവും.എന്നാല്‍ അതിനും അപ്പുറം ഒരു ഭയം ഉണ്ടാകുമോ?

  ക്ലൈമാക്സില്‍ മാത്രം മനസ്സിലാകുന്ന ഒരു വലിയ സസ്പന്‍സ് ആണ് ഈ ചിത്രത്തില്‍ ഉള്ളത്,അത് കൊണ്ടാകാം അന്നത്തെ ഈ സിനിമയുടെ പോസ്റ്ററുകളില്‍ ക്ലൈമാക്സ് പുറത്തു പറയരുത് എന്ന് കൊടുത്തിരുന്നത്."Celle qui n'était plus" (She Who Was No More) എന്ന  "Pierre Boileau" യും  "Thomas Narcejac" യും കൂടി എഴുതിയ  നോവലിനെ ആസ്പദം ആക്കി ആണ് ഈ സിനിമ രൂപം കൊള്ളുന്നത്‌.ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയ്ക്ക് പ്രേക്ഷകനില്‍ ആകാംക്ഷ ഇത്രയും നിറയ്ക്കുക സാധാരാണ ഹിച്ച്കോക്ക് സിനിമകളിലൂടെ ആണ്.എന്നാല്‍ ഹിച്ച്കോക്ക് അവസാന നിമിഷം കോപ്പി റൈറ്റ് വാങ്ങാന്‍ ആകാതെ ഉപേക്ഷിച്ച സിനിമ എന്നാണു ഈ ക്ലാസിക് ത്രില്ലര്‍ ചിത്രത്തെ കുറിച്ച് പലരും പറയുന്നത്.എന്നാല്‍ ഹെന്‍റി ഈ സിനിമയെ അവിസ്മരണീയം ആയ ഒന്നാക്കി മാറ്റുക ആയിരുന്നു പിന്നീട്.ലോക സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമായി ഇത് മാറി.ഈ ഫ്രഞ്ച് സിനിമയുടെ പല രൂപങ്ങള്‍ പിന്നീട് ഹോളിവുഡ് റീമേക്ക് ചെയ്തു പുറത്തു വന്നു എങ്കിലും ഈ ചിത്രത്തിന് ലഭിച്ച സ്വീകാര്യത അതിനൊന്നും നേടാന്‍ ആയില്ല.ഒരിക്കലും ഒരു ത്രില്ലര്‍/മിസ്റ്ററി സിനിമ പ്രേമി ഈ ചിത്രം കാണാതെ ഇരിക്കരുത്.കാരണം അത്രയ്ക്കും ഉദ്വേഗജനകം ആണ് ഈ ചിത്രം.

Download Link:-https://kickass.to/clouzot-les-diaboliques-1954-criterion-t1183322.html

More reviews @ www.movieholicviews.blogspot.com

255.BETIBU(SPANISH,2014)

255.BETIBU(SPANISH,2014),|Mystery|Thriller|Crime|,Country:-Argentina,Dir:-Miguel Cohan,*ing:-Mercedes Morán, Daniel Fanego, Alberto Ammann.

  Claudia Piñeiro എഴുതിയ നോവലിനെ ആസ്പദം ആക്കിയാണ് Betibu തയ്യാറാക്കിയിരിക്കുന്നത്,മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള പണക്കാരുടെ വീടുകള്‍ ഉള്ള സ്ഥലത്ത് ആണ് പെഡ്രോ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴുത്ത് മുറിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട അയാളുടെ ശവശരീരം പിറ്റേ ദിവസം രാവിലെ അയാളുടെ സെക്രട്ടറി ആണ് ആദ്യം കാണുന്നത്.മോഷണം  നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ കൊല്ലപ്പെട്ടതായിരിക്കും എന്ന് പോലീസ് വിധി എഴുതുന്നു.എന്നാല്‍ The Tribune എന്ന പത്ര സ്ഥാപനത്തിന്‍റെ എഡിറ്റര്‍ ലോറന്‍സോ ഈ അവസരം മറ്റൊരു വിധത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു.പ്രശസ്തയായ മുന്‍ ക്രൈം നോവല്‍ എഴുത്തുകാരി ആയ Betibu എന്ന വിളിപ്പേരുള്ള നൂറിറ്റ് ഇസ്ക്കാറിനെ കൊണ്ട് ആ കൊലപാതകത്തെ കുറിച്ചുള്ള ഒരു എക്സ്ക്ലൂസീവ് കോളം എഴുതിപ്പിക്കുക എന്നതായിരുന്നു അത്.എന്നാല്‍ നൂറിറ്റ് ആദ്യം അതിനു താല്‍പ്പര്യം കാണിക്കുന്നില്ല.അവര്‍ ഒരു ghost writer ആയി മാറി കഴിഞ്ഞിരുന്നു.എന്നാല്‍ അവര്‍ ചെയ്തിരുന്ന പ്രോജക്റ്റില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ അവര്‍ പുതിയ ജോലി ഏറ്റെടുക്കാന്‍ തയ്യാറായി.പത്രത്തിന്‍റെ പുതിയ ക്രൈം വിഭാഗം ചീഫ് ആയ മരിയാനോയും പഴയ കാല ക്രൈം റിപ്പോര്‍ട്ടിംഗ് ചീഫ് ആയിരുന്ന ബ്രെനയും ആയിരുന്നു നൂറിട്ടിന്റെ  സഹായത്തിന് ഉണ്ടായിരുന്നത്.

  നൂറിറ്റ് മരണം നടന്ന വീടിന്റെ അടുക്കല്‍ താമസം തുടങ്ങി തന്‍റെ കോളം എഴുതി തുടങ്ങുന്നു.പണ്ട് സ്വന്തം ഭാര്യയെ കൊല്ലപ്പെടുതിയതിന്റെ പേരില്‍ കുറ്റാരോപിതന്‍ ആയിരുന്ന ആളായിരുന്നു പെഡ്രോ.എന്നാല്‍ അത് അയാള്‍ നിഷേധിച്ചിരുന്നു.പെഡ്രോ മാധ്യമങ്ങള്‍ക്കായി അവസാനം നല്‍കിയ ഇന്റര്‍വ്യൂ നടത്തിയത് ബ്രെന ആയിരുന്നു.കേസ് അന്വേഷണം അവര്‍ പത്രത്തിന്റെ കോളങ്ങളില്‍ എഴുതി തുടങ്ങുന്നു,പെദ്രോയും ആയി ബന്ധം ഉണ്ടായിരുന്ന ആളുകളെ അവര്‍ ചോദ്യം ചെയ്യുന്നു.പെഡ്രോ തന്‍റെ ഒരു ബംഗ്ലാവ് അടുത്തായി ഗണ്ടോള്‍ഫിനി എന്നൊരാള്‍ക്ക്‌ വിട്ടതായി അവര്‍ മനസ്സിലാക്കുന്നു .അതും ഒരു വലിയ തുകയ്ക്ക്.ഇതിന്‍റെ ഇടയില്‍ ആണ് നൂറിറ്റ്‌ അത് ശ്രദ്ധിക്കുന്നത് ബ്രെനയും ആയി നടത്തിയ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ അവിടെ ഉള്ള മേശയില്‍ ഇരുന്ന ഒരു ഫോട്ടോ.അതിപ്പോള്‍ അപ്രത്യക്ഷം ആയിരിക്കുന്നു.എന്തായിരുന്നു ആ ഫോട്ടോ?ആരായിരുന്നു അതില്‍ ഉണ്ടായിരുന്നത്?ആ ഫോട്ടോ എങ്ങനെ അപ്രത്യക്ഷമായി?പെഡ്രോ മരിച്ചതും ആയി ആ ഫോട്ടോയ്ക്ക് ബന്ധം എന്താണ് ഉള്ളത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ നൂറിറ്റും കൂട്ടരും കേസിന്‍റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ കാത്തിരുന്നത് വിചിത്രമായ സംഭവങ്ങള്‍ ആയിരുന്നു.പ്രേക്ഷകന് ചിന്തിക്കാന്‍ ആവശ്യം ഉള്ള ചില ഭാഗങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിക്കുമ്പോള്‍ ശരാശരിയിലും മുകളില്‍ നില്‍ക്കുന്ന ഒരു ക്രൈം/സസ്പന്‍സ്/ക്രൈം ത്രില്ലര്‍ ആയി ഈ ചിത്രം അവസാനിക്കുന്നു.

more reviews @www.movieholicviews.blogspot.com

  

Monday 15 December 2014

254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)

254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014),|Comedy|*ing:Simon Bird,
James Buckley.Blake Harrison, Joe Thomas

അമേരിക്കന്‍ സിനിമകളില്‍ പലപ്പോഴും കൗമാരക്കാരുടെ കുസൃതിയും അവരുടെ സെക്സിനോടുള്ള മനോഭാവവും ഒക്കെ ചേര്‍ത്ത് ഇണക്കി ഇറങ്ങുന്ന ധാരാളം Coming-of-age/Teen sex comedy  ജോനറില്‍ ഉള്ള സിനിമകള്‍ വന്നിട്ടുണ്ട്.American Pie മുതല്‍ Boyhood എന്ന ചിത്രം വരെ ഉള്ളവ പറയാന്‍ ശ്രമിച്ചത്‌ ആണ് ഈ ജോനറില്‍ ഉള്ളത്.Boyhood എന്ന ചിത്രം ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചു ഒരു Near to classic സിനിമയായി മാറുമ്പോള്‍ കുറേ അധികം ചിത്രങ്ങള്‍ കുസൃതിയും തമാശയും ആയി അവതരിപ്പിക്കപ്പെടുന്നു.അത്തരത്തില്‍ ഉള്ള ഒരു ചിത്രം ആണ് The Inbetweeners Movie Series.ഇതേ പേരില്‍ ഉള്ള ഇംഗ്ലീഷ് സീരിയലില്‍ നിന്നും ഉള്ള പ്രചോദനം ഉള്‍ക്കൊണ്ടു ആണ് ഈ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.അത് പോലെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്നും മാറി ബ്രിട്ടീഷ് കൗമാരക്കാര്‍ ആണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍,സാഹചര്യങ്ങളും അത് തന്നെ.
വില്‍,ജെയ് ,സൈമണ്‍ .നീല്‍ എന്നിവരിലൂടെ ആണ് കഥ വികസിക്കുന്നത്.സൗന്ദര്യം,ബുദ്ധി എന്നീ കഴിവുകള്‍ ഇല്ലാത്ത നാല് പേര്‍.അവര്‍ക്ക് എന്ത് ചെയ്യാന്‍ ആകും?

1,The Inbetweeners movie.Dir:-Ben Palmer

നമ്മുടെ പ്ലസ് ടൂ കഴിഞ്ഞ നാല് പയ്യന്മാര്‍ മലിയ എന്ന സ്ഥലത്തേക്ക് പോകുന്ന യാത്രയാണ് സിനിമയില്‍.വലിയ ബുദ്ധിമാന്മാര്‍ അല്ലാത്ത അവര്‍ കുറേ കഷ്ടപ്പെടുന്നു അവിടെ എത്തി ചേരാന്‍.അതിനു ശേഷം അവര്‍ കണ്ട കാഴ്ചകളും ജീവിതവും ആണ് ചിത്രത്തില്‍ രസകരം ആയി അവതരിപ്പിച്ചിരിക്കുന്നത്..മസാലയുടെ അകമ്പടിയോടെ  കൂടി.രസകരം ആണ് ഈ ഭാഗം.

2.The Inbetweeners 2:-Dir:-Damon Beesley, Iain Morris

വ്യത്യസ്ത സംവിധായകര്‍ ആണെങ്കിലും കൌമാരം കഴിഞ്ഞു യൂനിവേര്‍സിറ്റിയില്‍ എത്തിയ നാല്‍വര്‍ സംഘം നടത്തിയ ഓസ്ട്രേലിയന്‍ യാത്ര ആണ് കഥാ സന്ദര്‍ഭം.ആസ്വദികാവുന്ന ഒരു ചിത്രം.ഓസ്ട്രേലിയന്‍ മരുഭൂമിയും Entertainment Park എന്നിവയും രസകരം ആയിരുന്നു.

ഇത്തരം സിനിമികള്‍  ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചിത്രം!!


More reviews @www.movieholicviews.blogspot.com


Sunday 14 December 2014

253.MISS VIOLENCE(GREEK,2013)


253.MISS VIOLENCE(GREEK,2013),|Drama|Mystery|,Dir:-Alexandros Avranas,*ing:-Kostas Antalopoulos, Constantinos Athanasiades, Chloe Bolota.

  Miss Violence,വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ ഗ്രീക്ക് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം ആണ് കാണിക്കുന്നത്.വീട്ടിലെ അംഗങ്ങള്‍ മാത്രം ഉള്ള ഒരു ഒത്തുകൂടല്‍.ആ സമയം തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം ആഞ്ചലിക്കി എന്ന പേരുള്ള ബര്‍ത്ത്ഡേ ഗേള്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടി മരിക്കുന്നു.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്.അപ്രതീക്ഷിതം ആയി സന്തോഷം മുഖത്ത് കാണിച്ചിരുന്ന ഒരു കുടുംബം ഒന്നടങ്കം ഞെട്ടി പോയി.മരണം ഉണ്ടാക്കിയ വിഷമം കുടുംബാംഗങ്ങള്‍ മറക്കാന്‍ വേണ്ടി ആകുന്നതെല്ലാം അവളുടെ പിതാവ് ചെയ്തു കൊടുത്തിരുന്നു.ആഞ്ചലിക്കി മരണപ്പെട്ടു കിടക്കുമ്പോള്‍ അവളുടെ മുഖത്ത് ഗൂഡമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.വളരെയധികം മനസ്സിനെ അലോസരപ്പെടുത്തുന്ന ഒന്ന്.

   ആഞ്ചലിക്കി മരിച്ചതിനു ശേഷം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ എത്തുന്നു.ആഞ്ചലിക്കിയുടെ മൂത്ത സഹോദരി എലീനീയും  അച്ഛന്‍ ആരാണെന്ന് അവള്‍ ഒളിച്ചു വയ്ക്കുന്ന രണ്ടു കുട്ടികളും ആണ് ഉണ്ടായിരുന്നത്.കൂടാതെ ആഞ്ചലിക്കിയുടെ അമ്മയും മറ്റൊരു സഹോദരി മൈര്‍ട്ടോയും അവിടെ താമസിക്കുന്നുണ്ട്.മൈര്‍ട്ടോ കുറച്ചു ദിവസം സ്ക്കൂളില്‍ പോകുന്നില്ല.എലീനി വീണ്ടും ഗര്‍ഭിണി ആയെന്ന് അമ്മയോട് പറയുന്നു.ആഞ്ചലിക്കിയുടെ മരണത്തിന്‍റെ പുറകില്‍ ഉള്ള രഹസ്യം പുറം ലോകം അറിയുന്നില്ല.പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു പെണ്‍ക്കുട്ടി അവളുടെ പിറന്നാള്‍ ദിവസം ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം ദുരൂഹം ആയി തുടരുന്നു.അവളുടെ പിതാവ് സിനിമയില്‍ ഉടന്നീളം വളരെയധികം കണിശതയും കുട്ടികളെ അടിച്ചു വളര്‍ത്തണം എന്നുള്ള ചിന്താഗതിക്കാരന്‍ ആണെന്ന് കാണാം.എലീനിയുടെ കുട്ടികളില്‍ ഫിലിപ്പോസിനെ അതാണ് നല്ല മാര്‍ക്ക് ലഭിച്ചിട്ടും സ്വഭാവം മോശമാകുന്നു എന്ന അദ്ധ്യാപികയുടെ അഭിപ്രായം അനുസരിച്ച് ശിക്ഷിച്ചത്.എന്നാല്‍ ആഞ്ചലിക്കിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാവുന്നവര്‍ അവിടെ ഉണ്ടായിരുന്നു.എന്താണ് കാരണം??ബാക്കി സിനിമ പറയും.

  സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തിയപ്പോള്‍ ആദ്യ ഉണ്ടായ മാനസികാവസ്ഥയിലും മോശമായി മാറി മരണത്തിലെ ദുരൂഹത അവതരിപ്പിച്ചപ്പോള്‍ .ഒരു പക്ഷേ സമൂഹത്തില്‍ ഇത്തരം ചിന്താഗതി ഉള്ള മനുഷ്യ മൃഗങ്ങള്‍ ദേശ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും കാണും എന്ന് മനസ്സിലാക്കി തന്നു.ലോകം ചെറുതാണ്.അത് പോലെ മനുഷ്യരുടെ ചിന്താഗതികളും.ഈ ഗ്രീക്ക് ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര പുരസ്ക്കാരങ്ങള്‍ പലതും നേടിയിരുന്നു.അത് പോലെ തന്നെ നിരൂപക പ്രശംസയും.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം ആണ് Miss Violence.തുടക്കം മുതല്‍ അവസാനം വരെ ഫ്രെയിമുകളില്‍ ഒളിപ്പിച്ച നിഗൂഡത ഒന്ന് മതി ചിത്രം മികച്ചതാണ് എന്ന് പ്രേക്ഷകന് തോന്നാന്‍.

More reviews @www.movieholicviews.blogspot.com

Friday 12 December 2014

252.LINGA(TAMIL,2014)

252.LINGA(TAMIL,2014),Dir:-K S RAVIKUMAR,*ing:-Rajnikanth,Anoushka,Sonakshi.

  രാവിലെ പത്തു മണിക്ക് സിനിമയ്ക്ക് കയറുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം ഇടണ്ട എന്ന് കരുതിയതാണ്.എന്നാലും സിനിമ കണ്ടതിനു ശേഷം പലരും വാ തോരാതെ റിവ്യൂ ഒക്കെ ആയി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരെണ്ണം ഇടാം എന്ന് കരുതി.സെല്‍ ഫോണും ലോജിക്കും ഒന്നും ഓഫ് ചെയ്യാതെ തന്നെ അറിയാം രജനി സിനിമകള്‍ എന്താണ് എന്ന്.കൂറ തെലുങ്ക് പടങ്ങള്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഒന്നോര്‍ക്കണം അവരുടെ ഒക്കെ ഇഷ്ട സിനിമകളുടെ ബാപ്പ ആണ് രജനി സിനിമകള്‍ എന്ന്.ബാബ എന്ന സിനിമ ഇറങ്ങിയപ്പോള്‍ പതിവ് രജനി സിനിമകളുടെ ചേരുവകകള്‍ ആണെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം രജനികാന്ത് എന്ന സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന് കരുതി നടന്ന കുപ്രചരണങ്ങളില്‍ ആണ് അത് മുങ്ങി പോയത്.അതും പതിവ് രജനി സിനിമ തന്നെ ആയിരുന്നു.ലിങ്ക എന്ന സിനിമയും അത് പോലെ തന്നെ.അവസാന ഇരുപതു മിനിറ്റ് നടന്ന സംഭവങ്ങള്‍ മാറ്റി വച്ചില്ലെങ്കില്‍ കൂടി ഇവിടെ മാസ് എന്ന് പറഞ്ഞു നടക്കുന്ന കോപ്രായങ്ങളില്‍ കൂടുതല്‍ ഒന്നും അല്ല അത്.അത് തെലുങ്ക് ആണെങ്കിലും തമിഴ് ആണെങ്കിലും.

  രജനികാന്ത് ജോക്സ് എന്ന പേരില്‍ പ്രചരിക്കുന്ന തമാശകളുടെ തനിപ്പകര്‍പ്പ്‌ ആയിരുന്നു സിനിമയുടെ അവസാന ഇരുപതു മിനിറ്റ്.ബോംബ്‌ സിസ്സര്‍ കിക്ക് ചവിട്ടി നായികയെയും കൊണ്ട് പറന്നിറങ്ങുന്ന നായകന്‍ ഒക്കെ സൂപ്പര്‍ മാന്‍ സിനിമകളില്‍ മാത്രമേ കാണുകയുള്ളൂ.ജെയിംസ് ബോണ്ട്‌ Licence to Kill എന്നാണെങ്കില്‍ രജനികാന്ത് Licence to Thrill ആണ്.ആരും ഒരു ക്ലാസിക് സിനിമ പ്രതീക്ഷിച്ചു രജനിയുടെ സിനിമകള്‍ കാണാന്‍ പോയാല്‍ ഉള്ള അനുഭവം ക്രൂരം ആയിരിക്കും.മാഹാരാജ ലിങ്ങേശ്വരന്‍ എന്ന ഫിക്ഷനല്‍ കഥാപാത്രം ആയും  കൊച്ചു മകന്‍ ആയ ലിങ്ക ആയും ആണ് രജനികാന്ത് ഈ സിനിമയില്‍ വരുന്നത്.സ്ഥിരം ചേരുവകകള്‍ എല്ലാം ഉണ്ട് ചിത്രത്തിലും.കൂടാതെ പല പ്രാവശ്യം കേട്ട് ഇഷ്ടം ആയ റഹ്മാന്‍ പാട്ടുകളും/രജനികാന്തിനെ കൂട്ടുകാരും നായികമാരും നാട്ടുകാരും എല്ലാം പുകഴ്ത്തുന്നു.പാട്ടുകളില്‍ സുന്ദരന്‍ ആണെന്ന് പറയുന്നു.ഇതാണല്ലോ വര്‍ഷങ്ങളായി രജനി സിനിമകളില്‍ നടക്കുന്നതും.എന്നിട്ട് പുതിയത് എന്തോ കണ്ടു പേടിച്ചു എന്നത് പോലെ വരുന്ന റിവ്യൂ കാണുമ്പോള്‍ ഓക്കാനം വരുന്നു.

  സിനിമയുടെ കഥ 1939 ല്‍ ബ്രിട്ടീഷ് രാജില്‍ ICS ഓഫിസര്‍ ആയിരുന്ന ലിങ്ക എങ്ങനെ സ്വന്തം പേര് തലമുറകളിലേക്ക് പകര്‍ത്താന്‍ നടത്തിയ ത്യാഗവും കൊച്ചു മകന്‍ ഒരു കള്ളനില്‍ നിന്നും ആ അവസ്ഥയില്‍ എത്തിയതും ആണ് കഥ.ഇതില്‍ കൂടുതല്‍ പറയാന്‍ കഥയും ഇല്ല,പതിവ് പോലെ.എന്തായാലും ക്ലാസ് സിനിമകള്‍ ധാരാളം ടോറന്റില്‍ കിട്ടും.അല്ലെങ്കില്‍ IFFK യ്ക്ക് പോവുക/അല്ലാതെ ആ സമയത്ത് രജനി സിനിമ കാണാന്‍ വന്നാല്‍ സമയവും കാശും നഷ്ടം ആണ്.ദളപതി എന്ന സിനിമ മുതല്‍ തിയറ്ററില്‍ പോയി കാണുന്നത് സൂപ്പര്‍ സ്റ്റാര്‍ എന്ന സൂപ്പര്‍ മാനെ കാണാന്‍ വേണ്ടി മാത്രം ആണ്.കൊച്ചടയാന്‍ എന്ന സിനിമ മാത്രം മനപ്പൂര്‍വം കാണാതെ കളഞ്ഞു.സൂപ്പര്‍മാനും സൂപ്പര്‍ സ്റ്റാറും ചെയ്യുന്നത് ഒന്നാണ്.മാലോകരെ രക്ഷിക്കും.അത് മനസ്സിലാക്കി സിനിമ കണ്ടാല്‍ മൂന്നു മണിക്കൂറില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ ആസ്വദിക്കാം.അല്ലെങ്കില്‍ കരഞ്ഞു കൊണ്ട് ഇനിയും റിവ്യൂ ഇടാം.അതിലും നല്ലത് കാണാതെ ഇരിക്കുന്നതാണ്.രജനികാന്ത് ആരാധകരെ ആവേശത്തില്‍ ആക്കാന്‍ മുണ്ട് കുത്തി അടിക്കണം എന്നില്ല.സിനിമയുടെ പേര് എഴുതി കാണിക്കുന്നത് മുതല്‍ അങ്ങനെ ആണ്.അത് പോലെ ആണ് ഒരു ആരാധകന്‍ എന്ന നിലയില്‍ എനിക്കും  തോന്നിയത്.

More reviews @www.movieholicviews.blogspot.com

  

Thursday 11 December 2014

251.STONEHEARST ASYLUM(ENGLISH,2014)

251.STONEHEARST ASYLUM(ENGLISH,2014),|Thriller|,Dir:-Brad Anderson,*ing:-Kate Beckinsale, Jim Sturgess, David Thewlis ,Ben Kingsley,Michael Caine.

  "The System of Doctor Tarr and Professor Fether" എന്ന  "Edgar Allan Poe" എഴുതിയ ചെറുകഥയെ ആസ്പദം ആക്കിയാണ് "Stonehearst Asylum" നിര്‍മിച്ചിരിക്കുന്നത്.1899 ല്‍ ഡോക്റ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ ഒരു സെമിനാറില്‍ മാനസിക നില തെറ്റിയ ആളുകളെ കുറിച്ചുള്ള കേസ് സ്റ്റഡി നടക്കുമ്പോള്‍ ആണ് ഒരു പരീക്ഷണ വസ്തു ആയി അവളെ അവതരിപ്പിക്കുന്നത്‌."എലീസ ഗ്രെവ്സ്" എന്നായിരുന്നു അവളുടെ പേര്.ഹിസ്ട്ടീരിയ ബാധിച്ച ഒരു രോഗി ആണ് അവള്‍.ഡോക്റ്റര്‍ ആ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ ഒക്കെ വിവരിക്കുന്നു.പിന്നീട് കാണുന്നത് മറ്റൊരു സ്ഥലം ആണ്.ഡോക്റ്റര്‍ ന്യൂഗേറ്റ് എന്ന യുവ ഡോക്റ്റര്‍ മാനസിക രോഗ ചികിത്സയില്‍ പ്രവീണ്യം  നേടാനായി അവിടെ എത്തുന്നു.സ്ഥലം Stonehearst Asylum.മാനസിക നില തെറ്റിയ പണക്കാരായ ആളുകളെ ഉപേക്ഷിക്കാന്‍ വേണ്ടി അവരുടെ ബന്ധുക്കള്‍ ആശ്രയിക്കുന്ന സ്ഥലം.വിക്റ്റോറിയന്‍ വൈദ്യശാസ്ത്രത്തിന്റെ മാനസികമായി തകര്‍ന്നവരെ പരീക്ഷണ വസ്തു ആക്കുന്ന സ്ഥലം എന്ന് പറയാം കാടിന്‍റെ നടുവില്‍ ഇരിക്കുന്ന കൊട്ടാരസമാനമായ ആ മാനസികാരോഗ്യ കേന്ദ്രത്തെ.

  ന്യൂഗേറ്റ് എത്തിയത് വര്‍ഷാവസാനം ആയിരുന്നു.മഞ്ഞില്‍ ആയിരുന്നു ആ സ്ഥലം.പുറംലോകത്ത്‌ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന അവിടെ ന്യൂഗേറ്റിനെ വരവേറ്റത് മിക്കി ഫിന്‍ എന്ന ആശുപത്രി  നടത്തിപ്പുക്കാരന്‍ ആയിരുന്നു.അയാള്‍ ന്യൂഗേറ്റിനെ ഡോക്റ്റര്‍ ലാമ്പിന്‍റെ അടുക്കല്‍ എത്തിക്കുന്നു.അയാള്‍ ആണ് അവിടത്തെ മേധാവി.ലാമ്പിന്‍റെ രീതികള്‍ ന്യൂഗേറ്റിനു വ്യത്യസ്തം ആയി തോന്നി.രോഗികള്‍ മിക്കവാറും സ്വതന്ത്രര്‍ ആയിരുന്നു.അത് പോലെ തന്നെ അവിടത്തെ ജീവനക്കാരുടെ സ്വഭാവ രീതികളും.അന്ന് വൈകിട്ട് ന്യൂഗേറ്റ്  എലീസ ഗ്രെവ്സിനെ കാണുന്നു.പിയാനോ വായിച്ചിരുന്ന അവളോട്‌ അയാള്‍ സംസാരിക്കുന്നു.അന്ന് വൈകിട്ട് നടന്ന വിരുന്നില്‍ ന്യൂഗേറ്റും പങ്കെടുക്കുന്നു.കൂടെ അവിടത്തെ അന്തേവാസികളും.ഇടയ്ക്ക് ഫിന്‍ നല്‍കിയ മദ്യം എലീസ മനപ്പൂര്‍വം ന്യൂഗേറ്റിനെ കുടിപ്പിക്കുന്നില്ല.എന്തോ രഹസ്യം അവിടെ ഉള്ളതായി ന്യൂഗേറ്റിനു മനസ്സിലാകുന്നു.അന്ന് രാത്രി അയാള്‍ താഴെ ഉള്ള മുറികളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നു.ന്യൂഗേറ്റ് അത് അന്വേഷിച്ചു പോകുന്നു.അവിടെ അയാളെ കാത്തിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?അതാണ്‌ ബാക്കി ചിത്രം,

  മാനസിക രോഗികള്‍ എന്ന് മുദ്ര കുത്തപ്പെട്ടവര്‍ അവര്‍ക്ക് നഷ്ടമായത് എന്താണോ അതാണ്‌ അന്വേഷിക്കുന്നത്.ഒരു പക്ഷേ എത്ര ക്രൂരനായ രോഗി ആണെങ്കിലും അയാളുടെ മനസ്സിലെ നല്ല വശങ്ങളിലേക്ക് വെളിച്ചം പകര്‍ന്നാല്‍ ഒരു പക്ഷേ അവര്‍ക്ക് മാറ്റം വരാന്‍ സാധ്യത ഉണ്ട്.വിക്റ്റോറിയന്‍ വൈദ്യശാഖയുടെ മനുഷ്യത്വം ഇല്ലാത്ത മുഖം ഈ ചിത്രത്തില്‍ അനാവരണം  ചെയ്യുന്നുണ്ട്.ഒരു മികച്ച സൈക്കോ ത്രില്ലര്‍ ആക്കാന്‍ ഉള്ള കഥയും അഭിനേതാക്കളും ഉണ്ടായിരുന്നു എങ്കിലും മികച്ചത് എന്ന് പറയാന്‍ ഉള്ള നിലവാരത്തില്‍ ചിത്രം എത്തിയതായി തോന്നിയില്ല.എങ്കിലും സ്ഥിരം ത്രില്ലറുകള്‍ വച്ച് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ട്വിസ്റ്റും അവസാനം ഉള്ള ട്വിസ്റ്റ് ഒക്കെ ഗംഭീരം ആയി.ഒരു പ്രാവശ്യം കാണാന്‍ ഉള്ളതൊക്കെ ചിത്രം നല്‍കുന്നുണ്ട്.

More reviews @www.movieholicviews.blogspot.com

Wednesday 10 December 2014

250.KARAKTER(DUTCH,1997)

250.KARAKTER(DUTCH,1997),|Crime|Drama|Mystery|,Dir:-Mike van Diem,*ing:-Pavlik Jansen op de Haar, Jan Decleir, Fedja van .

"ഗുരു" എന്ന ആദ്യമായി മലയാളത്തില്‍ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള  ഇന്ത്യന്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച വര്‍ഷംവരെ അതേ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രം ആണ് ഡച്ച്‌ ചിത്രമായ Karakter.ഗുരു ആണോ ഈ ചിത്രം ആണോ മികച്ചതെന്നു അന്വേഷിക്കുന്ന ഏതൊരു മലയാളിയും മാറ്റി നിര്‍ത്തി ഈ ചിത്രത്തെ വിലയിരുത്തുക ആണെങ്കില്‍ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാവുന്നത് "Pure Class" എന്നാണു.വ്യത്യസ്തമായ ആശയവുമായി വന്ന രാജീവ് അഞ്ചലിന്‍റെ ചിത്രം നല്‍കിയ സിനിമ അനുഭവത്തിലും മുന്നില്‍ ഈ ചിത്രം നില്‍ക്കുന്നതായി തോന്നി.ആകര്‍ഷകമായ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്ക്കാരം പോലെ തോന്നി Ferdinand Bordewijk ന്‍റെ നോവലിന്‍റെ ദൃശ്യാവിഷ്ക്കാരം.

   1920 കളിലെ നെതര്‍ലാണ്ട്സില്‍ നടന്ന സംഭവങ്ങള്‍ ആണ് ചിത്രം അവതരിപ്പിക്കുന്ന കാലഘട്ടം.സിനിമയുടെ ആദ്യ സീനില്‍ ഒരു യുവാവ് ഒരു വൃദ്ധന്‍റെ അടുക്കല്‍ വന്നു വെല്ലുവിളി നടത്തുകയും.ഇനി അയാളുടെ ജീവിതത്തില്‍ ആ വൃദ്ധന്‍റെ ആവശ്യം ഇല്ല എന്നും പറയുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം വൃദ്ധന്‍റെ മറുപടി കേട്ടതിനു ശേഷം ആ യുവാവ് ഓടി വന്നു അയാളുടെ നേര്‍ക്ക്‌ കുതിക്കുന്നത് ആണ് കാണിക്കുന്നത്.ട്രെവര്‍വാഹന്‍ എന്ന നീതിപീഠം പുറപ്പെടുവിക്കുന്ന ആജ്ഞകള്‍ പ്രാബല്യത്തില്‍ വരുത്തേണ്ട Bailiff മരിച്ചതായി കാണപ്പെടുന്നു അടുത്ത സീനില്‍.പോലീസ് ജേകബ് വില്ല്യം എന്ന പുതുതായി നിയമിതനായ അഭിഭാഷകനെ ആ മരണത്തിനു പുറകില്‍ ഉള്ള കാര്യങ്ങള്‍ കണ്ടെത്താനായി ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നു.മരണത്തിനു മുന്‍പ് ജേക്കബ് ട്രെവര്‍വാഹന്‍റെ അടുക്കല്‍ നിന്നും പോകുന്നത് കണ്ട ദൃക്സാക്ഷികള്‍ ഉണ്ട്.പോലീസ് ജേക്കബിനെ ചോദ്യം ചെയ്യാന്‍ ആയി ആരംഭിക്കുന്നു.ജേക്കബ് ട്രെവര്‍വാഹനെ കൊല്ലപ്പെടുത്തിയോ എന്ന ചോദ്യത്തിന് അയാള്‍ ഇല്ല എന്ന ഉത്തരം ആണ് നല്‍കിയത്.പോലീസ് ജേക്കബിനോട് ട്രെവര്‍വാഹനെ ആദ്യമായി കണ്ടത് എന്നാണു എന്ന ചോദ്യത്തിന് ജേക്കബ് നല്‍കുന്ന ഉത്തരം  ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .എന്താണ് ആ ഉത്തരം?തികച്ചും വ്യത്യസ്തം ആയ ഒരു ട്രാക്കിലൂടെ ആണ് ഈ ചിത്രം പിന്നെ അവതരിപ്പിക്കപ്പെടുന്നത്.രണ്ടു പുരുഷന്മാര്‍ തമ്മില്‍ ഉള്ള വിരോധം.അവയുടെ കാരണങ്ങള്‍.എന്നാല്‍ മരണത്തില്‍ ട്രെവര്‍വാഹന്‍ ജേക്കബിനെ ആശ്രയിച്ചിരുന്നോ?

 സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മനസ്സിനെ  എത്ര മാത്രം കഠിനം ആക്കാന്‍ സാധിക്കുമോ അതാണ്‌ ജേക്കബ് ചെയ്യുന്നത്.എന്നാല്‍ ട്രെവര്‍വാഹന്‍ അയാളെ മറ്റൊരു രീതിയില്‍ സ്വാധീനിക്കുന്നു.വളരെ നല്ല ഒരു ചിത്രം.ബന്ധങ്ങളുടെ തീവ്രതയും അത് ഏതറ്റം വരെ മറ്റൊരു അവസരത്തില്‍ പോകും എന്നും ചിത്രം ഓര്‍മിപ്പിക്കുന്നു .ജാന്‍ ഡിക്ലയര്‍ എന്ന നടന്റെ ഞാന്‍ കാണുന്ന ആദ്യ ചിത്രം.എന്നാലും അസാധ്യ അഭിനയം തന്നെ അദ്ദേഹം കാഴ്ച വച്ചു.

Download :-https://kickass.so/karakter-1997-dvdrip-xvid-dutch-hn-t502437.html

More reviews @www.movieholicviews.blogspot.com

Monday 8 December 2014

249.OUR TOWN(KOREAN,2007)

249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim.

    "മെമ്മറീസ്" ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല."ദൃശ്യം" "Suspect X" ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലും ശവശരീരങ്ങളും കാണപ്പെട്ടത് കുരിശില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.മരിച്ചവര്‍ നാല് പേരും സ്ത്രീകള്‍ ആയിരുന്നു.പോലീസ് ശവശരീരങ്ങള്‍ കണ്ടെത്തിയ രീതികളില്‍ നിന്നും ഉള്ള സാമ്യം അല്ലാതെ വേറെ ഒരു തെളിവും ലഭിച്ചില്ല.മാത്രമല്ല മരിച്ചവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഏതോ മാനസിക രോഗി ആ പട്ടണത്തില്‍  ഉള്ള സ്ത്രീകളെ തിരഞ്ഞു പിടിച്ചു തന്‍റെ മാനസിക വൈകൃതങ്ങളുടെ ബാക്കി പത്രം ആക്കുന്നു എന്ന നിലയില്‍ ആയിരുന്നു ആളുകള്‍ ഈ കൊലപാതകങ്ങളെ കണ്ടിരുന്നത്‌.അത് കൊണ്ട് തന്നെ പട്ടണവാസികള്‍ ഭയചകിതരായി.

  ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു ജേ ഷിന്‍.കേസ് അന്വേഷണം എങ്ങും എത്താത്ത നിലയില്‍ അവരുടെ ടീം അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു.ജേ -ഷിന്നിന്റെ സുഹൃത്ത്‌ ആയിരുന്നു എഴുത്തുകാരന്‍ ആയ ജ്യൂം ജൂ.എന്നാല്‍ അയാള്‍ കഥ എഴുത്തില്‍ ഒരു തികഞ്ഞ പരാജയം ആയിരുന്നു.താമസിക്കുന്ന മുറിയുടെ വാടക പോലും കൊടുക്കാന്‍ ആകാതെ അയാള്‍ വിഷമിക്കുന്നു.അവസാനം എഴുതി കൊണ്ട് പോയ കഥ വായിച്ച പ്രസാധകന്‍ കഥയില്‍ വയലന്‍സ് അധികം ആണെന്ന് പറയുന്നു.കൂടാതെ അയാള്‍ ഒരു ചോദ്യം കൂടി ചോദിക്കുന്നു.ജ്യൂം ജൂ ആ ചോദ്യം കേട്ടതോടെ മാനസിക നില മറ്റൊരു രീതിയില്‍ ആകുന്നു.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു കൊലപാതകം കൂടി നടക്കുന്നു.ഇത്തവണയും കുരിശില്‍ കിടക്കുന്ന രൂപത്തില്‍ തന്നെ ആയിരുന്നു ശവ ശരീരം കാണപ്പെട്ടത്.എന്നാല്‍ ജേ ഷിന്‍ ആ കൊലപതാകം മുന്‍പ് നടന്ന കൊലപാതകങ്ങളുടെ ഒരു അനുകരണം ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ തെളിവുകള്‍ ഒന്നും അതിനായി ഇല്ലായിരുന്നു.എന്നാല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉള്ള ഒരാള്‍ ഉണ്ടായിരുന്നു ആ പട്ടണത്തില്‍ തന്നെ.ആരാണയാള്‍?എന്തിനാണ് ഈ കൊലപാതകങ്ങള്‍ നടന്നത്?ഇത് കൊണ്ടുള്ള ഉദ്ദേശ്യം എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  അല്‍പ്പം സങ്കീര്‍ണം ആണ് ഈ സിനിമയുടെ കഥാഘടന.പ്രത്യേകിച്ചും കൊലയാളിയെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുമ്പോഴും രഹസ്യങ്ങള്‍ പലയിടത്തായി ചുരുളഴിയുന്നുണ്ട്.എന്നാല്‍ അത് ചിത്രം വീണ്ടും പ്രേക്ഷകന്‍റെ സംശയങ്ങള്‍ കൂട്ടുകയാണ്.വളരെയധികം വര്‍ഷങ്ങള്‍ മുന്‍പ് നടന്ന സംഭവങ്ങള്‍,അതിന്‍റെ വര്‍ത്തമാന കാലത്തെ ഭാഷ്യം ആയി മാറുന്നു ചിത്രം.കൊറിയന്‍ സിനിമ ത്രില്ലര്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം ആയി മാറുന്നു അതിലൂടെ "Our Town".

Watch Online link:-http://www.viki.com/videos/23795v-our-town

More reviews @www.movieholicviews.blogspot.com

Sunday 7 December 2014

248.SECONDS(MALAYALAM,2014)

248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna.

"ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം."

  "ദൃശ്യം"- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു.

"സെക്കണ്ട്സ്"-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി.

  ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട്‌ സമയത്ത് എടുത്ത ചിത്രങ്ങളും ആയി ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്കാര്‍ഡ് കാണിക്കുന്നു.ആദ്യ സീനില്‍ നിന്നും രണ്ടാം സീനിലേക്ക്‌ പോകുമ്പോള്‍ ഭീകരതയുടെ അളവ് കൂടി വരുന്നു.വ്യത്യസ്തം ആയ സംഭവങ്ങള്‍.എന്നാല്‍ കൂടി രണ്ടു സംഭവങ്ങള്‍ക്കും അതിന്‍റേതായ കഥകള്‍ പറയാന്‍ ഉണ്ട്.ഒരു പക്ഷേ ഒരു മൂന്നു മിനിറ്റ് നേരം ആകെ മൊത്തം നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ മുഖ്യ ഭാഗം.പിന്നീട് ആ സംഭവങ്ങളിലേക്ക് കഥാപാത്രങ്ങളെ എത്തിച്ച സാഹചര്യങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.

  ഇത്തരം ഒരു നോണ്‍ ലീനിയര്‍ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഈ അടുത്ത് മലയാള സിനിമ സംവിധായകര്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്.എന്നാല്‍ ഒരു ദിവസം നടന്ന സംഭവങ്ങള്‍ മാത്രം ആണോ ഈ ചിത്രം എന്ന് ചോദിച്ചാല്‍ പറയാം അല്ല എന്ന്.കാരണം കഥയുടെ സസ്പന്‍സ്  തന്നെ ആണ് കാരണക്കാരന്‍.ഒരു പക്ഷേ അല്‍പ്പം ഒന്ന് ആലോചിച്ചാല്‍ ഉത്തരം ലഭിക്കാവുന്ന സസ്പന്‍സ് ആണ് ചിത്രത്തില്‍ ഉള്ളത്.പക്ഷേ എന്ത് കൊണ്ട്?ആ ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുവോളം ചിത്രം ഒരു മികച്ച സസ്പന്‍സ് ത്രില്ലര്‍ തന്നെ ആയി മാറും.ഒരു പക്ഷേ ആ കഥാപാത്രങ്ങളില്‍ മരണ ദൂതന്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയുന്നതിനു മുന്‍പ് ആരെ വേണമെങ്കിലും സംശയിക്കാവുന്ന ഒരു അവസ്ഥ.ആ ഒരു പ്രതീതി സിനിമയില്‍ ഉടനീളം നില നിര്‍ത്താന്‍ അനീഷ്‌ ഉപാസനയ്ക്ക് സാധിച്ചിട്ടുണ്ട്.ആദ്യ ചിത്രം ആയ "മാറ്റിനി"യില്‍ നിന്നും സെക്കണ്ട്സ് എന്ന ചിത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ഉള്ള പ്രധാന മാറ്റവും അത് തന്നെ.

  ജയസൂര്യ,വിനയ്,അപര്‍ണ,വിനായകന്‍ എന്നിവര്‍ അവരുടെ കഥാപാത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്.പ്രത്യേകിച്ച് വിനായകന്‍.ആ റോളിനു ഇത്രയും നന്നായി ചേരുന്ന ഒരാള്‍ ഉണ്ടാകില്ല എന്ന് തോന്നി.ഒരു കഥയില്‍ നടത്തുന്ന ചെറിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ പലരുടെയും ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും എന്നുള്ളതാണ് ചിത്രം മൊത്തത്തില്‍ കാണുമ്പോള്‍ മനസ്സിലാവുക.ഈ ചിത്രം തിയറ്ററില്‍ തന്നെ കാണുക.കാരണം ദൃശ്യം എന്ന ചിത്രത്തിന് കിട്ടിയത് പോലെ ഉള്ള ഫാന്‍സ്‌ പിന്തുണ ഒന്നും ഈ ചിത്രത്തിന് ലഭിക്കില്ല."ഹോംലി മീല്‍സ്" എന്നൊരു ടോറന്റ് സൂപ്പര്‍ ഹിറ്റ്‌ വന്നത് പോലെ ആകാതെ ഇരിക്കട്ടെ കുറെ ദിവസം പെട്ടിയില്‍ അടയ്ക്കപ്പെട്ട ഈ ചിത്രവും.ത്രില്ലര്‍ സിനിമകളുടെ ഒരു ആരാധകന്‍ എന്ന നിലയ്ക്ക് ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 3.5/5!!

More reviews @www.movieholicviews.blogspot.com


Saturday 6 December 2014

247.THE JUDGE(ENGLISH,2014)

247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga.

   സിനിമയുടെ  പേരില്‍ ഉള്ള "ജഡ്ജ്" നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു  പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന  ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലും തോല്‍ക്കാതെ പാമര്‍ തന്‍റെ മേഖലയില്‍ അഗ്രഗണ്യന്‍ ആയി തീരുന്നു.എന്നാല്‍ ഒരു ദിവസം ഒരു കേസിന് വേണ്ടി വാദിക്കുന്ന സമയം ഹാങ്കിന്റെ ഫോണില്‍ വന്ന ഒരു കോള്‍ കുറ്റവാളികള്‍ക്ക് വേണ്ടിയും പണക്കാരനു വേണ്ടിയും ശബ്ദിക്കുന്ന ഹാങ്കിന്റെ ജീവിതം മാറ്റുന്നു.ഹാങ്കിന്റെ അമ്മ മരിച്ചു പോയി എന്നായിരുന്നു ഫോണില്‍ വന്ന സന്ദേശം.വേര്‍ പിരിയാന്‍ ആയി തയ്യാറെടുക്കുന്ന ഭാര്യയും ഏറെ ഇഷ്ടപ്പെടുന്ന മകളെയും വീട്ടില്‍ നിര്‍ത്തിയിട്ടു അയാള്‍ തീരെ ഇഷ്ടം ഇല്ലാത്ത താന്‍ ജനിച്ച,എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന  ഇന്‍ഡ്യാനയിലേക്ക് യാത്ര തിരിക്കുന്നു.

  ഹാങ്കിന്റെ പിതാവ് ഇന്‍ഡ്യാനയിലെ പ്രശ്തനായ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ജോസഫ് പാമര്‍ ഒരു കേസിന്‍റെ വിധി പ്രസ്താവിച്ചതിന് ശേഷം ഭാര്യയുടെ അന്ത്യ കര്‍മങ്ങളില്‍ കൂടുന്നു.ഹാങ്കിന്റെ സഹോദരങ്ങള്‍ ആണ് ഗ്ലെന്‍ ദേല്‍ എന്നിവര്‍. ഒരു ടയര്‍ കടയുടെ ഉടമസ്ഥന്‍ ആയ ഗ്ലെന്‍ ഒരിക്കല്‍  മികച്ച ബേസ്ബോള്‍ കളിക്കാരന്‍ ആയിരുന്നു. ഗ്ലെന്‍ ഹാങ്കിന്റെ കൈപ്പിഴവില്‍ വന്ന അപകടം കാരണം ബേസ്ബോള്‍ എന്നെന്നേക്കും ഉപേക്ഷിക്കേണ്ടി വന്ന ആള്‍ ആണ്.മറ്റൊരു സഹോദരന്‍ ആയ ദേല്‍ മാനസിക വളര്‍ച്ച കുറവുള്ള ആളാണ്‌.ജോസഫ് പാമര്‍ മകനായ ഹാങ്കുമായി ,അയാള്‍ ഒരു വക്കീല്‍ എന്ന നിലയില്‍  സത്യസന്ധത കാണിക്കാത്തത് കൊണ്ട് ഉള്ള ദേഷ്യത്തില്‍ ആണ്.ജോസഫ്  പാമര്‍ സത്യത്തിനു വേണ്ടി നിലക്കൊള്ളുന്ന ആളാണ്‌.പിറ്റേ ദിവസം വീട്ടില്‍ നിന്നും തിരിച്ചു ചിക്കാഗോയില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ആണ് ഹാങ്ക് പിതാവിന്‍റെ കാറിലെ എവിടെയോ ഇടിച്ച പാടുകള്‍ കാണുന്നത്.എന്നാല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജോസഫ് പാമര്‍ ഹാങ്കിനോട് ദേഷ്യപ്പെടുന്നു.എന്നാല്‍ ഹാങ്ക് വിമാനത്തില്‍ കയറുമ്പോള്‍  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ഗ്ലെന്‍ ആയിരുന്നു.തലേ ദിവസം നടന്ന ഒരു അപകട മരണത്തിന്‍റെ പേരില്‍ ജോസഫ് പാമര്‍ പോലീസ് കസ്റ്റടിയില്‍ ആയിരിക്കുന്നുഗ്ലെന്‍ ഹാങ്കിനെ തിരികെ വിളിക്കുന്നു..ഹാങ്ക് തിരികെ എത്തുന്നു.

ഹാങ്കിന്റെ ജീവിതം ഇവിടെ മുതല്‍ ഒരു മകന്‍ എന്ന നിലയിലേക്ക് മാറുന്നു;ആത്മവിശ്വാസം വാനോളം ഉള്ള ഒരു സമര്‍ത്ഥന്‍ ആയ വക്കീലിലില്‍ നിന്നും ഉള്ള മാറ്റം.എന്തായിരുന്നു ആ മാറ്റം?ഒരു കേസ് ജയിക്കാനായി ഏതറ്റം വരെയും പോകുന്ന ഹാങ്ക് എന്നാല്‍ സത്യസന്ധതയുടെയും അതിന്‍റെ പേരില്‍ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ഒരാളെ അടുത്തറിയാന്‍ സാധിക്കുന്നു/ ഒരു പക്ഷേ ഈ കഥ  ഊഹിക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കും.എന്നാലും റോബര്‍ട്ട് ദുവലിന്റെ അഭിനയം വീണ്ടും ഗംഭീരം ആയി തന്നെ സ്ക്രീനില്‍ അവതരിപ്പിക്കപ്പെട്ടു.ശരിക്കും ബഹുമാന്യനായ ഒരു ജഡ്ജ് ആയി അദ്ദേഹം തിളങ്ങി.ഹാങ്ക് ആയി വന്ന റോബര്‍ട്ട്‌ ദൌനിയും മികച്ചു നിന്ന്.സിനിമ പലപ്പോഴും രണ്ടു കഥാപാത്രങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചു പോകുന്നതായി തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ വികസിക്കാതെ നിന്ന് അല്ലെങ്കില്‍ സിനിമ അച്ഛന്‍-മകന്‍ ബന്ധം മാത്രം ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നിയത്.എന്തായാലും വിഭിന്ന അഭിപ്രായങ്ങളുടെ ഇടയിലും ഈ ചിത്രം ഒരു ക്ലാസിക് ആകാന്‍ ഉള്ള സാധ്യത തള്ളിക്കളയാനും ആകില്ല.

More reviews @www.movieholicviews.blogspot.com

Tuesday 2 December 2014

246.SAVE THE GREEN PLANET(KOREAN,2003)

246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang .

   കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറി പിന്നീട് യാതാര്‍ത്ഥ്യം അവതരിപ്പിച്ചു ഒരു ഫാന്റസി കഥയായി പരിണമിക്കുന്നത്.പലപ്പോഴും പ്രേക്ഷകന്‍ ചിത്രം ഈ രീതിയിലാണ് പോകുന്നതെന്ന് കരുതുമ്പോള്‍ വേറെ ഒരു രീതിയിലേക്ക് ചിത്രം മാറാന്‍ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്.

Andromeda എന്ന ഗ്രഹത്തില്‍ നിന്നും അന്യഗ്രഹജീവികള്‍ അടുത്ത ചന്ദ്ര ഗ്രഹണം തീരുന്ന സമയം ഭൂമി നശിപ്പിക്കും എന്ന് ബ്യൂമ്ഗ് ഗൂ എന്ന ചെറുപ്പക്കാരന്‍ വിശ്വസിക്കുന്നു.അന്യഗ്രഹജീവികള്‍ വേഷം മാറി മനുഷ്യരോടൊപ്പം താമസിക്കുന്നു എന്നും അവര്‍ എല്ലാം കൊണ്ടും മനുഷ്യരേക്കാളും ഉന്നതര്‍ ആണെന്ന് അയാള്‍ കരുതുന്നു.ബ്യൂംഗ് അത്തരത്തില്‍ ഉള്ള ഒരു ആളെ കണ്ടെത്തുന്നു.ഒരു മരുന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനും സ്ഥലത്തെ പോലീസ് ചീഫിന്റെ മരുമകനും ആയ ആള്‍ ആയിരുന്നു അത്.പേര് കാംഗ് മാന്‍ ഷിക്.ബ്യൂമ്ഗിന്റെ കൂടെ കുട്ടിത്തം ഉള്ള സ്വഭാവം ആയി ഒരു സര്‍ക്കസുകാരിയും കൂട്ടിനു ഉണ്ടായിരുന്നു.അവസാനം ചന്ദ്ര ഗ്രഹണത്തിന് ഒരാഴ്ച മുന്‍പ് ബ്യൂമ്ഗ് കാംഗിനെ തട്ടി കൊണ്ട് പോകുന്നു.കാരണം ചന്ദ്ര ഗ്രഹണം നടക്കുന്ന ദിവസം ലോകം അവസാനിക്കും . സാധാരണക്കാരന്‍ ആയ ബ്യൂമ്ഗ് വളരെയധികം പരീക്ഷങ്ങങ്ങള്‍ നടത്തിയതിനു ശേഷം ആണ് കാംഗ് അന്യ ഗ്രഹ ജീവി ആണെന്ന് കണ്ടുപിടിച്ചത്!!ഒരു ഹോളിവുഡ് ലൈനില്‍ ആണല്ലേ സിനിമ പോകുന്നത്?എന്നാല്‍ ബ്യൂമ്ഗിന്റെ കണ്ടുപ്പിടുതങ്ങള്‍ വെറും വട്ടന്‍ ആശയം ആയി ആണ് പിന്നെ അവതരിപ്പിക്കപ്പെടുന്നത്.കേസ് അന്വേഷിക്കാന്‍ ആയി സിയോള്‍ പോലീസ് മുഴുവനും പുറകെ ഉണ്ട്.എന്നാല്‍ കാംഗ് എന്ന യുവാവിന് ഇങ്ങനത്തെ ഭ്രാന്തന്‍ ചിന്തകള്‍ വരാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു.എന്താണ് ആ കാരണങ്ങള്‍ എന്ന് പറഞ്ഞു സിനിമ തീരുന്നില്ല .കാരണം പിന്നെയും ഉണ്ട് കഥ.Misery എന്ന ഇംഗ്ലീഷ് സിനിമയും Leonardoയെ കുറിച്ച് ഒരു മാസിക എഴുതിയ ആര്‍ട്ടിക്കിള്‍ ആയി സംയോജിപ്പിച്ചാണ് ഈ ചിത്രത്തിനുള്ള ആശയം  സംവിധായകന് ലഭിച്ചത്.

 ഭൂമിയെ വിപതിലേക്ക് നയിക്കുന്ന ചില പരീക്ഷണങ്ങളെ വിഷയം ആക്കുമ്പോള്‍ പോലും ചിത്രം മറ്റൊരു ലോകത്തില്‍ നിന്നുള്ള കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. രസകരം ആയ രീതിയില്‍ ഭൂമിയിലെ മനുഷ്യരെ അവതരിപ്പിക്കുകയും ഭൂമിയില്‍ നടന്ന പരിണാമങ്ങള്‍ മറ്റൊരു വിഷത്തില്‍ അവതരിപ്പിക്കുന്ന ഭ്രാന്തമായ ഒരു തിയറിയും ഇതില്‍ ഉണ്ട്.പണ്ട് Chariots of Gods ല്‍ ഒക്കെ അവതരിപ്പിച്ച തിയറി.വീണ്ടും ഉച്ച ഭ്രാന്തു എന്ന് പറയുമ്പോള്‍ ക്ലൈമാക്സ്.ചിത്രം കാണുക.പലതരം ജോനറുകള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച ചിത്രം ആയിരുന്നു Save the Green Planet.

Download Link:-https://kickass.so/save-the-green-planet-dvdrip-xvid-postx-t1162907.html

More reviews @ www.movieholicviews.blogspot.com

Monday 1 December 2014

245.HWAYI:A MONSTER BOY(KOREAN,2013)

245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo.

"ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന  മുയല്‍."

ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട്‌ തീരെ കരുണ കാണിക്കാത്ത അവര്‍ ഇഞ്ചിയോനിലെ ആളുകളുടെ പേടി സ്വപ്നം ആണ്.പോലീസ് ആണെങ്കില്‍ ഈ അഞ്ചു പേര്‍ ആരാണെന്ന് ഒരു പിടിയും ഇല്ലാതെ നില്‍ക്കുന്നു.

  ഹ്വായി എന്നാല്‍ അവരില്‍ നിന്നും എല്ലാം വിഭിന്നം ആയിരുന്നു.ബുദ്ധിമാനും അത് പോലെ തന്നെ പഠിക്കുന്ന കാര്യങ്ങളില്‍ അവന്‍ മുന്നിലും ആണ്.സ്ക്കൂളില്‍ പോയുള്ള പഠനം അവര്‍ അവനു നല്‍കുന്നില്ല.പകരം ആയുധങ്ങള്‍ ഉപയോഗിക്കാനും വാഹനം ഓടിക്കുന്നതിലും ആണ് അവനു പ്രാവീണ്യം നല്‍കുന്നത്.ഒരു ഷാര്‍പ് ഷൂട്ടര്‍ ആണെങ്കിലും അവന്‍ ഇടയ്ക്ക് മനസ്സില്‍ സങ്കല്‍പ്പിക്കുന്ന ഭീകര രൂപികള്‍ അവനെ ഭയപ്പെടുത്തും.ഹ്വായി പതിനാറു വയസ്സില്‍ തന്നെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥന്‍ ആയി തീരുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ ഭയം,മനുഷ്യനെ കൊല്ലാന്‍ ഉള്ള ഒരു ഭയം ആയി രൂപപ്പെടുന്നു.ഹ്വായി അവനെ വളര്‍ത്തിയ അഞ്ചു പേരെയും "അച്ഛന്‍" എന്നാണ് വിളിക്കുന്നത്.അവസാനം ആ ദിവസം വന്നെത്തി.Day Breakers ന്‍റെ ചെയ്തികളില്‍ ചെറിയ ഭാഗം ഉണ്ടായിരുന്ന ഹ്വായി ആദ്യമായി ഒരു വലിയ പ്ലാനില്‍ പങ്കെടുക്കാന്‍ ആയി പോകുന്നു.എന്നാല്‍ ആ ശ്രമം അവന്‍റെ ജീവിതം മാറ്റി മറിയ്ക്കുന്നു.കൂടെ Day Breakers ലെ അവന്‍ അച്ഛനായി കരുതുന്ന മറ്റുള്ളവരുടെയും.എന്തായിരുന്നു ആ രഹസ്യം?ഹ്വായും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?ഇതാണ് ബാക്കി ചിത്രം.

   രക്തം ഒഴുകുന്ന വഴികള്‍ ആണ് ചിത്രത്തില്‍  പിന്നീടു കാണാന്‍ സാധിക്കുക.പ്രതികാരവും ഭയവും സ്നേഹവും കലര്‍ന്ന രക്ത ചൊരിച്ചില്‍.കിം-യൂന്‍ സിയോക്ക് Day Breakers ന്‍റെ തലവനായി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.തീര്‍ത്തും ഒരു cold -blooded കില്ലര്‍ ആയി തോന്നി ആ കഥാപാത്രം.ഹ്വായി ആയി വരുന്ന യിയോ ജിന്‍ ഗൂവും അത് പോലെ തന്നെ മികച്ച അഭിനയം കാഴ്ച വച്ചു.അതിന്‍റെ പേരില്‍ മികച്ച അഭിനേതാവിനുള്ള പുരസ്ക്കാരങ്ങള്‍ പലതും ലഭിക്കുകയുണ്ടായി.പ്രമേയം കൊണ്ട് വിഷയത്തിന്‍റെ ശക്തി കൊണ്ടും മികച്ച ഒരു ചിത്രം ആണ് ഹ്വായി.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം,

ഈ ചിത്രത്തിന്‍റെ ഹോളിവുഡ് റീമേക്ക് വരുന്നുണ്ട്.ഓള്‍ഡ്‌ ബോയ്‌ റീമേക്ക് പോലെ ആകാതെ ഇരുന്നാല്‍ മതിയായിരുന്നു.

Download Link:-https://kickass.so/hwayi-a-monster-boy-2013-brrip-480p-x264-aac-vyto-t8987585.html

More reviews @ www.movieholicviews.blogspot.com