Pages

Sunday 10 February 2019

1016.Journal 64(Danish,2018)



1016.Journal 64(Danish,2018)
         Mystery,Suspense

      ആ മുറിയിൽ ഉണ്ടായിരുന്നത് പകയുടെ ഗന്ധം ആയിരുന്നു.മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായിരുന്നു ആ മുറിക്കുള്ളിൽ ,ആ മേശയുടെ ചുറ്റും ഉണ്ടായിരുന്നത്.'മമ്മി' ആയി മാറ്റി ജനനേന്ദ്രിയം ഉൾപ്പടെ ഉൾപ്പടെ ഉള്ള ആന്തരിക അവയവങ്ങൾ ഒരു കുപ്പിയിൽ ആക്കിയും വച്ചിരുന്നു.അവരെ കണ്ടെത്തിയത് ഒരു അപാർട്മെന്റിന്റെ പുതുതായി അടച്ചു കെട്ടിയ മുറിയിലും.

  ഡിപ്പാർട്ടമെന്റ് Q വീണ്ടും പ്രേക്ഷകന്റെ മുന്നിൽ വരുകയാണ്.കാർൾ,ആസാദ് എന്നിവർ ഇപ്പോൾ ഒരു വേർപ്പിരിയലിൽ ആണ്.ആസാദ് തന്റെ ജോലിയുടെ പടവുകൾ കയറാൻ അവസരം വന്നപ്പോഴും ,കാർൾ തന്റെ മുരട് സ്വഭാവം വച്ചു Q വിൽ തന്നെ തുടരുന്നു.ആസാദ് ഇനി ഒരാഴ്ച കൂടിയേ കാർളിന്റെ ഒപ്പം ഉള്ളൂ.അതേ സമയം റോസ് Q വിൽ തുടരുന്നു. 'Jussi Adler-Olsen' എഴുതിയ 2010 ലെ നോവൽ ആണ് നാലാമത്തെ ഭാഗത്തിന് ആധാരം.

      ഇത്തവണ ചിത്രം കൈകാര്യം ചെയ്യുന്നത് അൽപ്പം സങ്കീർണമായ ഒരു കഥയാണ്.പല വികസിത രാജ്യങ്ങളും ഒരിക്കൽ എങ്കിലും ഭൂതകാലത്തിൽ ഒരു കറ പോലെ കാത്തു സൂക്ഷിക്കേണ്ടി വന്ന ഒന്ന്.വംശീയപരമായി ഉള്ള മേൽക്കോയ്മ ആയി അതൊക്കെ ഇന്ന് മാറിയെങ്കിലും.പഴയകാലത്തെ Social Misfit എന്നു കരുതുന്നവരെ എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ മറ്റൊരു രൂപം.പല സിനിമകളിലും കണ്ട പ്രമേയം ആണെങ്കിലും ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി/സസ്പെൻസ് നിലനിർത്താൻ സാധിച്ചിരുന്നു.സമാന്തരമായി മിസ്റ്ററി ഫാക്റ്റർ പൊളിക്കാൻ ശ്രമിക്കുന്നും ഉണ്ട്.കഥയിൽ ചെറിയ ട്വിസ്റ്റുകൾ ആണ് ഉല്ലാതെങ്കിലും കഥയുടെ പ്രമേയത്തിന്റെ ഗൗരവം ഏറെയാണ്.പ്രത്യേകിച്ചും കുടിയേറ്റക്കാർ വികസിത രാജ്യങ്ങളിൽ കൂടുന്നത് അനുസരിച്ചു സമകാലീന പ്രസക്തി ഉള്ള ഒന്നു.

അവിടെ ആണ് Journal 64 കടന്നു വരുന്നത്.Journal 64 രഹസ്യങ്ങളുടെ കലവറ ആണ്.ഈ മരണങ്ങളിലേക്കു നയിച്ച സംഭവങ്ങളിലേക്കു  ഉള്ള ഒരു താക്കോൽ.ആ താക്കോലിലൂടെ രഹസ്യങ്ങളുടെ വാതിൽ തുറക്കാൻ ഡിപ്പാർട്ടമെന്റ് Q ഇറങ്ങുകയാണ്.എന്താണ് ആ രഹസ്യം?അവർ എങ്ങനെ അതിലേക്കു ചെന്നെത്തും?കാണുക!!

   അടുത്ത തവണ കാർളിനെയും അസാദിനെയും കാണാനാവുമോ എന്നറിയില്ല.പക്ഷെ ഡാനിഷ് സിനിമകളിലെ ഹോംസ്-വാട്സൻ ജോഡികൾ ആയി എന്നെന്നും മനസ്സിലുണ്ടാകും അവർ.അത്രയേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ആണ് 2014 ൽ ഇവരെ ആദ്യം കണ്ടത് മുതൽ.എല്ലാ ഭാഗവും ആസ്വദിച്ചു തന്നെയാണ് കണ്ടതും.അതേ ഇഷ്ടം ഈ ചിത്രത്തോടും ഉണ്ട്.ഒരു ആരാധകൻ എന്ന നിലയിൽ പൂർണ തൃപ്തി നൽകിയ ചിത്രത്തിന് ഇത്തവണ ഡാർക് മൂഡ് കുറവായിരുന്നു എന്നത് ഒരു കുറവായി തോന്നി എന്നു മാത്രം.

  ഡിപ്പാർട്ടമെന്റ് Q ആരാധകർ മടിക്കാതെ തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ കാണുക!!

Movieholics Rating: 3/4

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

1015.Jeziorak(Polish,2014)



1015.Jeziorak(Polish,2014)
          Mystery,Crime

  മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്.

 1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ.
 2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം.
 3. പോലീസിനെ വെടി വച്ച അജ്ഞാതൻ.

    പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് 'ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് 'ഇസ ഡറേൻ' എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായ അവരുടെ പ്രിയപ്പെട്ടവൻ കാണാതായ പോലീസുകാരിൽ ഒരാളാണ്.അന്വേഷണം ഏറ്റെടുത്തത് മുതൽ നിഗൂഢമായ പല രഹസ്യങ്ങൾക്കും ഈ സംഭവങ്ങളുമായി ഉള്ള ബന്ധം മനസ്സിലാകുന്നു.അതിലൊന്നായിരുന്നു ഏറെ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന ഒരു തീ പിടുത്തം.

  രഹസ്യങ്ങൾ ഏറെയുണ്ട് ജെസിയോരക്കിന്റെ അടുക്കൽ ജീവിക്കുന്ന പലർക്കും.പലരുടെയും ജീവിതം മാറ്റി മറിക്കുന്നവ.എന്തൊക്കെ ആണ് ആ രഹസ്യങ്ങൾ?സിനിമ കാണുക!!

    യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം ചിത്രത്തിന്റെ പശ്ചാത്തലത്തെ കുറിച്ചു.

  യോവിറ്റ ബട്ണിക് എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ടത്.അന്വേഷണം നടത്തുന്നതിനോടൊപ്പം അവരുടെ ജീവിതവും,ഭാവിയും എല്ലാം പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറുന്ന കഥാപാത്രമായി മികച്ച പ്രകടനം ആയിരുന്നു.ക്ളൈമാക്സിലേക്കു പോകുന്നതിനു മുന്നേ പല കണ്ണികളും യോജിച്ചു വരുന്നത് ഒരു ജിഗ്‌സോ പസിൽ പോലെ തോന്നാം.ഇത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ പലപ്പോഴും നിർബന്ധപൂർവം ചേർക്കപ്പെടുന്ന കൂട്ടിയിണക്കൽ ആയി തോന്നില്ല പലതും.

    പതിഞ്ഞ താളത്തിൽ ആണെങ്കിലും ആ സംഭവങ്ങൾ ആവശ്യപ്പെടുന്ന വേഗതയിൽ അവതരിപ്പിച്ച മികച്ച ഒരു പോളിഷ് സിനിമ ആണ് ജെസിയോരാക്.ക്രൈം/മിസ്റ്ററി ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടപ്പെടും ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

  t.me/mhviews

1014.Killing Words(Spanish,2003)


1014.Killing Words(Spanish,2003)
          Mystery

      താൻ ഒരു സീരിയൽ കില്ലർ ആണെന്നുള്ള തുറന്നു പറച്ചിൽ പ്രൊഫസർ റമോൻ നടത്തുന്ന വീഡിയോ പൊലീസിന് കിട്ടുന്നു.ഫിലോസഫി അധ്യാപകൻ ആയ റാമോണിന്റെ മുൻ ഭാര്യയും സൈക്കോളജിസ്റ്റും ആയ ലോറയെ ഈ സമയത്തു കാണാതാകുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.

  Killing Words എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ഒരു കേസ് അന്വേഷണം ആണ്.പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇരിക്കുന്ന റാമോണിന്റെ ശരീര ഭാഷയും അയാളുടെ കഥയും പൊലീസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.അവർ കരുതിയിരുന്നത് പോലെ അല്ല കാര്യങ്ങൾ എന്നു അവരെ ചിന്തിപ്പിക്കുന്നു.റാമോൻ അയാളുടെ മുൻ ഭാര്യയെ കണ്ടിരുന്നു എന്നും.ചില കാരണങ്ങൾ കൊണ്ട് അവരുമായി ആരും ഇല്ലാതിരുന്ന സ്‌ഥലത്തു വച്ചാണ് കാണേണ്ടി വരുന്നത് എന്നും  അയാൾ അവരോടു കള്ളങ്ങൾ പറഞ്ഞു എന്നും സമ്മതിക്കുന്നു.ചില സത്യങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു അതെന്നും അവർ അന്ന് വാക്കുകൾ കൊണ്ടുള്ള ഒരു കളി കളിച്ചതായും പറയുന്നു.

   പൊലീസിന് റാമോണിനെ കുടുക്കാൻ പര്യാപ്തമായ ഒന്നും ലഭിക്കുന്നില്ല.ആ സമയം ആണ് നിർണായകമായ ഒരു തെളിവ് ലഭിക്കുന്നത്.റാമോൻ യഥാർഥത്തിൽ നിരപരാധി ആണോ?ലോറയ്ക്ക് എന്താണ് സംഭവിച്ചത്?കൂടുതൽ അറിയാനായി ചിത്രം കാണുക.

  മുകളിൽ കൊടുത്തിരിക്കുന്ന കഥയുടെ സത്യാവസ്ഥകൾ പ്രേക്ഷകന് കണ്മുന്നിൽ തന്നെ കാണാവുന്നതാണ്.എന്നാൽ ഒരു കേസന്വേഷണത്തെ സംബന്ധിച്ച് ആ കാര്യങ്ങൾ കോർത്തിണക്കുമ്പോൾ ഒരു സമയം ,കണ്ട കഥ തന്നെ ആണോ സിനിമ എന്ന സംശയത്തെ ഉണ്ടവുകയും ചെയ്യും.മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് Killing Words എന്നു പറഞ്ഞാലും അതിശയോക്തി ഇല്ല.വെറും രണ്ടോ മൂന്നോ മുറികളിൽ മാത്രം നടക്കുന്ന സംഭവങ്ങൾ മാത്രമേ ചിത്രത്തിന് ഉള്ളൂ.ഒന്നര മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള ചിത്രത്തിൽ എടുത്തു പറയേണ്ടത് ഡാരിയോ ഗോറിഡനിറ്റിയുടെയും ഗോയ ടോലേടയുടെയും അഭിനയ മികവിനെ കുറിച്ചാണ്.

  ഒരു നാടകം കാണുന്ന പോലെ (ജോടി ഗാലർസെർന് എഴുതിയ നാടകത്തിന്റെ സിനിമ രൂപം ആണ് ചിത്രം) രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മാത്രമായി മാറേണ്ടിയിരുന്ന ഒന്നായി മാറുമായിരുന്ന ചിത്രം എന്നാൽ മികച്ച രീതിയിൽ ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ അവതരിപ്പിച്ചിട്ടുണ്ട്.അതു കഥാപാത്രങ്ങൾ എല്ലാവരും തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ വ്യക്തവും ആണ്.കൂടുതൽ ഇനി ഒന്നും പറയുന്നില്ല.പ്ലോട്ട് ട്വിസ്റ്റുകൾ ഓരോ സീനിലും വരുന്നു എന്ന് ഏറെക്കുറെ പറയാം ചിത്രത്തെ കുറിച്ചു.അല്ലെങ്കിൽ ഒരു ഇലൂഷൻ അത്തരത്തിൽ ഉണ്ടാക്കുന്നും ഉണ്ട്.ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ് : t.me/mhviews

1013.Vice(English,2018)



​​ 1013.Vice(English,2018)
          Biography,Drama

 Oscar Movies 4

    കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽ കുറച്ചു വര്ഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ഉണ്ടായി.ബുഷ് ജൂനിയർ ഭരണത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന 'ഡിക് ചെനി' "Washington Nationals' Major League Baseball" ടൂർണമെന്റിന്റെ First Pitch ചെയ്യാൻ പോയപ്പോൾ ആണ് സംഭവം നടന്നത്.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് ആയി കണക്കാക്കപ്പെടുന്ന,ജനങ്ങൾ കണ്ണും അടച്ചു പിന്തുണച്ച ഒരാൾക്ക് എങ്ങനെ ആണ് പൊതു സ്ഥലത്തു കൂവൽ ഏറ്റു വാങ്ങേണ്ട അവസ്ഥ വന്നെത്തിയത്?

   ലിബറൽ/കോണ്സപിറസി തിയറി ആയി തള്ളി കളയാൻ പോലും തോന്നുന്ന കഥയിൽ പല സംഭവങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിൽ ഇരുന്നവർ ചെയ്തതിനെ ബന്ധിപ്പിച്ചു കൊണ്ടാണ് ശ്രമകരമായ ഈ സിനിമ സംരംഭം ഒരുക്കിയിരിക്കുന്നത്.'ഡിക് ചെനി' യെ ഗ്ലോറിഫൈ ചെയ്യാൻ ആയി ഒന്നുമില്ല.ഒരു പക്ഷെ ആരോ പറഞ്ഞതു പോലെ."ശാന്തനായി ഇരിക്കുന്ന ആളായിരിക്കും ഏറ്റവും അപകടകാരി".ഡിക് ചെനി അത്തരം ഒരാളായിരുന്നു.കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ശക്തി കേന്ദ്രം ആയി മാറിയ ആളെ കുറിച്ചു നല്ലതൊന്നും പറയാൻ ഇല്ല എന്നു പറയുന്നത് വലിയ അതിശയോക്തി ആണ്.ഒരു പരിധി വരെ അതാണ് സത്യവും.ഇന്നത്തെ ലോകം ഇങ്ങനെ ആയതിനു പിന്നിൽ അയാളുടെ ബുദ്ധി ആണുള്ളത്.നല്ലതായാലും ചീത്ത ആയാലും.(നന്മ കുറവാണ് എന്നു മാത്രം).

    വെറും റബർ സ്റ്റാമ്പ് ആയിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന പദവിയ്ക്കു ഭരണഘടനയിലെ Interpretation അനുസരിച്ചു സ്വയം അധികാര പരിധി തീരുമാനിച്ച,Unitary Executive Theory യുടെ പ്രയോക്താവ് ആയി മാറിയ ആളെ 'ക്രിസ്ത്യൻ ബേൽ' സ്വന്തം ശരീരത്തിലൂടെ അവതരിപ്പിച്ചപ്പോൾ അതു പൂർണത ഉള്ള കഥാപാത്ര സൃഷ്ടി ആയി മാറുകയായിരുന്നു.ഒരു യുദ്ധ കൊതിയനായ,പ്രത്യേകിച്ചു കഴിവുകൾ ഒന്നും ഇല്ലെങ്കിലും അധികാരത്തോട് ഉള്ള ആർത്തി ഒരു മനുഷ്യനെ എത്ര മാത്രം അപകടകാരി ആക്കാം എന്നു സ്‌ക്രീനിൽ അവതരിപ്പിക്കാൻ ബേലിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.നന്മയുടെ നിറകുടമോ,ഹീറോയിക് പരിവേഷമോ ഒന്നും അല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ടു ഓസ്ക്കറിൽ ലഭിച്ച മികച്ച നടനുള്ള നാമനിർദേശം ഫലം ചെയ്യുമോ എന്നു കാത്തിരുന്നു കാണണം.

  മികച്ച നടൻ ഉൾപ്പടെ എട്ടു വിഭാഗത്തിൽ ആണ് ചിത്രത്തിന് നാമനിർദേശം ലഭിച്ച.ആമി ആഡംസിന് ലഭിച്ച മികച്ച  സഹനടി.ബുഷ് ജൂനിയർ ആയി വന്ന സാം റോക്ക്വല്ലിനു ലഭിച്ച സഹനടൻ എന്നീ നാമനിർദേശങ്ങൾക്ക് പുറകെ ആണിത്.രാഷ്ട്രീയ സംഭവങ്ങൾ കൊണ്ടു ത്രില്ലർ ആയി മാറുകയും,അതിനു ശേഷം നടന്ന പല കാര്യങ്ങളും ഒരു ഹൊറർ ചിത്രം പോലെ പ്രേക്ഷകന്റെ മുന്നിൽ transform ചെയ്ത ചിത്രമാണ് "Vice".ഡിക് ചെനിയുടെ ജീവിതത്തെ,വോയ്‌സ് ഓവറിലൂടെ ,ചാനലിൽ നടക്കുന്ന ലൈവ് ഷോ പോലെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നു.അഫ്‌ഗാൻ,ഇറാഖ് യുദ്ധ കാലഘട്ടത്തിലെ പല തീരുമാനങ്ങളും വിമർശന വിധേയം ആകുന്നുണ്ട്.

 ഈ വർഷത്തെ ഓസ്‌കാർ നാമനിർദേശങ്ങളിൽ നിന്നും കണ്ട 4 ചിത്രങ്ങളും ഒന്നിനൊന്നു മികച്ച ബയോഗ്രാഫികൾ ആയിരുന്നു.വ്യക്തമായ രാഷ്ട്രീയത്തോടെ കഥകൾ പറഞ്ഞ സിനിമകൾ.അതൊക്കെ ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ ആണെന്ന് അറിയുമ്പോൾ ആണ് സിനിമയിലൂടെ ലഭിച്ച ചരിത്ര ആഖ്യാനങ്ങളും യാഥാർഥ്യ സംഭവങ്ങളും ആയുള്ള സാദൃശ്യങ്ങളും മനസ്സിലാക്കി പ്രസ്തുത വിഷയങ്ങളിൽ ഉള്ള നിലപാടുകളെ കുറിച്ചു മനസ്സിലാക്കുവാൻ സാധിക്കുക.Vice ഉം അത്തരത്തിൽ ഒന്നാണ്.മികച്ച ഒരു ചിത്രം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

​​1012.K.G.F:Chpter 1(Kannada,2018)


​​1012.K.G.F:Chpter 1(Kannada,2018)
            Action,Thriller


ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു.

K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി '80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക് ഇറക്കി കൊണ്ടു ആണ്. സ്റ്റൈലിഷ്‌ ആയ,ഇന്ത്യൻ സിനിമയിലെ മാച്ചോ ഹീറോയിസം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ആ കഥാപാത്രത്തിന്റേതായി ചിത്രത്തിൽ.ഏറ്റവും ഇഷ്ടപ്പെട്ടത് നായകൻ യാഷിനെ തന്നെ ആണ്.നല്ല സ്‌ക്രീൻ പ്രസൻസ്.ഇപ്പൊ തല്ലി തീർക്കാം എന്നുള്ള റഫ് ഭാവം."റോക്കി" എന്ന കഥാപാത്രം ഇഷ്ടമായി.പുതുമയുള്ള കഥ ഒന്നും അല്ലെങ്കിൽ പോലും സിനിമ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത പശ്ചാത്തലം ഒക്കെ ഒരു 'പൊളിറ്റിക്കൽ -ഇതിഹാസ' സിനിമയുടെ രൂപത്തിൽ വന്നൂ എന്നു നിസംശയം പറയാം.ബാഹുബലിയുടെ 'പ്രേതം' ഇടയ്ക്കു വന്നെങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതാണ്.

   കന്നഡ സിനിമയുടെ പുതുയുഗ മുഖമായി മാറിയ K.G.F അവിടെ ഇനി വരുന്ന ചിത്രങ്ങൾക്ക് ബെഞ്ച്മാർക്ക് തന്നെയാണ്.ഏതു ഭാഷയിലും സ്ക്കോപ് ഉള്ള സിനിമ കഥ ആണെന്ന് പറയാമെങ്കിലും 'കോലാർ സ്വർണ ഖനികളുടെ' കഥ കർണാടക പശ്ചാത്തലത്തിൽ തന്നെയാണ് മികച്ചു നിൽക്കുക.എണ്പതുകളുടെ പശ്ചാത്തലത്തിൽ വരുന്ന കഥയ്ക്ക് നല്ല ശക്തിയുണ്ട് സിനിമയിൽ.കാര്യമായ ശ്രദ്ധയില്ലെങ്കിൽ പാളി പോകാവുന്നതും മറ്റൊരു സാധാരണ ചിത്രവും ആയി മാറാനുള്ള അവസരം ഉണ്ടാകാതെ നല്ല തിരക്കഥയുടെ സഹായത്തോടെ ആ ഭാഗം ഭംഗിയാക്കി.സ്ഥിരം തെലുങ്ക് സിനിമ വില്ലന്മാരെയും അവരുടെ ആയുധങ്ങളെയും ഒക്കെ ഓർമ വന്നെങ്കിലും  'മാഡ് മാക്‌സ്' സിനിമയെ കൂടുതൽ ഓർമിപ്പിച്ചു.എന്നാൽ ഇതെല്ലാം സിനിമയുടെ മോശം വശം ആയി തോന്നിപ്പിച്ചും ഇല്ല.പ്രേക്ഷകനെ പിടിച്ചിരുത്തും .ക്ളൈമാക്‌സ് കിടിലം ആയിരുന്നു.പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നല്ല എഫെക്റ്റ് ഉണ്ടായിരുന്നു.തീർച്ചയായും രണ്ടാം ഭാഗത്തിനായി കാത്തിരിക്കും.

  മോശം കാര്യങ്ങൾ തേടി പോകാൻ അധികം മെനക്കെട്ടില്ല.എന്നാലും എത്ര ഷാർപ് ഷൂട്ടർ വില്ലന്മാർ ഉണ്ടെങ്കിലും വെടി കൊള്ളാത്ത നായകനും,നായകന്റെ ഇടി വാങ്ങിച്ചു പോകാൻ നിൽക്കുന്ന വില്ലന്മാർ ഒക്കെ എന്നത്തേയും പോലെ ആക്ഷൻ സിനിമകൾക്ക് വേണ്ടി സ്വയം ക്ഷമിക്കുന്നത് പതിവാക്കിയത് കൊണ്ടു പ്രശ്നമില്ല.അല്ലെങ്കിൽ intro സീനിൽ തന്നെ വില്ലന്മാർ കൂടി ചേർന്നു ചന്നം പിന്നം അടിച്ചാൽ നായകൻ ദിവംഗതൻ ആയി സിനിമ തീരുമല്ലോ.നായിക ഒക്കെ പേരിന് മാത്രമാണ്.തെറ്റുകൾ,കുറവുകൾ ഒക്കെ വേറെയും കിട്ടുമായിരിക്കും.എന്നാൽക്കൂടിയും മൊത്തത്തിൽ തൃപ്തി നൽകി K.G.F എനിക്ക്.

  "If you are bad,am your Dad" മാരി 2 വിലും ഉണ്ടായിരുന്ന ഡയലോഗ് അല്ല?അതു ഇതിലും ഉണ്ടായിരുന്നു.സന്ദർഭവും സാഹചര്യവും നോക്കുമ്പോൾ റോക്കി എന്ന കഥാപാത്രത്തിന് ചേരുന്ന ഡയലോഗ് ആണിത്.ആക്ഷൻ,മാസ് സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന എല്ലാം മിക്സ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ.

സിനിമ Amazon Prime ൽ റിലീസ് ചെയ്തിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ link എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് :t.me/mhviews