Pages

Tuesday 28 August 2018

919.MOHANLAL(MALAYALAM,2018)



919.മോഹൻലാൽ

"Celebrity Worship Syndrome".വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും "ഫാനാരന്മാർ" എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും "മോഹൻലാൽ" എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

"പാവങ്ങളുടെ നോളൻ" എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.'സാജിദ് യാഹിയ'.ആദ്യ സിനിമ ആയ 'ഇടി' ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആ മൊത്തം കഥയും ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വപ്നം മാത്രം ആയിരുന്നു എന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു പിന്നീട് തോന്നുക ഉണ്ടായി!!അല്ലേലും "മുറ്റത്തെ മുല്ലയിൽ മൂത്രിക്കുക" എന്ന പഴഞ്ചൊല്ല് മലയാളിയുടെ കാര്യത്തിൽ സത്യമാണ്.പടം മലയാളികൾ പൊളിച്ചു കയ്യിൽ കൊടുത്തു!!!(veshamem unde frande!!)

ഇനി 'മോഹൻലാൽ' എന്ന സിനിമയിലേക്ക്.പേരും പ്രമോഷനും ,ഏട്ടൻ ആന്തം ഒക്കെ കേൾക്കുമ്പോൾ ലാലേട്ടനെ മഹത്വൽക്കരിച്ചിരിക്കുന്ന പടം ആണെന്ന് തോന്നാം.ലോകത്തിലെ ഏറ്റവും പ്രശസ്തൻ ആയ മലയാളിയുടെ പേര് തന്നെ സിനിമയ്ക്ക് തിരഞ്ഞെടുത്തത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സിനിമ കൂടുതൽ ആളുകളിൽ എത്തിക്കാൻ വേണ്ടി ആകണം.സിനിമയുടെ കഥയിൽ മഞ്ജു അവതരിപ്പിക്കുന്ന മീനുകുട്ടി യഥാർത്ഥത്തിൽ ആരാണ്??മാനസിക രോഗം ബാധിച്ച ഒരു പെൺകുട്ടി.അതിൽ ഏട്ടനെ ഉൾപ്പെടുത്തി, ഒരാളുടെ കാഴ്ചപ്പാടിലൂടെ..അതും 'Celebrity Worship Syndrome' എന്ന അടിപൊളി പേരുള്ള അസുഖം ഉള്ള ആൾ.അവളുടെ കാഴ്ചപ്പാടിൽ ഉള്ള കഥയിൽ യഥാർത്ഥ ലോകത്തിൽ നിന്നും അകലുന്ന പലതും ഉണ്ട്.ഉദാഹരണത്തിന് ഭർത്താവ് ചുമ്മാതെ വച്ചിരിക്കുന്ന പെട്ടിയിൽ ഉള്ള കാശ് ആർക്കെങ്കിലും എടുത്തു കൊടുക്കുക.നഗരം വിറപ്പിക്കുന്ന ഗുണ്ടയെ ഒറ്റ ചവിട്ടിനു പറപ്പിക്കുക.എന്തിനു, ലാലേട്ടൻ എന്ന ബ്ലഡ് ഗ്രൂപ് ഒക്കെ സാധാരണ സ്ക്കൂളിൽ പോയ ആരുടെയും സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.പക്ഷെ ഇവിടെ കഥ അവതരിപ്പിക്കുന്നത് രോഗിണിയായ മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ്.ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ 'സേതു മാധവന്റെ' കാഴ്ചപ്പാടിൽ ആയിരുന്നെങ്കിലോ,അജുവിന്റെ തരികിട കഥാപാത്രത്തിന്റെ ആയിരുന്നെങ്കിലോ വേറെ ഒന്നായേനെ കഥ.ഒന്നെങ്കിൽ ഒരു കണ്ണീർ സിനിമ.അല്ലെങ്കിൽ ഒരു ഫ്രോഡിന്റെ കഥ.

അല്ലെങ്കിലും മഞ്ജു വാര്യർ എന്ന നടി ഇത്രയും അഭിനയിച്ചു വൃത്തിക്കേട് ആക്കി എന്ന് ആളുകളെ കൊണ്ടു പറയിപ്പിക്കാൻ ശ്രമിക്കും എന്നാണോ പ്രേക്ഷകർ കരുതുന്നത്?ശരിക്കും കഥാപാത്രത്തിന്റെ പൂര്ണതയ്ക്കു വേണ്ടി ആവിഷ്‌കരിച്ച ബ്രില്യൻറ് തീരുമാനം ആയിരുന്നു അതു. ഫാനിസം എന്ന സംഭവത്തെ എടുത്തു അലക്കി ഉടുപ്പിച്ച ചിത്രം ഫാനിസം ബാധിക്കുന്ന മലയാളികൾക്ക് എന്തു സംഭവിക്കും എന്നു ഉള്ളതിന്റെ ചൂണ്ടു പലക കൂടി ആണ്.എന്തിനു,സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഏട്ടൻ സിനിമയിലെ കഥാപാത്രങ്ങൾ ആകുന്നതു പോലും യാദൃശ്ചികം ആകാൻ വഴിയില്ല.എല്ലാം മീനുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഉള്ള ലോകം ആണ്. ചുരുക്കത്തിൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വിളിക്കേണ്ടിയിരുന്ന ചിത്രത്തെ അധിക്ഷേപിച്ചവർ ഒന്നൂടി കാശ് വാങ്ങി ഡി.വി.ഡി യിൽ സിനിമ കണ്ടതിനു ശേഷം ഈ കാഴ്ചപ്പാടിൽ ചിന്തിക്കാൻ ശ്രമിക്കുക.ഒരു പക്ഷെ പിൽക്കാലത്ത് മലയാളികൾ സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ റീ-റിലീസ് വേണം എന്ന് പറഞ്ഞു അലമ്പു ആക്കാതെ ഇരിക്കാൻ വേണ്ടി ആണ്.

ഇപ്പോൾ എന്തു കൊണ്ട് ആണ് സംവിധായകൻ ആയ സാജിദ് യാഹിയായെ 'പാവങ്ങളുടെ നോളൻ' എന്നു വിളിച്ചതെന്നു മനസ്സിലായി കാണും!!

(നല്ല പോലെ പൊക്കി അടിച്ചിട്ടുണ്ട്..പോസ്റ്റ് കളയരുത് സാജിദ് സാർ!!!) 

No comments:

Post a Comment